Tuesday, September 28, 2010

മാറുന്ന ക്യൂബയും ഫിഡല്‍ കാസ്‌ട്രോയും

ദി അറ്റ്‌ലാന്‍ഡിക്' മാസികയുടെ ലേഖകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടിന്റെ പരിഭാഷ. അരനൂറ്റാണ്ട് പിന്നിടുന്ന ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃകയെ കാസ്‌ട്രോ തള്ളിപ്പറഞ്ഞത് ഈ അഭിമുഖ സംഭാഷണ വേളയിലാണ്.

ഹവാനയില്‍ എന്നെ കാത്തിരുന്നത് നിരവധി അസാധാരണ കാര്യങ്ങളായിരുന്നു. ഡോള്‍ഫിന്‍ പ്രദര്‍ശനമുള്‍പ്പെടെയുണ്ട് അവയില്‍. എങ്കിലും ഫിഡല്‍ കാസ്‌ട്രോയുടെ സ്വയവിമര്‍ശനമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത്. കമ്മ്യൂണിസ്റ്റ് ഏകാധിപതികളുമായി എനിക്ക് ഏറെ പരിചയമില്ല. അതിലുമധികം കമ്മ്യൂണിസ്റ്റേതര ഏകാധിപതികളുമായാണ് ഞാന്‍ സംവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്യൂബന്‍ മിസൈല്‍ പ്രശ്‌നം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്ന് കാസ്‌ട്രോ സമ്മതിക്കാന്‍ തയ്യാറായപ്പോള്‍ ഞാനൊന്ന് അമ്പരന്നു. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. ഞങ്ങള്‍ ആദ്യം കണ്ട ദിനത്തില്‍ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴായിരുന്നു കാസ്‌ട്രോയുടെ മറ്റൊരു കുമ്പസാരം. ചെറിയൊരു മേശയ്ക്കു ചുറ്റുമിരിക്കുകയായിരുന്നു ഞങ്ങള്‍. കാസ്‌ട്രോ, അദ്ദേഹത്തിന്റെ പത്‌നി ഡാലിയ, മകന്‍ അന്റോണിയോ, സര്‍ക്കാരിന്റെ വാര്‍ത്താമാധ്യമ വകുപ്പിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ റാന്‍ഡി അലോന്‍സോ, എന്നോടൊപ്പം വന്ന പരിഭാഷകയും ലാറ്റിന്‍ അമേരിക്കന്‍ പണ്ഡിതയുമായ ജൂലിയ സ്വെയ്ഗ് എന്നിവരായിരുന്നു അപ്പോഴുണ്ടായിരുന്നത്.
 
കാസ്‌ട്രോ ഭക്ഷണം കഴിക്കുന്നതിലായിരുന്നു ഞാന്‍ ശ്രദ്ധയൂന്നിയത്. ഉദരരോഗങ്ങളായിരുന്നല്ലോ അദ്ദേഹത്തെ മരണവക്രത്തിലെത്തിച്ചത്. അതിനാല്‍ അദ്ദേഹം കഴിച്ച ഓരോ ഇനവും കൃത്യമായി ഞാന്‍ മനസില്‍ കുറിച്ചിട്ടു. കുറച്ചേ അദ്ദേഹം ഭക്ഷിച്ചുള്ളൂ-ഒരല്‍പ്പം മീന്‍, സാലഡ്, ഒലീവ് എണ്ണയില്‍ മുക്കിയ റൊട്ടി, പിന്നെ ഒരു ഗ്ലാസ് റെഡ് വൈന്‍. ഭക്ഷണത്തിനിടെ കൊച്ചുകാര്യങ്ങളായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. നേരത്തെ ഇറാനെക്കുറിച്ചും ഗള്‍ഫ് മേഖലയെക്കുറിച്ചും മൂന്നുമണിക്കൂറോളം അദ്ദേഹം വര്‍ത്തമാനം പറഞ്ഞിരുന്നു. അതിനാല്‍ അത് പിന്നീട് വിഷയമാക്കിയില്ല. ''അന്യരാജ്യങ്ങള്‍ക്ക് ക്യൂബന്‍ മോഡല്‍ പിന്തുടരാനാവുമെന്ന് കരുതുന്നുണ്ടോ?'' - പെട്ടെന്ന് ഞാന്‍ ചോദിച്ചു
ഉടനെയായിരുന്നു ഉത്തരം -'' ഞങ്ങള്‍ക്കുപോലും ഒരിക്കലും പറ്റുന്നതല്ല അത്!''.
ഞാന്‍ നടുങ്ങിപ്പോയി. ക്യൂബന്‍ വിപ്ലവ നായകനാണോ ഇപ്പറയുന്നത്? അദ്ദേഹത്തിന്റെ വാചകങ്ങള്‍ പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ ഞാന്‍ ജൂലിയയോട് പറഞ്ഞു.

വ്യാഖ്യാനം ഇങ്ങനെ: ''വിപ്ലവത്തിന്റെ ആശയങ്ങള്‍ അദ്ദേഹം നിരാകരിക്കുന്നില്ല. എന്നാല്‍ ക്യൂബന്‍ മോഡലില്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ സര്‍ക്കാരിന് വലിയ പങ്ക് വഹിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്.''
ജൂലിയ വീണ്ടും വിശദീകരിച്ചു: ''സഹോദരന്‍ കൂടിയായ നിലവിലുള്ള പ്രസിഡന്റ് റൗളിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് വേണ്ടി കളമൊരുക്കുകയാണ് കാസ്‌ട്രോ. യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ആശയങ്ങളിലുണ്ടാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുണ്ടാകുന്ന എതിര്‍പ്പിനെ മറികടക്കാനുള്ള ഒരു തന്ത്രമാണിത്. രാജ്യത്തിന്റെ സമ്പദ് രംഗത്ത് പാര്‍ട്ടിക്കുള്ള സ്വാധീനം റൗള്‍ ഇപ്പോള്‍ത്തന്നെ അയച്ചുകൊണ്ടിരിക്കുകയാണ്.
 
ചെറുകിട ബിസിനസുകാര്‍ക്ക് പ്രവര്‍ത്തിക്കാമെന്നും വിദേശനിക്ഷേപകര്‍ക്ക് ക്യൂബയിലെ റിയല്‍ എസ്റ്റേറ്റില്‍ പ്രവേശിക്കാമെന്നും അദ്ദേഹം ഈയിടെ പ്രഖ്യാപിച്ചിരുന്നു. (ഈ പ്രഖ്യാപനത്തിലൊരു രസകരമായ വശം കൂടിയുണ്ട്. അമേരിക്കക്കാര്‍ക്ക് ക്യൂബയില്‍ നിക്ഷേപം നടത്താനാകില്ല എന്നതാണത്. ഇതുപക്ഷേ, ക്യൂബന്‍ നയംകൊണ്ടല്ല, അമേരിക്കന്‍ നയം മൂലമാണ്. യു എസ് സര്‍ക്കാരിന്റെ ഉപരോധനയങ്ങള്‍ നിമിത്തമാണ് ഈ സ്വതന്ത്ര വിപണി പരീക്ഷണത്തില്‍ പങ്കുകൊള്ളാന്‍ അമേരിക്കക്കാര്‍ക്ക് സാധിക്കാതാവുന്നത്. പിന്നീടിതില്‍ സര്‍ക്കാരിന് ഖേദിക്കേണ്ടിവരുമെന്നുറപ്പ്. കാരണം യൂറോപ്യന്മാരും ബ്രസീലിയന്മാരുമായി ചേര്‍ന്ന് ക്യൂബക്കാര്‍ മികച്ച ഹോട്ടലുകളെല്ലാം സ്വന്തമാക്കിയിരിക്കും.)

ക്ഷമിക്കുക, മുഖ്യവിഷയത്തില്‍ നിന്ന് വ്യതിചലിച്ചുപോയി. ഏറെ നേരമെടുത്ത് ഉച്ചഭക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കാര്യം വ്യക്തമായി-കാസ്‌ട്രോ വളരെ ക്ഷീണിതനാണ്, ഏതാണ്ട് പൂര്‍ണമായി വിരമിച്ച  അവസ്ഥയിലാണ് അദ്ദേഹം. പിറ്റേന്ന് തിങ്കളാഴ്ച. നേതാക്കളൊക്കെ സാമ്പത്തിക ഇടപാടുകള്‍ തിരക്കിട്ട് നടത്തുന്ന ദിനം, വിമതര്‍ തടങ്കല്‍ പാളയങ്ങളിലേക്ക് നീങ്ങുന്നു. പക്ഷേ ഫിഡലിന് മാത്രം തിരക്കില്ല. അതുകൊണ്ട് അദ്ദേഹം ചോദിച്ചു - ''എന്നോടൊപ്പം ഡോള്‍ഫിന്‍ ഷോ കാണാന്‍ താല്‍പര്യമുണ്ടോ?''
''ഡോള്‍ഫിന്‍ ഷോ?''-ഞാന്‍ ചോദിച്ചു.
''അതേ. ഡോള്‍ഫിനുകള്‍ അസാമാന്യ ബുദ്ധിയുള്ള ജീവികളാണ്'' - കാസ്‌ട്രോയുടെ നിരീക്ഷണം.

പിറ്റേന്ന് രാവിലെ ക്യൂബയിലെ യഹൂദ വിഭാഗത്തിന്റെ അധ്യക്ഷയായ അഡെല ഡ്വോറിനുമായി കാണാമെന്ന് നിശ്ചയിച്ചിരുന്ന കാര്യം അപ്പോഴാണോര്‍ത്തത്. അക്കാര്യം ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.
''അവരെയും കൊണ്ടുവരൂ'' - കാസ്‌ട്രോയുടെ ഉപദേശം.
തിങ്കളാഴ്ചകളില്‍ അക്വേറിയം അവധിയായിരിക്കുമെന്ന് തീന്‍മേശയുടെ അരികിലിരുന്ന ആരോ പറഞ്ഞു.
അപ്പോള്‍ കാസ്‌ട്രോയുടെ കടുത്ത സ്വരം -''എന്തായാലും നാളെ അത് തുറന്നിരിക്കും.''
പിറ്റേന്ന് പ്രഭാതത്തില്‍ അഡെലയെ സിനഗോഗില്‍നിന്ന് കൂട്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ ഹൗസിലെത്തി. വാതില്‍പ്പടിയില്‍ വച്ചുതന്നെ കാസ്‌ട്രോയെ കണ്ടു. ക്യാമറക്കണ്ണില്‍പ്പെടാതെ അദ്ദേഹം അഡെലയെ ചുംബിച്ചു (ഒരു പക്ഷേ അത് അഹമ്മദ് നെജാദിനുള്ള സന്ദേശമാകാം).

നീലവെളിച്ചം നിറഞ്ഞ വലിയൊരു മുറിയിലേക്കാണ് ഞങ്ങള്‍ പോയത്. നേരെനോക്കിയാല്‍ ചില്ലുകൊണ്ടുള്ള കൂറ്റന്‍ ഡോള്‍ഫിന്‍ ടാങ്ക് കാണാം. ഹവാന അക്വേറിയത്തിലെ ഡോള്‍ഫിന്‍ ഷോയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് കാസ്‌ട്രോ വിശദീകരിച്ചു. പൂര്‍ണമായും സവിശേഷമാണിത്. വെള്ളത്തിനടിയിലുള്ളതായതുകൊണ്ടാകാം ഇങ്ങനെയൊരു വിശേഷണം. മൂന്ന് മുങ്ങല്‍ വിദഗ്ധര്‍ ശ്വസനോപകരണങ്ങളില്ലാതെയെത്തി ഡോള്‍ഫിനുകളോടൊപ്പം അക്രോബാറ്റിക്‌സ് നടത്തി.

''ഡോള്‍ഫിനെ ഇഷ്ടമാണോ?''-കാസ്‌ട്രോയുടെ ചോദ്യം.
അതെ എന്ന് ഞാന്‍ മറുപടി നല്‍കി.
കാസ്‌ട്രോ ഉടനെ അക്വേറിയം ഡയറക്ടര്‍ ഗ്വില്ലര്‍മോ ഗാര്‍ഷ്യയോട് വരാന്‍ പറഞ്ഞു. (അവധിയായിട്ടും എല്ലാ ജീവനക്കാരും അക്വേറിയത്തില്‍ സ്വയമെത്തിയിരുന്നു)
ഗില്ലര്‍മോ എത്തി ഞങ്ങളോടൊപ്പമിരുന്നു.
''ഗോള്‍ഡ്‌ബെര്‍ഗ്, ഡോള്‍ഫിനുകളെക്കുറിച്ച് ചോദിച്ചോളൂ'' - കാസ്‌ട്രോ പറഞ്ഞു.
''എന്തുതരം ചോദ്യങ്ങള്‍?'' - ഞാന്‍.
''നിങ്ങളൊരു പത്രപ്രവര്‍ത്തകനാണ്. നല്ല ചോദ്യങ്ങള്‍ ചോദിക്കാം'' - അദ്ദേഹം വിശദമാക്കി. ഞാന്‍ ചോദിക്കാനൊരുമ്പെടുംമുമ്പേ ഗില്ലര്‍മോയെ ചൂണ്ടി കാസ്‌ട്രോയുടെ വാചകം - ''ഡോള്‍ഫിനെക്കുറിച്ച് ഇയാള്‍ക്ക് ഒന്നുമറിയില്ല. ശരിക്കും ഇയാളൊരു അണുശാസ്ത്രജ്ഞനാണ്.''
''ആണോ?''
''അതെ''- ഖേദപൂര്‍വമായിരുന്നു ഗില്ലര്‍മോയുടെ ഉത്തരം.
''എന്തിനാണ് നിങ്ങള്‍ അക്വേറിയത്തിന്റെ ചുമതല നോക്കുന്നത്?'' എന്റെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ കാസ്‌ട്രോയാണ് മറുപടി പറഞ്ഞത്.
''അണുബോംബ് ഉണ്ടാക്കാതിരിക്കാനാണ് ഞങ്ങള്‍ ഇയാളെ ഇവിടെ തളച്ചിട്ടിരിക്കുന്നത്.''
''ക്യൂബയില്‍ സമാധാനകാര്യങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ ആണവോര്‍ജം ഉപയോഗിക്കുന്നത്'' - ഗില്ലര്‍മോ വിശദീകരിച്ചു.
''ഇറാനില്‍ ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല''- ഞാന്‍ മറുപടി നല്‍കി.
അംഗരക്ഷകര്‍  കൊണ്ടുവന്ന പ്രത്യേക കസേരയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന ചെറിയൊരു കമ്പിളിപ്പുതപ്പ് ചൂണ്ടിക്കാട്ടി കാസ്‌ട്രോ പറഞ്ഞു, '' ഇത് പേര്‍ഷ്യനാണ്.'' വീണ്ടും ചിരി.
''ഇനി ഡോള്‍ഫിനെക്കുറിച്ച് ചോദിക്കു?'' കാസ്‌ട്രോ എന്നെ വിടുന്ന മട്ടില്ല.
''ഡോള്‍ഫിന് എത്ര തൂക്കം വരും?'' എന്റെ ചോദ്യം.
''നൂറ് നൂറ്റമ്പത് കിലോ വരും''
''ഇവയെ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?''
അത് നല്ലൊരു ചോദ്യമാണെന്ന് കാസ്‌ട്രോ ഇടക്കുകയറി പറഞ്ഞു.

വിശദമായ ഉത്തരം നല്‍കാന്‍ അക്വേറിയത്തിലെ മൃഗഡോക്ടര്‍മാരിലൊരാളെ ഗില്ലര്‍മോ വിളിച്ചുവരുത്തി. സീലിയ എന്ന യുവതി. അല്‍പനേരം കഴിഞ്ഞ് അന്റോണിയോ കാസ്‌ട്രോ അവളുടെ രണ്ടാമത്തെ പേരും പറഞ്ഞു. ഗുവേരയെന്നായിരുന്നു അത്.
''നിങ്ങള്‍ ചെഗുവേരയുടെ മകളാണോ?'' - ഞാന്‍ അവളോട് ചോദിച്ചു.
അതേ എന്ന് അവള്‍ മറുപടി നല്‍കി.
''നിങ്ങളിവിടെ ഡോള്‍ഫിനുകളുടെ ഡോക്ടറാണോ?''
''അക്വേറിയത്തിലെ എല്ലാത്തരം ജീവികളെയും ഞാന്‍ നോക്കാറുണ്ട്'' - സീലിയ പറഞ്ഞു. ചെഗുവേരയ്ക്ക് മൃഗങ്ങളെയും ഇഷ്ടമായിരുന്നുവെന്ന് അന്റോണിയോ കൂട്ടിച്ചേര്‍ത്തു.
ഷോ തുടങ്ങാന്‍ നേരമായി. ലൈറ്റുകള്‍ മങ്ങിത്തുടങ്ങി. മുങ്ങല്‍ വിദഗ്ദ്ധര്‍ വീണ്ടും ജലോപരിതലത്തിലെത്തി. പിന്നെ ഷോ. കാസ്‌ട്രോ അവകാശപ്പെട്ടതു ശരിതന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച  ഡോള്‍ഫിന്‍ ഷോ ആയിരുന്നു അത്.
- പരിഭാഷ: ക്ലീറ്റസ് കാക്കനാട്

Wednesday, September 15, 2010

അംബേദ്കറുടെ ഇസ്ലാം വിരോധം !

ആമുഖം:-ഞാനിട്ട ‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’ എന്ന പോസ്റ്റില്‍ ശ്രീ.മുരളി(murali)-യുടെ കമന്റില്‍, അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍  ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.

ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും  അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍  ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക്  കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്‍ന്നവര്‍ ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്‍) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര്‍ എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.
          

ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച്  അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ,  നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).
 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.

അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.
                                     - ചാര്‍വാകന്‍
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

Thursday, June 17, 2010

അധികാരഭ്രമത്താല്‍ സി.പി.എം. പ്രത്യയശാസ്‌ത്രം മറന്നു

-ഡോ. എം.ജി.എസ്‌. നാരായണന്‍

മാര്‍ക്‌സിസ്റ്റ്‌ നേതാക്കള്‍ പ്രത്യയശാസ്‌ത്രം എന്നു പറയുമ്പോള്‍ വേശ്യ പാതിവ്രത്യത്തെപറ്റി പ്രസംഗിക്കുന്നതുപോലെ മാത്രമേ കണക്കാക്കേണ്ടതുള്ളു. പണം സമ്പാദിക്കാനും അധികാരം വര്‍ദ്ധിപ്പിക്കാനും ഉള്ള വഴിക്ക്‌ സഞ്ചരിച്ച്‌, മുദ്രാവാക്യങ്ങള്‍ അപ്പപ്പോഴത്തെ ആവശ്യം മനസ്സിലാക്കുന്നവിധം രൂപപ്പെടുത്തുകയാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ചെയ്യുന്നത്‌. പ്രത്യയശാസ്‌ത്രം അവരെന്നോ മറന്നുപോയിരിക്കുന്നു. അല്ലെങ്കില്‍ ഭൗതികവാദികള്‍ക്ക്‌ മതസംഘടനകളില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കാനോ മതവിശ്വാസികള്‍ക്ക്‌ വോട്ടു കൊടുക്കുവാനോ സാധിക്കുകയില്ലല്ലോ. അക്രമസ്വഭാവമുള്ള വിപ്ലവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അക്രമരഹിതമായ ജനാധിപത്യ പരിപാടികളില്‍ പ്രവര്‍ത്തിക്കാനും സാധ്യമാവില്ല.

ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ അടുത്തുവന്ന സ്ഥിതിക്ക്‌ ക്രിസ്‌ത്യന്‍,മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നുവെന്നാണ്‌ പറയുന്നത്‌. ഈ പ്രസ്‌താവന പതിവുപോലെ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി അന്യോന്യം മത്സരിപ്പിച്ച്‌ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃസ്വഭാവം മനസ്സിലാക്കുന്നവര്‍ അത്‌ കാര്യമായി എടുക്കേണ്ടതില്ല. എന്നാല്‍, ആ തിരിച്ചറിവ്‌ ഇല്ലാത്ത സാധാരണ പൗരന്മാരില്‍ ചിലര്‍ ഇതുകണ്ട്‌ പരിഭ്രമിക്കുകയും നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്‌തേക്കാം. ഇതാണ്‌ സി.പി.എം നേതാക്കളുടെ ആവശ്യം.

തങ്ങള്‍ വളരെക്കാലമായി വാദിച്ചുകൊണ്ടിരിക്കുന്നത്‌ ഇപ്പോഴെങ്കിലും മാര്‍ക്‌സിസ്റ്റുകാര്‍ മനസ്സിലാക്കിയല്ലോ എന്നാലോചിച്ച്‌ ഹിന്ദുത്വവാദികള്‍ സന്തോഷിക്കണം. എന്നിട്ട്‌ മാര്‍ക്‌സിസ്റ്റുകളുടെ കൂടെ കൂടി അവരെ പിന്താങ്ങി, അവര്‍ക്ക്‌ വോട്ട്‌ ചെയ്യണം. സി.പി.എം നേതാക്കള്‍ പ്രതീക്ഷിക്കുന്നത്‌ ഇതാണ്‌. ഹിന്ദുത്വവാദികള്‍ക്ക്‌ മാര്‍ക്‌സിസ്റ്റുകളോട്‌ പ്രേമവും ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങളോട്‌ വിദ്വേഷവും ഉണ്ടാകണമെന്ന്‌ അവര്‍ (സി.പി.എം) സങ്കല്‍പ്പിക്കുന്നു. അതുപോലെ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളെ ഉപേക്ഷിച്ചുപോയാല്‍ ആപത്താണല്ലോയെന്ന്‌ ഭയപ്പെട്ട്‌ മതന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളെ കൂടുതല്‍ വെറുക്കുകയും മാര്‍ക്‌സിസ്റ്റുകളെ പ്രീണിപ്പിക്കാന്‍ എന്തു ചെയ്യണം എന്ന്‌ ആലോചിക്കുകയും വേണം-ഇതാണ്‌ സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നത്‌. ഇങ്ങനെ കുതന്ത്രങ്ങളിലൂടെ സമുദായങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കാനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌. ഇത്‌ മുമ്പും ഓരോ അവസരത്തിലും ചെയ്‌തിട്ടുള്ളതാണ്‌.

മാര്‍ക്‌സിസ്റ്റുകളുടെ യഥാര്‍ത്ഥ സ്വഭാവത്തെപറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാവുകയും അവര്‍ രാഷ്‌ട്രീയമായി പക്വത സമ്പാദിക്കുകയും ചെയ്‌താല്‍ ഈ വഞ്ചനാപരമായ പദ്ധതി വിജയിക്കില്ല. ജനങ്ങളെ എന്നും മണ്ടന്മാരാക്കി നിലനിര്‍ത്താനാണ്‌ സര്‍വ്വാധിപത്യ മോഹികളായ മാര്‍ക്‌സിസ്റ്റുകാര്‍ ആഗ്രഹിച്ചിട്ടുള്ളത്‌. അവര്‍ അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ പശ്ചിമബംഗാളില്‍ കൂടി ജനങ്ങള്‍ കാര്യം മനസ്സിലാക്കി പ്രതിരോധം സംഘടിപ്പിച്ചതോടെ കേരളത്തില്‍ പഴയപോലെ ഈ തന്ത്രങ്ങള്‍ ചെലവാകാന്‍ ഇടയില്ല.

ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന സാമ്രാജ്യവാദികളുടെ നയത്തെ അതികഠിനമായി വിമര്‍ശിച്ചവര്‍ തന്നെയാണ്‌ ഇപ്പോള്‍ ആ തരം നയം സ്വയം ആവിഷ്‌കരിച്ചിട്ടുള്ളത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഅ്‌ദനിയെ കൂട്ടുപിടിച്ചതിന്റെ തിക്തഫലം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി മനസ്സിലാക്കി. ഇനിയിപ്പോള്‍ എന്‍.ഡി.എഫിനെ തൊട്ടാല്‍ കൈപൊള്ളും എന്ന്‌ അവര്‍ കണ്ടുപിടിച്ചു. അതുകൊണ്ടാണ്‌ എന്‍.ഡി.എഫ്‌ തുടങ്ങിയ കക്ഷികളെ ഇപ്പോള്‍ തള്ളിപ്പറയാന്‍ ശ്രമിക്കുന്നത്‌. ബോംബ്‌ നാടകങ്ങളില്‍ എന്‍.ഡി.എഫിന്റെ പങ്കിനെപറ്റിയുള്ള ആരോപണങ്ങള്‍ ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്ന തരത്തിലാണ്‌ നാട്ടില്‍ തുടരെ തുടരെ ഉണ്ടാവുന്ന സ്‌ഫോടനങ്ങളും മറ്റും. ആ നിലക്ക്‌ പഴയ കൂട്ടുകെട്ടില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഒരു ഒഴികഴിവ്‌ കൂടിയായിട്ടാണ്‌ ഇപ്പോഴത്തെ പ്രസ്‌താവനകള്‍.
കേരളത്തില്‍ എല്ലാ സമുദായങ്ങളിലും വര്‍ഗ്ഗീയത ഏറെ കാലമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. അതിന്റെ മുഖ്യ കാരണം ഇടതു കക്ഷികളുടെ ഒളിച്ചുകളികളും തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളുമാണ്‌. ഒരിക്കല്‍ ന്യൂനപക്ഷങ്ങളെയും പിന്നീട്‌ ഭൂരിപക്ഷങ്ങളെയും വിമര്‍ശിച്ച്‌ സി.പി.എം ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്‌. ഇത്‌ ഒരു തരം പരിഭ്രാന്തിയുടെ ഫലമാണ്‌. മറ്റു രാജ്യങ്ങളിലെന്നപോലെ കേരളത്തിലും തങ്ങളുടെ കള്ളിപൊളിഞ്ഞെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ അവര്‍ പുതിയ ചപ്പടാച്ചികള്‍ രംഗത്തിറക്കുന്നത്‌. ഒരു തരത്തിലുള്ള നിരാശാബോധമാണ്‌ സി.പി.എമ്മിന്റെ ഇത്തരം മലക്കംമറിച്ചിലുകള്‍ക്ക്‌ പിന്നിലുള്ളത്‌.

ഇപ്പോഴത്തെ ഭൂരിപക്ഷ പ്രീണനം ഹൈന്ദവജനതയുടെ പ്രീതിക്കും ക്രൈസ്‌തവ, മുസ്‌ലിം ജനതയുടെ ഭയപ്പെട്ടുകൊണ്ടുള്ള പരക്കം പാച്ചിലിനും ഇടയാക്കണമെന്നില്ല. അങ്ങനെ സംഭവിക്കുമോ എന്നത്‌ കേരള ജനതയുടെ വിവേചന ശേഷിയുടെ അളവുകോലായി കണക്കാക്കാവുന്നതാണ്‌.
സ്വത്വരാഷ്‌ട്രീയം പോലുള്ള ചര്‍ച്ചകള്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ മാത്രമാണ്‌. സ്വത്വരാഷ്‌ട്രീയം വേണ്ടെന്നും സ്വത്വബോധമാണ്‌ വേണ്ടതെന്നും പറയുന്ന കെ.ഇ.എന്‍ കുഞ്ഞഹമ്മദും വാക്കുകള്‍ കൊണ്ട്‌ കളിക്കുകയാണ്‌ ചെയ്യുന്നത്‌. ഏതായാലും സി.പി.എമ്മിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയതന്ത്രം കേരളത്തില്‍ വിലപ്പോവില്ല എന്നാണ്‌ കരുതുന്നത്‌. ജനങ്ങളില്‍നിന്ന്‌ അകലുന്ന ഒരു പ്രസ്ഥാനത്തിന്‌ ഉണ്ടാവുന്ന പരിഭ്രാന്തിയും ഭീതിയും സി.പി.എമ്മിനെ ബാധിച്ചിരിക്കുകയാണ്‌. ബംഗാളില്‍ ഉണ്ടായ തിരിച്ചടി അവരെ കൂടുതല്‍ വിഷമസന്ധിയിലാക്കിയിരിക്കുകയാണ്‌. പ്രത്യയശാസ്‌ത്രത്തിന്റെ മറവില്‍ അവര്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്‌ട്രീയനാടകം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Saturday, June 12, 2010

സി.പി.എമ്മിനെ ഭരിക്കുന്നത്‌.....

-ഡോ. എം. ഗംഗാധരന്‍

കൂടുവിട്ട്‌ കൂടുമാറുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ അവസരവാദ രാഷ്‌ട്രീയം കേരളത്തിന്റെ സാമൂഹ്യപരിസരങ്ങളില്‍ മുളപ്പിക്കുന്ന വിഭാഗീയതയുടെ വിഷവിത്തുകള്‍ എഴുത്തുകാരും സാമൂഹ്യ - സാംസ്‌കാരിക - രാഷ്‌ട്രീയ രംഗങ്ങളിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും ഏറെ ഉല്‍ക്കണ്‌ഠയോടെയാണ്‌ കാണുന്നത്‌. അവസരത്തിനൊത്ത്‌ ന്യൂനപക്ഷ - ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കാര്‍ഡുകള്‍ മാറിമാറി പിടിച്ച്‌ സി.പി.എം. നടത്തുന്ന രൗദ്ര നടനത്തിനെതിരെ ജനപക്ഷത്തുനിന്ന്‌ ചിന്തിക്കുന്ന എഴുത്തുകാര്‍ അവരുടെ ഉള്ളിലെ ഭയപ്പാടുകളും ഉല്‍ക്കണ്‌ഠകളും ഇവിടെ പങ്കുവെക്കുകയാണ്‌. നേരെഴുത്തും കേട്ടെഴുത്തുമായി ചില കുറിപ്പുകള്‍കൂടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കുക. പ്രശസ്‌ത ചരിത്രകാരന്‍ ഡോ. എം. ഗംഗാധരനുമായി എ.പി. ഇസ്‌മായില്‍ സംസാരിച്ചു തയ്യാറാക്കിയ അഭിമുഖത്തിന്റെ തുടര്‍ച്ച.

മുസ്‌ലിംതീവ്രവാദ സംഘടനകളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന എങ്ങനെ കാണുന്നു?

കേരളത്തിന്റേത്‌ തികഞ്ഞ മതേതര പാരമ്പര്യമാണ്‌. വിവിധ മതങ്ങളും ജാതികളുമെല്ലാം ഇത്ര സൗഹൃദത്തില്‍ കഴിയുന്ന നാട്‌ ഇന്ത്യയില്‍ എന്നല്ല, ലോകത്തൊരിടത്തും വേറെയുണ്ടാവില്ല. കേരളത്തിന്റെ മതേതരസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ ചെറുതായി കാണാനാവില്ല. പ്രത്യേകിച്ച്‌ ഈ വിഷയത്തില്‍ മുസ്‌ലിംലീഗിനെപ്പോലുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനം വഹിച്ച പങ്ക്‌. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ പക്വതയുള്ള ഒരുകൂട്ടം നേതാക്കളാണ്‌ മുസ്‌ലിംലീഗിന്‌ രൂപംനല്‍കിയത്‌. മുസ്‌ലിംകള്‍ക്കിടയിലെ വര്‍ഗ്ഗീയ ശക്തികളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നു എന്നൊക്കെ ആഭ്യന്തരമന്ത്രി പറയുന്നത്‌ ചരിത്രം അറിയാത്തതുകൊണ്ടാണ്‌. കേരളത്തില്‍ മുസ്‌ലിംലീഗ്‌ ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‌ യാതൊരു തെളിവുമില്ല. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയില്‍ ലീഗ്‌ വഹിച്ച പങ്കു ചെറുതല്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്ന മുസ്‌ലിം സംഘടനയാണ്‌ ലീഗ്‌. കേരളത്തിലെ മുസ്‌ലിംകളെല്ലാം വര്‍ഗ്ഗീയവാദികളാണ്‌ എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഒന്നും ശരിയല്ല. അതേസമയം മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക്‌ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്‌. അത്‌ കേരളത്തിന്റെ ട്രന്റ്‌ ആ രീതിയില്‍ ആയതുകൊണ്ടാണ്‌. അതേസമയം മുസ്‌ലിംകള്‍ക്കിടയിലെ ചില തെറ്റായ പ്രവണതകള്‍, യുവാക്കളെ തെറ്റിലേക്ക്‌ നയിക്കുന്നുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ഏറ്റവും ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന മുസ്‌ലിം സംഘടന മുസ്‌ലിംലീഗാണ്‌. അതിനുവേണ്ടി മുസ്‌ലിംലീഗ്‌ അതിന്റെ മാധ്യമസാന്നിധ്യം ശക്തിപ്പെടുത്തണം.

കേരളത്തിലെ മുസ്‌ലിം സാമൂഹ്യപരിഷ്‌കരണ രംഗത്തുണ്ടായ ചലനങ്ങളുടെ സൃഷ്‌ടിയായിരുന്നു മുസ്‌ലിംലീഗ്‌. 1922ല്‍ കൊടുങ്ങല്ലൂരില്‍ തുടങ്ങിയ മുസ്‌ലിം ഐക്യസംഘമാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനുള്ള ആദ്യ പ്രചോദനമാകുന്നത്‌. പ്രാദേശിക പ്രമാണി കുടുംബങ്ങളിലെ തര്‍ക്കം പരിഹരിക്കാന്‍ രൂപംകൊടുത്ത ഈ പ്രസ്ഥാനം പിന്നീട്‌ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത്‌ പരിഷ്‌കരണ ചിന്താഗതിയോടെ പ്രവര്‍ത്തിക്കുയും ചെയ്‌തു. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയെപ്പോലുള്ളവരാണ്‌ അന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. മുസ്‌ലിം സാമൂഹ്യപുരോഗതിക്ക്‌ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു ഇതിലൂടെ വക്കം മൗലവിയെപ്പോലുള്ള നേതാക്കള്‍ ചെയ്‌തത്‌. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങിയ ഈ സംഘാടനമാണ്‌ പിന്നീട്‌ രാഷ്‌ട്രീയമായി സംഘടിക്കുന്നതിനും കേരളത്തിലെ മുസ്‌ലിംകളെ പ്രേരിപ്പിപ്പിച്ചത്‌.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തില്‍, പ്രത്യേകിച്ച്‌ മലബാറില്‍ ഏറെ ശക്തിയാര്‍ജ്ജിച്ച്‌ തുടങ്ങിയ കാലമായിരുന്നു അത്‌. മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസിനു കീഴില്‍ സ്വാതന്ത്ര്യസമരത്തിന്‌ ശക്തിപകരാന്‍ രംഗത്തിറങ്ങിയപ്പോള്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനായിരുന്നു ഐക്യസംഘത്തെ വളര്‍ത്തിയ നേതാക്കളുടെ തീരുമാനം. അഖിലേന്ത്യാ ലീഗിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും പരിഷ്‌കരണ ആശയങ്ങള്‍ അത്‌ കൈവിട്ടിരുന്നില്ല. 1947ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം കേരളത്തിലെ മുസ്‌ലിംലീഗ്‌ നേതാക്കള്‍ മുഹമ്മദലി ജിന്നയെപ്പോയി കണ്ടു. എന്നാല്‍ മുസ്‌ലിംലീഗ്‌ പിരിച്ചുവിട്ട്‌ മറ്റ്‌ പ്രസ്ഥാനങ്ങളില്‍ ചേരാനായിരുന്നു ജിന്ന നല്‍കിയ നിര്‍ദ്ദേശം. ഇതില്‍ തൃപ്‌തരാകാതെയാണ്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ സാഹിബും സീതി സാഹിബും പോലുള്ള നേതാക്കള്‍ മദ്രാസിലെത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്‌ രൂപം നല്‍കുന്നത്‌. ഇന്ത്യന്‍ ഭരണഘടനെയും ഇന്ത്യന്‍ മതേതര ജനാധിപത്യ മൂല്യങ്ങളെയും പൂര്‍ണമായി അംഗീകരിച്ചുകൊണ്ട്‌ രൂപംകൊടുത്ത സംഘടനയായിരുന്നു അത്‌. എന്നാല്‍ പലപ്പോഴും പഴയ അഖിലേന്ത്യാ ലീഗിനെ വെച്ചാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ പലരും വിമര്‍ശിക്കുന്നത്‌. ഇത്‌ തെറ്റിദ്ധാരണ കൊണ്ടാണ്‌. സാക്ഷാല്‍ നെഹ്‌റു പോലും കോഴിക്കോട്ടുവന്ന്‌ മുസ്‌ലിംലീഗ്‌ ചത്ത കുതിരയാണെന്ന്‌ പ്രഖ്യാപിച്ചത്‌ പഴയ അഖിലേന്ത്യാ ലീഗാണ്‌ കേരളത്തിലേതെന്ന്‌ തെറ്റിദ്ധരിച്ചതുകൊണ്ടാണെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇത്തരം തെറ്റിദ്ധാരണകളെ നീക്കേണ്ടത്‌ ലീഗ്‌ തന്നെയാണ്‌.
മലബാറിലെ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നത്‌ കേരളത്തില്‍ മിഷണറി പ്രവര്‍ത്തനങ്ങളുമായെത്തിയ സയ്യിദുമാരായിരുന്നു. ജന്മിമാരോട്‌ എതിര്‍ക്കാനും സ്വയം ആത്മാഭിമാനം വളര്‍ത്തിയെടുക്കാനും മമ്പുറം തങ്ങളെപ്പോലുള്ളവര്‍ പകര്‍ന്നുകൊടുത്ത ധൈര്യം ചെറുതായിരുന്നില്ല. മലബാര്‍ കലാപകാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ പോരാടാന്‍ മാപ്പിളമാര്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നുനല്‍കിയതും സയ്യിദുമാരായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബന്റെ പങ്ക്‌ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്‌ നേതാവ്‌ എന്നതിലുപരി മുസ്‌ലിംകളുടെ പുരോഗതിക്കുവേണ്ടി കഠിനപ്രയത്‌നം ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ നേതാവ്‌ എന്ന രീതിയില്‍ ലീഗ്‌ അദ്ദേഹത്തെ കൂടുതല്‍ ആദരിക്കേണ്ടിയിരുന്നു എന്ന്‌ അഭിപ്രായമുണ്ട്‌.

പില്‍ക്കാലത്ത്‌ മുസ്‌ലിംസമൂഹത്തെ മുസ്‌ലിംലീഗിനൊപ്പം അടുപ്പിച്ചുനിര്‍ത്തുന്നതില്‍ പാണക്കാട്‌ കുടുംബം വഹിച്ച പങ്ക്‌ ചെറുതല്ല. ശിഹാബ്‌ തങ്ങളെ ഒന്നിലധികം തവണ പോയി കണ്ട്‌ സംസാരിച്ചിട്ടുണ്ട്‌. യഥാര്‍ത്ഥ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്തായ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. തന്റെ മുന്നിലെത്തുന്നവര്‍ക്ക്‌ സാന്ത്വനവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുന്നു, അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അഗാധമായ പാണ്ഡിത്യവും മനസ്സിന്റെ വിശാലതയുമായിരുന്നു ശിഹാബ്‌ തങ്ങളുടെ മഹത്വം. ബാബ്‌രി മസ്‌ജിദ്‌ തകര്‍ച്ചയുടെ ഘട്ടത്തിലൊക്കെ കേരളത്തിലെ മുസ്‌ലിംലീഗ്‌ സ്വീകരിച്ചനിലപാടായിരുന്നു ഏറ്റവും വിവേകമുള്ളത്‌. അത്തരം ഘട്ടങ്ങളിലൊക്കെ വര്‍ഗ്ഗീയ ചിന്തയിലേക്ക്‌ നീങ്ങാതെ മുസ്‌ലിംകളെ പിടിച്ചുനിര്‍ത്തുന്നതില്‍ മുസ്‌ലിംലീഗ്‌ വഹിച്ച പങ്ക്‌ അനിഷേധ്യമാണ്‌.

തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണോ സി.പി.എമ്മിനെ പുതിയ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌?

സമീപകാലത്ത്‌ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ഒരുപക്ഷേ, അവരുടെ നയംമാറ്റത്തിന്‌ കാരണമായിട്ടുണ്ടാവാം. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന്‌ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്ന സാധാരണക്കാരുടെ വിശ്വാസം പരാജയ കാരണങ്ങളില്‍ ഒന്നാണ്‌. സി.പി.എമ്മിനെതിരെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വാര്‍ത്തകള്‍ മെനയുകയാണെന്ന ആരോപണമൊന്നും ശരിയല്ല. വാര്‍ത്തകളുണ്ടെങ്കില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. കേരളത്തില്‍ പനി പടരുന്നത്‌ മാധ്യമങ്ങള്‍ പറയുന്നതാണെന്നതാണ്‌ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞത്‌. കേരളത്തില്‍ പനി പടരുന്നു എന്നത്‌ വാര്‍ത്തയാണ്‌. അത്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. അല്ലാതെ വാര്‍ത്തകള്‍ക്കു പിന്നില്‍ മാധ്യമ സിണ്ടിക്കേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളൊന്നും ശരിയല്ല.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക്‌?

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ വിസ്‌മരിക്കാന്‍ കഴിയില്ല. മുസ്‌ലിംകള്‍ കോഴിക്കോട്ട്‌ താമസമാക്കിയിരുന്നില്ലെങ്കില്‍ ഇന്നൊരു പതിനഞ്ച്‌ കടപോലും കോഴിക്കോട്ടങ്ങാടിയില്‍ തികച്ചുണ്ടാകുമായിരുന്നില്ല. ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള ബന്ധവും അവിടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചതും കേരളത്തിന്‌ നേട്ടം ചെയ്‌തു. അതേസമയം വാണിജ്യ രംഗത്ത്‌ ഏറെ മുന്നേറിയപ്പോഴും വ്യാവസായിക രംഗത്തേക്ക്‌ കടക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചില്ല. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ ഇത്രയധികം അഭിവൃദ്ധിപ്പെടുത്തിയത്‌ ക്രിസ്‌ത്യാനികളാണ്‌. മലകളും കാടുകളും വെട്ടിനിരത്തി കൃഷിക്ക്‌ യോഗ്യമാക്കിയത്‌ അവരായിരുന്നു. എന്നാല്‍ ഏറെ സാധ്യതകളുള്ള റബ്ബര്‍ പോലുള്ള ഉത്‌പന്നങ്ങളില്‍നിന്ന്‌ പോലും വ്യാവസായിക ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്‌ അവര്‍ക്കും കഴിഞ്ഞില്ല. ഇടക്കാലത്ത്‌ അത്തരം ശ്രമങ്ങള്‍ നടന്നെങ്കിലും ട്രേഡ്‌ യൂണിയനുകളുടെ അതിപ്രസരം അതിന്‌ തടസ്സമായി. ആംഗലേയ കഥയിലെ ഫ്രാങ്ക്‌ ഐന്‍സ്റ്റീന്‍ പിശാചിനെപ്പോലെയാണ്‌ സി.പി.എമ്മിനിന്ന്‌ അതിന്റെ തൊഴിലാളി സംഘടന. പാര്‍ട്ടിക്ക്‌ പോലും നിയന്ത്രിച്ചാല്‍ കിട്ടാത്ത വിധം വളര്‍ന്ന അത്‌ ഇന്ന്‌ സി.പി.എമ്മിന്‌ തന്നെ ദ്രോഹമാവുകയാണ്‌. ആലപ്പുഴയില്‍ തുറമുഖ വികസനത്തിന്‌ ഏറെ സാധ്യതകളുള്ള പ്രദേശമായിരുന്നു. അത്‌ ഇല്ലാതാക്കിയത്‌ ട്രേഡ്‌ യൂണിയനുകളാണ്‌. അവകാശ പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത്‌. എന്നാല്‍ ഇന്നത്‌ വ്യവസായങ്ങള്‍ക്ക്‌ തുരങ്കംവെക്കുകയാണ്‌. കേരളത്തില്‍ ഏതെങ്കിലും വ്യവസായം വന്നാല്‍ തൊട്ടുപിന്നാലെ അവിടെ ഇങ്ക്വിലാബ്‌ വിളി ഉയരും. അത്‌ മാറണം.

കിനാലൂര്‍ പോലുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന്‌ കരുതുന്നുണ്ടോ?

സാധാരണക്കാരന്റെ അഞ്ചും പത്തും സെന്റ്‌ പിടിച്ചടക്കിയുള്ള റോഡ്‌ വികസനത്തോട്‌ യോജിക്കാനാവില്ല. കേരളം ജനസാന്ദ്രത കൂടിയ പ്രദേശമാണ്‌. വെള്ളവും വെളിച്ചവും ഒരുപോലെ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയാണ്‌ ഈ ജനസാന്ദ്രതക്കു കാരണം. നമ്മുടെ നാട്ടില്‍ നടക്കുന്ന പല റോഡ്‌ വികസനങ്ങള്‍ക്കും റിയല്‍എസ്റ്റേറ്റ്‌ ലക്ഷ്യമുണ്ട്‌. സാധാരണക്കാരെ കുടിയൊഴിപ്പിച്ച്‌ റോഡ്‌ വീതി കൂട്ടുന്നതിന്‌ പകരം കാറുകളുടെയും മറ്റ്‌ ആഡംബരവാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണ്‌ വേണ്ടത്‌. അത്‌ പ്രകൃതിക്കും ജനങ്ങള്‍ക്കും ഒരുപോലെ ഗുണംചെയ്യും. ബംഗാളില്‍ സി.പി.എമ്മിന്‌ സംഭവിച്ചതും ഇതുതന്നെയാണ്‌. സിംഗൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ടാറ്റയുടെ കാര്‍പ്ലാന്റിനുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിച്ചത്‌ മഹാ അപരാധമായിരുന്നു. അപ്പര്‍മിഡില്‍ക്ലാസ്‌ വിഭാഗക്കാരായ ബാബുവര്‍ഗ്ഗത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്‌ ബംഗാളില്‍ സി.പി.എമ്മിന്‌ തിരിച്ചടിയായത്‌.
(

Friday, June 11, 2010

സി.പി.എമ്മിനെ ഭരിക്കുന്നത്‌ അധികാരദുര

-ഡോ. എം. ഗംഗാധരന്‍
കേരളത്തില്‍ മുസ്‌ലിം-ക്രൈസ്‌തവ വര്‍ഗ്ഗീയത ശക്തിപ്പെട്ടുവരികയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. മതബോധമെല്ലാം വര്‍ഗ്ഗീയ ബോധമാണെന്ന തെറ്റിദ്ധാരണയാണിതിനു പിന്നില്‍. മതബോധവും വര്‍ഗ്ഗീയതയും രണ്ടാണ്‌. വര്‍ഗ്ഗീയതയെന്നാല്‍ മറ്റേതെങ്കിലും ഒരു വിഭാഗത്തെയോ സമൂഹത്തെയോ നശിപ്പിക്കാനോ ഉപദ്രവിക്കാനോ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളാണ്‌. മതബോധം ശക്തിപ്പെട്ടതുകൊണ്ടു മാത്രം ഒരു സമൂഹത്തിലും വര്‍ഗ്ഗീയത വളരണമെന്നില്ല. സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത്‌ സി.പി.എം സ്വീകരിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇതിന്‌ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ചന്ദ്രികയോട്‌ സംസാരിക്കുകയായിരുന്നു ഡോ.എം.ഗംഗാധരന്‍.

ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ സമീപകാലത്ത്‌ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചിരിക്കുമല്ലോ..? എന്താണ്‌ ഇത്തരമൊരു പ്രസ്‌താവനക്ക്‌ പ്രേരണ?
അധികാരത്തിനുവേണ്ടി എന്തും ചെയ്യാമെന്ന കാഴ്‌ചപ്പാടാണ്‌ സി.പി.എമ്മിന്റേത്‌. അധികാരം വേണം. അധികാരമുണ്ടെങ്കില്‍ എല്ലാം മാറ്റിയെടുക്കാമെന്ന ധാരണയാണവര്‍ക്ക്‌. അതിന്‌ ഏതറ്റംവരെ പോവാനും അവര്‍ തയ്യാറാവുന്നു. ഇപ്പോള്‍ രാഷ്‌ട്രീയ നിലനില്‍പ്പിന്‌ പണവും മസില്‍ പവറുമൊക്കെ വേണമെന്ന കാഴ്‌ചപ്പാടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിരിക്കുന്നു. സാമുദായിക വിഷയങ്ങളില്‍ സമീപ കാലത്ത്‌ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ഈ അധികാരമോഹം വ്യക്തമാക്കുന്നതാണ്‌.
മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ ഇത്തരത്തില്‍ പ്രസ്‌താവന നടത്തരുതായിരുന്നു. ഏറെ അനുഭവ സമ്പത്തുള്ള രാഷ്‌ട്രീയ നേതാവാണ്‌ വി.എസ്‌. പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം ചിലതൊക്കെ പറയുകയാണ്‌. അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങള്‍ വെച്ചാണ്‌ ഇങ്ങനെ പറയുന്നത്‌. മതമുള്ളിടത്തൊക്കെ വര്‍ഗ്ഗീയത ഉണ്ടാവുമെന്ന്‌ പറയുന്നത്‌ സ്‌ത്രീകള്‍ ഉള്ളിടത്തെല്ലാം സ്‌ത്രീ പീഡനം നടക്കുമെന്ന്‌ പറയുന്നതുപോലുള്ള വങ്കത്തരമാണ്‌.

അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുകൂടാമെന്ന സി.പി.എം. കാഴ്‌ചപ്പാട്‌ അടവുനയത്തിന്റെ ഭാഗമാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വളര്‍ത്താന്‍ സ്റ്റാലിന്‍ പണ്ട്‌ ബാങ്കുകള്‍ കൊള്ളയടിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. അതും ഒരുതരം അടവുനയമായിരുന്നു. അധികാരമുണ്ടെങ്കിലേ മാറ്റം സാധ്യമാവൂ എന്ന ലെനിനിസ്റ്റ്‌ കാഴ്‌ചപ്പാടിന്റെ ഭാഗമാണത്‌. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്നാണ്‌ ലെനിനിസ്റ്റ്‌ ചിന്താരീതി. ഹിറ്റ്‌ലറും മുസ്സോളനിയുമെല്ലാം ഇതേ ചിന്താഗതിക്കാരായിരുന്നു. അതൊരു തെറ്റായ ധാരണ മാത്രമാണ്‌. ലെനിന്‌ പോലും അതിന്‌ കഴിഞ്ഞിട്ടില്ലെന്നത്‌ വേറെക്കാര്യം. ഗാന്ധിജിയും അംബേദ്‌കറുമൊന്നും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയത്‌ അധികാരം കൊണ്ടായിരുന്നില്ല. ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പൊന്നാനിയില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായി സി.പി.എം ഉണ്ടാക്കിയ ധാരണ ഇതിന്‌ തെളിവായിരുന്നു. ജയില്‍വാസത്തിനുശേഷം മഅ്‌ദനി മാറിയെന്നാണ്‌ പറയുന്നത്‌. അതേക്കുറിച്ച്‌ എനിക്ക്‌ വേണ്ടത്ര തിട്ടമില്ല. ജയിലില്‍ പോകും മുന്‍പ്‌ അദ്ദേഹം നടത്തിയ ചില പ്രസംഗങ്ങളുടെ കാസറ്റുകള്‍ കേട്ടിരുന്നു. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്നവയായിരുന്നു അത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രംഗപ്രവേശം സി.പി.എമ്മിന്റെ നയംമാറ്റത്തിന്‌ കാരണമായി എന്ന്‌ പറയാനാവില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. അവരും മത്സരിക്കട്ടെ. മത്സരിക്കേണ്ടെന്ന്‌ പറയുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ യോജിച്ചതല്ല. അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത്‌ നേരിടുകയാണ്‌ വേണ്ടത്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിദേശത്തുനിന്ന്‌ ഫണ്ടു ലഭിക്കുന്നുണ്ടെന്നാണ്‌ കേള്‍വി. യാഥാര്‍ഥ്യം എത്രത്തോളമുണ്ടെന്നറിയില്ല. അതേക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടത്‌ സര്‍ക്കാര്‍ ഏജന്‍സികളാണ്‌. ജമാഅത്തെ ഇസ്‌ലാമി ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്‌. പട്ടാളച്ചിട്ടയുള്ള അത്തരം പാര്‍ട്ടികളെ ഉള്‍കൊള്ളാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ കഴിയില്ല. സാമൂഹ്യ പ്രശ്‌നങ്ങളില്‍ അത്‌ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്‌. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു. എങ്കിലും സാധാരണ ജനങ്ങള്‍ ആ പ്രസ്ഥാനത്തെ വീക്ഷിക്കുന്നത്‌ അല്‍പം സംശയത്തോടെയാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ പാശ്ചാത്തലവും അഭിപ്രായ സ്വാതന്ത്ര്യങ്ങളില്ലാത്ത കേഡര്‍ സ്വഭാവവും ആണിതിന്‌ കാരണം.

സി.പി.എം മൂല്യച്യുതി നേരിടുന്നുണ്ടോ?

സി.പി.എമ്മില്‍ മൂല്യച്ചുതിയുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, രണ്ട്‌ രീതിയിലുള്ള രാഷ്‌ട്രീയ ധാര അതില്‍ നിലനില്‍ക്കുന്നുണ്ട്‌. എ.കെ.ജിയെപ്പോലുള്ളവര്‍ സ്വീകരിച്ച സമീപനമായിരുന്നു ഇതില്‍ ഒന്നാമത്തേത്‌. സാധാരണ പക്ഷത്ത്‌ നിന്നുകൊണ്ട്‌ അവരുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവരുടെ പക്ഷം. വി.എസിനെപ്പോലുള്ളവര്‍ എ.കെ.ജിയുടെ ആ പാത പിന്തുടരുന്നവരാണ്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒന്ന്‌ ഇപ്പോള്‍ സി.പി.എമ്മില്‍ വളര്‍ന്നുവരുന്നുണ്ട്‌. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്‌ പാര്‍ട്ടിയെ വളര്‍ത്താനാവില്ലെന്ന്‌ ചില നേതാക്കള്‍ തന്നെ പറയുന്നു. ജനങ്ങള്‍ പണമുള്ളവരെ ഇഷ്‌ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ധാരണ കൊണ്ടായിരിക്കും, വാട്ടര്‍ തീം പാര്‍ക്കും സ്റ്റാര്‍ ഹോട്ടലുമൊക്കെ പാര്‍ട്ടിയുടെ ഭാഗമായി വരുന്നത്‌. രാഷ്‌ട്രീയ നിലനില്‍പ്പിന്‌ മസില്‍പവര്‍ വേണമെന്ന കാഴ്‌ചപ്പാടും സി.പി.എമ്മില്‍ ശക്തിപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഭാഗമായിരിക്കാം കണ്ണൂര്‍ രാഷ്‌ട്രീയവും സഹകരണ സംഘങ്ങളിലെ ഭരണം പിടിച്ചെടുക്കലുമെല്ലാം. പാര്‍ട്ടിക്കുള്ളിലെ പോര്‌ കാരണമാണ്‌ മന്ത്രിമാര്‍ വിവാദങ്ങളില്‍ നിറയുന്നത്‌. മുഖ്യമന്ത്രി ഒരുപക്ഷത്തും മന്ത്രിമാരെല്ലാം മറ്റൊരു പക്ഷത്തുമാണ്‌. പലതും ചെയ്യണമെന്നുണ്ട്‌ ഈ സര്‍ക്കാരിന്‌. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നുണ്ടോ?

ന്യൂനപക്ഷങ്ങള്‍ രാജ്യത്ത്‌ സംഘടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇത്‌ ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ലോകത്തൊട്ടാകെ അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ദളിതരും സ്‌ത്രീകളും അവശ വിഭാഗങ്ങളും സംഘടിക്കുന്നുണ്ട്‌. അത്‌ അവരുടെ സുരക്ഷിതത്വ ബോധത്തിന്റെ ഭാഗമാണ്‌. ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അവിടെ വര്‍ഗ്ഗീയത വളരുന്നു എന്ന ധാരണ ശരിയല്ല.
മതബോധം ഇന്ത്യയിലോ കേരളത്തിലോ എന്ന്‌ മാത്രമല്ല, ലോകത്തൊരിടത്തും സി.പി.എം വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പാടില്ല എന്ന്‌ പറയുന്നതൊക്കെ ഒരുതരം വിവരമില്ലായ്‌മയാണ്‌. കാറല്‍ മാര്‍ക്‌സ്‌ പോലും ഇത്തരം വിഡ്‌ഢിത്തം പറയില്ല. ഈയടുത്ത്‌ കെ.എന്‍ പണിക്കര്‍ തന്നെ ഒരു ലേഖനം എഴുതിയിരുന്നു. മതങ്ങള്‍ മതേതരത്വത്തെ വിഴുങ്ങുമോ..? എന്ന വിഷയത്തില്‍. ഒരുതരത്തിലും അര്‍ഥമില്ലാത്ത ചോദ്യമാണിത്‌. മതം ഒരിക്കലും മതേതരത്വത്തെ തകര്‍ക്കില്ല. മതവിശ്വാസം ആധുനിക കാലത്ത്‌ ശക്തിപ്പെട്ടിട്ടുണ്ട്‌. അതിന്‌ കാരണം നമ്മുടെ സാമൂഹ്യ പരിതസ്ഥിതി തന്നെയാണ്‌. നേരത്തെയുള്ള കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ പരസ്‌പരം ആത്മവിശ്വാസം പകരാന്‍ ആളുകളുണ്ടായിരുന്നു. ഇന്നതില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും അടങ്ങുന്ന അണുകുടുംബത്തിലേക്ക്‌ ചുരുങ്ങി. ഭര്‍ത്താവിന്റെ ജോലി എപ്പോള്‍ പോകുമെന്ന്‌ ആര്‍ക്കും നിശ്ചയമില്ല. ഇത്തരം അരക്ഷിതാവസ്ഥക്ക്‌ പരിഹാരമായി മനുഷ്യന്‍ കാണുന്നത്‌ ദൈവത്തെയും മതത്തെയുമാണ്‌. ഇത്‌ കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകത്തൊട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്‌. അതിനെ മാര്‍ക്‌സിസം കൊണ്ട്‌ ഇല്ലാതാക്കാന്‍ കഴിയില്ല.
70 വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയനില്‍പ്പോലും മതവിശ്വാസം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. 1990കളില്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍, അവിടെയിറങ്ങിയ ഒരു സിനിമയുണ്ട്‌. അതിന്റെ അവസാന ഭാഗമിങ്ങനെയാണ്‌. തെരുവിലിരിക്കുന്ന ഒരുകൂട്ടം കമ്യൂണിസ്റ്റ്‌ അനുയായികളായ യുവാക്കളോട്‌ ഒരു സ്‌ത്രീ ചോദിക്കുന്നു. പള്ളിയിലേക്കുള്ള റോഡേതാണ്‌? പള്ളിയിലേക്ക്‌ ഒരുറോഡുമില്ലെന്ന്‌ യുവാക്കളുടെ മറുപടി. പള്ളിയിലേക്ക്‌ റോഡില്ലെങ്കില്‍ പിന്നെ വഴിയെന്തിനാണെന്ന അര്‍ഥപൂര്‍ണമായ ചോദ്യമായിരുന്നു ആ സ്‌ത്രീയില്‍ നിന്ന്‌ പിന്നീടുണ്ടായത്‌. ആ ചോദ്യത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. 70 വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയന്റെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തില്‍ മതമില്ലാതാക്കാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ എവിടെയെത്തുമെന്ന്‌ പറയേണ്ടതില്ലല്ലോ?
മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തില്‍ നിന്നാണ്‌ മതേതരത്വം ഉണ്ടാകേണ്ടത്‌. മതങ്ങളെ നിലനിര്‍ത്തിയേ മതേതരത്വം സൃഷ്‌ടിക്കാന്‍ കഴിയൂ. അല്ലാതെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചിന്തിക്കുന്ന പോലെ മതങ്ങളെ ഇല്ലാതാക്കിക്കൊണ്ട്‌ രാഷ്‌ട്രീയത്തിലൂടെ മാത്രം മതേതരത്വം സൃഷ്‌ടിക്കാന്‍ കഴിയില്ല. ലോകത്ത്‌ ഇത്രയധികം മതങ്ങള്‍ സൗഹാര്‍ദ്ദത്തോടെ ഒന്നിച്ചുനില്‍ക്കുന്നത്‌ ഇന്ത്യയില്‍ മാത്രമായിരിക്കും, പ്രത്യേകിച്ച്‌ കേരളത്തില്‍. വലിയൊരു വിഭാഗം ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്നാണ്‌ ഇവിടെ കഴിയുന്നത്‌. ഉത്തര്‍പ്രദേശിലോ, അതുപോലുള്ള മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഇങ്ങനെ ഒരുപ്രദേശത്ത്‌ വിവിധ മതസ്ഥര്‍ ഒന്നിച്ചു കഴിയുന്നത്‌ കാണാനാവില്ല. അങ്ങനെയുള്ള കേരളത്തില്‍ ഭരണാധികാരികള്‍ തന്നെ വിവേകമില്ലാത്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിന്റെ ഭവിഷ്യത്ത്‌ കൂടി ഓര്‍ക്കണം.

ഭൂരിപക്ഷ പ്രീണനമാണോ നയംമാറ്റത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്‌?

പുതിയ നയം മാറ്റങ്ങളിലൂടെ സി.പി.എം ഒരുപക്ഷേ, ഭൂരിപക്ഷ പ്രീണനത്തിന്‌ ശ്രമിക്കുന്നുണ്ടാവാം. അതുകൊണ്ടൊന്നും കേരളത്തില്‍ കാര്യമില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നതുതന്നെ കേരളത്തില്‍ നടക്കുന്ന കാര്യമല്ല. ഹിന്ദുമതം എന്നതുതന്നെ സാങ്കല്‍പ്പികമാണ്‌. പുരാതന കൃതികളിലൊന്നിലും ഹിന്ദു എന്ന പ്രയോഗം കാണില്ല. സിന്ധു നദിക്കിപ്പുറമുള്ളവരെക്കുറിച്ച്‌ വിദേശികള്‍ പൊതുവെ വിശേഷിപ്പിച്ച പദമാണ്‌ ഹിന്ദു എന്നത്‌. അല്ലാതെ അതൊരു മതമല്ല. ഹിന്ദുമതത്തില്‍ അനേകം വിഭാഗങ്ങളുണ്ട്‌. അവരൊന്നും ഹിന്ദു എന്ന ഒറ്റ കാഴ്‌ചപ്പാടില്‍ ഒന്നിച്ചുനില്‍ക്കുന്നവരല്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രസ്‌താവനകളിലൂടെ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാമെന്നത്‌ തെറ്റായ ധാരണയാണ്‌.ഈഴവരില്‍നിന്നാണ്‌ സി.പി.എമ്മിന്‌ ഹിന്ദുക്കളില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇടക്കാലത്ത്‌ ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ ബ്രാഹ്മണര്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും ആധുനിക കാലത്ത്‌ അത്‌ തകര്‍ന്നുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പി.ബിയുടെയുമെല്ലാം പ്രസ്‌താവനകള്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടുള്ള ഒരു അടവുനയമായി മാത്രമേ കാണാനാവൂ. അല്ലാതെ കേരളത്തില്‍ അത്തരത്തിലൊരു വര്‍ഗ്ഗീയ ശക്തിപ്പെടല്‍ ഉണ്ടെന്ന്‌ സി.പി.എം വിശ്വസിക്കുമെന്ന്‌ കരുതുന്നില്ല. നേരത്തെ പറഞ്ഞല്ലോ, അധികാരമാണ്‌ അവര്‍ക്ക്‌ എല്ലാറ്റിലും വലുത്‌. മാര്‍ഗ്ഗം നന്നായാലേ ലക്ഷ്യം നേടൂ എന്നാണ്‌ ഗാന്ധി പറഞ്ഞത്‌. എന്നാല്‍ ലക്ഷ്യം നേടാന്‍ മാര്‍ഗ്ഗമേതുമാവാമെന്നാണ്‌ സി.പി.എമ്മിന്റെ നിലപാട്‌. അടവുനയം ഇതിനുവേണ്ടിയാണ്‌. ഈ അടവുനയം തെറ്റാണ്‌. എന്ത്‌ ലക്ഷ്യംവെച്ചായാലും ജനങ്ങളെ കബളിപ്പിക്കലാണത്‌. ഇ.എം.എസ്‌ നമ്പൂതിരിപ്പാടുണ്ടാക്കിയ ഒരു വൃത്തികെട്ട വാക്കാണ്‌ അടവുനയമെന്നത്‌. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി എ.കെ.ജിയും കേളപ്പനും കെ.ദാമോദരനുമെല്ലാം ജാതിപ്പേര്‌ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ ജാതിപ്പേര്‌ മുറിച്ചുമാറ്റേണ്ടെന്ന്‌ ഇ.എം.എസ്‌ നിര്‍ദ്ദേശിച്ചതായി പഴയൊരു സഖാവ്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ജാതിപ്പേര്‌, ജനങ്ങളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനായിരുന്നത്രെ ഇത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു അടവുനയമാണിതും.

-തുടരും
തയ്യാറാക്കിയത്‌-എ.പി.ഇസ്‌മായില്‍

Friday, May 14, 2010

മാതൃകാ വനിതാ കമ്മീഷന്‍



സംസ്ഥാന വനിതാ കമ്മീഷന്‍ പലപ്പോഴും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഭരണകക്ഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു, സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല; ഇടപെടല്‍ ശേഷിയില്ല തുടങ്ങിയവയാണ് പ്രധാന വിമര്‍ശനങ്ങള്‍.

സുഗതകുമാരി ടീച്ചര്‍വരെ പയറ്റിയ കളരിയാണത്. എന്നാല്‍ മുന്‍ഗാമികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇപ്പോഴത്തെ വനിതാ കമ്മീഷന്‍ വളരെ മാതൃകാപരമായ ഒരു നിലപാടെടുത്തിരിക്കുന്നു. ജസ്റ്റിസ് ശ്രീദേവിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെയാണ് നാമിതറിഞ്ഞത്.

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും വിവേചനങ്ങളും വര്‍ധിച്ചുവരുന്ന ഒരു നാട്ടില്‍, സ്ത്രീപീഡനത്തിന് (അതെന്തല്ലായെന്ന്) വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍ എന്നതാണ് പ്രധാന കാര്യം.

ഇത് പ്രഖ്യാപിച്ചത് കിനാലൂരില്‍ സമരം ചെയ്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ പുരുഷപോലീസുകാരടക്കം ക്രൂരമായ മര്‍ദനമഴിച്ചുവിട്ടതിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ്. ഈ പ്രഖ്യാപനം ഭാവിയിലെ എല്ലാ വനിതാ കമ്മീഷനുകള്‍ക്കും മാതൃകായാക്കാവുന്ന ഒന്നാണ്.

കിനാലൂരില്‍ തല്ലുകൊണ്ട സ്ത്രീകളാരും അന്നാട്ടുകാരല്ല, അവര്‍ക്കൊന്നും അന്നാട്ടില്‍ ഭൂമിയില്ല, ഇവരുടെ ഭൂമിയൊന്നും നഷ്ടപ്പെടുന്നില്ല, അവര്‍ പോലീസില്‍ നിന്ന് അടി ചോദിച്ചുവാങ്ങുകയായിരുന്നു എന്നെല്ലാമാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. എത്രകാര്യക്ഷമമായ പ്രവര്‍ത്തനം, വസ്തുനിഷ്ഠ വിശകലനം, അര്‍ഥവത്തായ നിരീക്ഷണം! മര്‍ദനം നടന്ന് 48 മണിക്കൂറിനകം ആ സമരത്തില്‍ പങ്കെടുത്തവരുടെ (സ്ത്രീകളുടെ മാത്രമെങ്കിലും) പേര്, വീട്ടുപേര്, വയസ്സ്, മേല്‍വിലാസം, ഭൂവുടമസ്ഥത തുടങ്ങിയ സമസ്തവിവരങ്ങളും ശേഖരിക്കാന്‍ കമ്മീഷന് കഴിഞ്ഞിരിക്കുന്നു. ഇത്രകാര്യക്ഷമതയുള്ള കമ്മീഷനായിരുന്നിട്ടും ആ കിളിരൂര്‍ കേസിലെ 'വി.ഐ.പി.'യെ ഒന്നു കണ്ടുപിടിക്കാത്തതെന്തെന്നാരും ചോദിക്കരുത് (പാര്‍ട്ടി സമ്മതിക്കേണ്ടേ).

മറ്റൊരു പ്രധാന സത്യവും അവര്‍ കണ്ടെത്തി. ഏതോ റോഡ് വീതി കൂട്ടാനാണത്രേ സ്ഥലമെടുക്കുന്നത്. 26 കി.മീ. പുതിയ റോഡുണ്ടാക്കാനാണ് സ്ഥലമേറ്റെടുക്കുന്നതെന്നാണ് സമരക്കാര്‍ 'തെറ്റിദ്ധരിച്ചത്', റോഡിനെത്ര വീതിയുണ്ടാകുമെന്നറിയില്ലെങ്കിലും മന്ത്രിയും കരുതിയത് പുതിയ റോഡെന്നാണ്. എന്നാല്‍ അവരേക്കാളെല്ലാം കാര്യവിവരം കമ്മീഷനുണ്ട്.

കമ്മീഷന്‍ നിലപാടിനെ വിമര്‍ശിച്ച പ്രതിപക്ഷനേതാവടക്കമുള്ളവര്‍ ചില സംശയങ്ങളുന്നയിച്ചേക്കാം. കമ്മീഷന്‍ അന്വേഷിച്ചുകണ്ടെത്തിയതു പോലെ ആ സ്ത്രീകള്‍ അന്നാട്ടുകാരല്ല (കേരളീയര്‍ പോലുമല്ലെന്ന്) എന്ന് കരുതുക (തങ്ങള്‍ക്കൊരു കാര്യവുമില്ലാത്ത പ്രശ്‌നത്തിന് മറ്റുള്ളവരുടെ സമ്മര്‍ദത്തിന് വഴങ്ങി പൊരിവെയിലിലിരുന്ന് അടിമേടിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുമോ എന്ന ചോദ്യം തത്കാലം മറക്കാം).

ഭരണകൂടങ്ങളുടെ തെറ്റായ വികസന നയങ്ങള്‍ക്കെതിരെ, ജനദ്രോഹങ്ങള്‍ക്കെതിരെ (കുടിയൊഴിക്കല്‍, അഴിമതി), പാടം നികത്തലിനും മറ്റുമെതിരെയെല്ലാം സമരം നടത്താന്‍ ഏതു പൗരനും (പൗരിക്കും) അവകാശമില്ലേയെന്നതാവും ഇവരുടെ ഒരു ചോദ്യം.

ദക്ഷിണാഫ്രിക്കയില്‍ പോയി മഹാത്മാഗാന്ധിയും ബൊളീവിയയില്‍ പോയി ചെഗുവേരയും അടിയും മരണവും 'ചോദിച്ചു വാങ്ങുക'യായിരുന്നുവോ എന്നും ചോദിക്കാം. തനിക്കും കുടുംബത്തിനും ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നാണെങ്കില്‍ അയ്യങ്കാളിയും ശ്രീനാരായണഗുരുവും മുതല്‍ ഇ.എം.എസ്സും എ.കെ.ജി.യും വരെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ടതെന്തിനെന്നും ചോദിക്കാം.

കാടും പുഴയും തന്റെ തറവാട്ടു സ്വത്തുക്കളായതുകൊണ്ടാണോ സുഗതകുമാരിയും മേധാപട്കറും വന്ദനാശിവയും അരുന്ധതിറോയിയും മറ്റും ഇങ്ങനെ പാഞ്ഞുനടക്കുന്നതെന്നും ചോദിക്കാം.

നെല്‍സന്‍ മണ്ഡേലയെ രക്ഷിക്കാനും സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാതിരിക്കാനും സഖാക്കള്‍ തെരുവിലിറങ്ങിയതെന്തുകൊണ്ടെന്നും ചോദിക്കാം. പുന്നപ്രയിലും വയലാറിലും ജാലിയന്‍ വാലാബാഗിലും മറ്റും മരണമടഞ്ഞവര്‍ മരണം 'ചോദിച്ചുവാങ്ങുകയായിരുന്നുവോ' എന്നും സംശയിക്കാം.

കൂത്തുപറമ്പില്‍ വെടിയേറ്റുമരിച്ചവരെല്ലാം സ്വാശ്രയകോളേജില്‍ പഠിക്കുന്നവരായിരുന്നോ എന്നും സംശയിക്കാം. ഇതെല്ലാം പഴഞ്ചന്മാരുടെ (പരിപ്പുവട കട്ടന്‍ചായക്കാരുടെ) സംശയങ്ങള്‍ മാത്രം. അന്നത്തെ മണ്ടത്തരമൊന്നും നമുക്കില്ല. ശീതീകരിച്ച മുറിയിലും കാറിലുമിരുന്നാണിപ്പോഴത്തെ സമരം.

സ്ത്രീകള്‍ക്ക് 50 ശതമാനവും 33 ശതമാനവും മറ്റും സംവരണം വരുന്നല്ലോ. ഇതിനായി കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്കു വരേണ്ടതില്ലേ എന്നു ചോദിക്കാം. അതിനൊക്കെ പാര്‍ട്ടി ഒരുക്കിയ വഴിയിലൂടെ വളരണം എന്നാണുത്തരം. സ്വാശ്രയ സമരത്തില്‍പ്പെട്ട് കാലൊടിഞ്ഞ സിന്ധുജോയിക്ക് തോല്‍ക്കുന്ന സീറ്റുകള്‍ നല്‍കിയപ്പോള്‍ ഇത്തരം പുലിവാലിനൊന്നും പോയി തടികേടാക്കാത്തവര്‍ക്കല്ലേ ഉറച്ച രാജ്യസഭാ സീറ്റ് നല്‍കിയത്?ഇതാണ് പാര്‍ട്ടി നയം.

വല്ലവര്‍ക്കും വേണ്ടി തല്ലുകൊള്ളലല്ല, എല്ലാതട്ടിലുമുള്ള സ്ത്രീകളുടെ പട തന്നെ പാര്‍ട്ടി ഒരുക്കുന്നുണ്ട്. താഴെത്തട്ടിലെ കുടുംബശ്രീകളില്ലേ? നാട്ടുകാരുടെ മുഴുവന്‍ മാലിന്യം വാരാനും അച്ചാര്‍, പപ്പടം, അച്ചപ്പം മുതലായവ ഉണ്ടാക്കാനും ബ്ലേഡ് കമ്പനി നടത്താനും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് യോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കാനും കഴിയുംവിധം ഇവരെ നാം ശാക്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ നാട് ഭരിക്കാന്‍ ഇവര്‍ മതി.

ഇതിനപ്പുറം കടന്ന് സമരം ചെയ്യാനും പാര്‍ട്ടി നേതാക്കള്‍ക്ക് പത്തു പണം കിട്ടാന്‍ സഹായിക്കുന്ന വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കാനും ശ്രമിക്കുന്നതിനെയാണ് 'അടി ചോദിച്ചുവാങ്ങല്‍' എന്ന് വനിതാ കമ്മീഷന്‍ നിര്‍വചിക്കുന്നത്. പാര്‍ട്ടി നല്‍കിയ സ്ഥാനമാണിത്- അവരോട് നന്ദികേട് കാട്ടാമോ?

ഇനി വീട്ടിനകത്ത് ഭര്‍ത്താവോ മറ്റോ അല്പം മദ്യം കഴിച്ച് ഭാര്യയെ തൊഴിച്ചാല്‍, അത് ഗാര്‍ഹിക പീഡന നിയമമനുസരിച്ച് കുറ്റമല്ലേയെന്നും ചോദിച്ച് വനിതാ കമ്മീഷന്റെയടുത്ത് ചെന്നേക്കരുത്. മദ്യപിച്ച ഭര്‍ത്താവിന്റെ മുന്നില്‍ച്ചെന്ന് 'അടി ചോദിച്ചു വാങ്ങുകയല്ലേ' ഇവള്‍ ചെയ്തത്? ഒഴിഞ്ഞുമാറി നില്‍ക്കാമായിരുന്നില്ലേ?

പൊതുവഴിയിലോ വാഹനത്തിലോ വിദ്യാലയത്തിലോ ജോലി സ്ഥലത്തോവെച്ച് ആരെങ്കിലും പീഡിപ്പിച്ചാലോ? കുറ്റം സ്ത്രീകള്‍ക്കാണ്. അവര്‍ ആ സ്ഥലത്തു ചെന്നതുകൊണ്ടല്ലേ അതിക്രമമുണ്ടായത്. അതും 'ചോദിച്ചു വാങ്ങല്‍' തന്നെ. ചുരുക്കത്തില്‍ സ്ത്രീകള്‍ വീട്ടിനു പുറത്തിറങ്ങാതിരിക്കണം. വീട്ടില്‍ത്തന്നെ ഭര്‍ത്താവടക്കമുള്ളവര്‍ പീഡിപ്പിക്കാന്‍ സാധ്യതയില്ലാത്തിടത്തിരിക്കണം. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ന്യായമായും അടികിട്ടും.

അപ്പോള്‍ ചില കുബുദ്ധികള്‍ ചോദിച്ചേക്കാം. ഈ വനിതാ കമ്മീഷനെന്ന പേരില്‍ ഈ ജഡ്ജിയും മറ്റും സര്‍ക്കാര്‍ ശമ്പളം പറ്റി മറ്റുള്ളവരുടെ വിഷയങ്ങളില്‍ ഇടപെടുന്നതെന്തിന് എന്ന്.

അവിടെയാണ് കമ്മീഷന്‍ പ്രഖ്യാപനത്തിന്റെ ആത്യന്തിക പ്രമാണം -പാര്‍ട്ടി ഏല്പിച്ച പണി എന്തായാലും ചെയ്യാം എന്നതാണത്. പി.പി. രാമചന്ദ്രന്റെ 'ലളിതം' എന്ന കവിതയില്‍ പറയുംപോലെ 'ഇതിലുമേറെ ലളിതമായെങ്ങനെ....' ഒരു വനിതാ കമ്മീഷന്‍ അതിന്റെ നയപ്രഖ്യാപനം നടത്തും?

(കടപ്പാട്: സി.ആര്‍ . നീലകണ്ഠന്‍ , മാതൃഭൂമി)

Saturday, March 27, 2010

ജനാധിപത്യം ,മതേതരത്വം പല തരം പല വിധം 

(കു)പ്രസിദ്ധ ചിത്രകാരന്‍ എം .എഫ്.ഹുസൈനെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ഹര്‍ജി ഭാരതതിന്റെ പരമോന്നത നീതിനായ പീഠം തള്ളി.



ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവുമൊക്കെ തകര്‍ന്നു പൊയെന്നാണു ഇടതുപക്ഷ മാധ്യമങ്ങളും , ചില പച്ചപ്പത്രക്കരും അലമുറയിടുന്നത്.ഹുസൈനെ പോലൊരു മഹാനായ
ചിത്രകാരനെ സ്വന്തം നട്ടില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണു
ദുബായിലെ പ്രവാസി പത്രപ്രകര്‍ത്തകര്‍ കരയുന്നത്.

വളരെ സഹതാപത്തൊടു കൂടി ഇവര്‍ സംസാരിക്കുന്നതു കാണുമ്പോള്‍ കുറെ
ചോദ്യങ്ങള്‍ മനസ്സില്‍ ഉരുത്തിരിയുകയാണ്.

അതിനു മുന്പ് ഹുസൈന്‍ ചെയത തെറ്റ് എന്താണെന്നറിയാത്തവരായോ,
അറിയാന്‍ ശ്രമിക്കാത്ത മതേതരക്കാരോ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞോട്ടെ.

ഹൈന്ദവ ദൈവങ്ങളുടേയും ,ഭാരത മാതാവിന്റേയും നഗ്ന ചിത്രങ്ങള്‍ വരച്ചു ഒരു
ജനസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ , അല്ല ഒരു രാജ്യതിന്റെ വിശ്വാസത്തെ
തന്നെ ലോകതിനു മുന്നില്‍ കരിവാരി തേയ്ച്ച മഹാനാനു നമ്മുടെ ഹുസൈന്‍ .
ഇത് ഒരു കുറ്റമല്ലെന്നും ഒരാളുടെ അഭിപ്രായ സ്വതന്ത്ര്യങ്ങളെ
ഹനിക്കരുതെന്നുമാണ്, മുറവിളി ഉയരുന്നത്.

ഇനി നമുക്ക് ഒരല്പം പിന്നോട്ടു പോകാം .
പ്രവാചകന്‍ നബിയെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു കാര്‍ട്ടൂണ്‍ വരച്ച് ഒരു
കാര്‍ട്ടൂണിസ്റ്റിനെ ആരും മറന്നു കാണില്ലെന്നു
വിസ്വസിക്കുന്നു.അദ്ദേഹത്തിനെതിരേയും ആ പ്ത്രമാധ്യമത്തിനെതിരേയും വിശുദ്ധ
ജിഹാദ് പ്രഖ്യാപിച്ചതും , എന്തിനു നമ്മുടെ ജനാധിപത്യ മതേതര
ഭാരതത്തില്‍ നിന്നു തന്നെ അതിനെതിരെ വന്‍ പ്രതിഷേധ
സമരങ്ങള്‍ നടത്തിയതും നാം വിസ്മരിക്കരുത്.

അന്നു ആ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കാന്‍ നാം എന്തേ മറന്നു
പോയി?

അന്നു എന്തേ നമ്മുടെ മതേതര നാവുകള്‍ നിശ്ചലമായി?

ഇതു ചോദിക്കുന്നവനെ വര്‍ഗ്ഗീയ വാദി എന്നു വിളിച്ചു
അക്ഷേപിക്കാന്‍ മാത്രം എന്തേ ആ നാവുകള്‍ ചലിക്കുന്നു?

അതൊക്കെ പോട്ടെ ഹുസൈനിലേക്കു തിരിച്ചു വരാം .

ചിത്രകാരന്‍ എന്ന നിലയില്‍ ഹുസൈന്റെ കഴിവിനെ കുറിച്ച് ആര്‍ക്കും യാതൊരു
സംശയമില്ല. എന്നാല്‍ അതു കൊണ്ട് അദ്ദേഹം ചെയ്ത തെറ്റ്
കുറ്റമല്ലാതവുന്നില്ല.

ഭാരത മാതാവിന്റേയും സരസ്വതി ദേവിയുടെയും നഗ്ന ചിത്രങ്ങല്‍ വരചച
ഹുസൈന്‍ തെറ്റു കാരനല്ലെന്നു പറയുന്നവര്‍ നാളെ ഇയാള്‍ തങ്ങളുടെ അമ്മ
പെങ്ങന്മാരുടെ നഗ്ന ചിത്രം വരചചാലും ഇതു തന്നെ പറയുമോ?
ഉത്തരവും വളരെ ലളിതമാണ്. ഇന്നു കേരളത്തില്‍ വ്യാപകമായിരിക്കുന്ന ബ്ലൂടൂത്ത്
വിദ്വാന്മരെ പൊലെ തന്നെ
സ്വന്തം കാര്യത്തില്‍ പ്രതികരിക്കുകയും ,മറ്റുള്ളവരുടേതാണെങ്കില്‍ സന്തോഷത്തോടെ
കണ്ടു രസിക്കുകയും ചെയ്യും .

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹുസൈന്‍ തെറ്റുകാരനല്ലെങ്കില്‍ നമ്മുടെ
നാട്ടിലെ സെക്സ് റാക്കറ്റും തെറ്റുകാരല്ലെന്നു
വാദിച്ചാല്‍ അത്ഭുതപ്പെടനില്ല.


ചുരുക്കി പറഞ്ഞാല്‍ ഇതരക്കരാണ്, ഇപ്പോള്‍ ഭാരതിതിന്റെ
ജനാധിപത്യത്തിനേയും മതേതരത്തിനേയുമൊക്കെ നിര്‍വചിക്കുന്നത്.

നമോവാഹം !!!

visit http://rashtreeyamonline.blogspot.com/

Thursday, February 25, 2010

മാർക്സിസ്റ്റുകളുടെ ദളിതുപീഢനം

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, ....
അങ്ങനെ ഒട്ടേറെ മഹത്വ്യക്തികൾ നടത്തിയ സാമുദായിക നവോത്ഥാനപരിശ്രമങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും, ഹൈന്ദവമൂല്യവാദിയായ സ്വാ‍മിവിവേകാനന്ദൻ പോലും
ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ, ഭ്രാന്തിൽ നിന്നും ഒരു
പരിധിവരെ മോചിപ്പിക്കാൻ സാധിച്ചു. ജാതിചിന്ത മനസ്സിൽ നിന്നും ഒഴിഞ്ഞു പോയില്ലെങ്കിലും ‘പീഢനകലക’ളായ തൊട്ടുകൂടായ്മ, ഭ്രഷ്ട്, തീണ്ടൽ, ശാരീരികപീഢനം തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാനും ബാഹ്യതലത്തിൽ മാനവിക മൂല്യങ്ങളെ  മാനിച്ചു കൊണ്ട് ജീവിക്കുവാൻ വിമ്മിഷ്ടത്തോടെയെങ്കിലും മലയാളി തയ്യാറായി. മറ്റു സംസ്ഥാനങ്ങൾക്ക് ഇന്നും ഇക്കാര്യത്തിൽ കാര്യമായി മുന്നേറാനാട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവിടെ രൂപം കൊള്ളാനും അവരുടെ സന്ദേശം സമൂഹം ഉൾക്കൊള്ളുവാനും കാരണം സാമൂഹികവും സാംസ്ക്കാരികവുമായ ഈ ഉണർവാണ്. ആത്മീയവും സാംസ്ക്കാരികവുമായ ഈ മുന്നേറ്റത്തെ എറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് കക്ഷികളാണെന്നാണ് വെയ്പ്പ്.(വിപ്ലവകരമായ ഒരു സാമൂഹിക നവോത്ഥാനം ഇവിടെ നടന്നിട്ടില്ല എന്നത് വാസ്തവം)
നമ്മുടെ അയൽ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ജാതി പീഢനം പ്രത്യേകിച്ച് ദളിതർക്കു നേരെയുള്ള ക്രൂതകൾ അവിരാമം
മുന്നേറിക്കോണ്ടിരിക്കുന്നു. അവിടെ, പ്രമുഖ കമ്മ്യൂണിസ്റ്റ് കക്ഷിയായ CPM, ദളിതരേയും സവർണ്ണരേയും വേർതിരിച്ചു കൊണ്ട് സവർണ്ണർ കെട്ടിയുയർത്തിയ
 അയിത്ത മതിൽ രണ്ടിടത്തു പൊളിച്ചതായി നാമറിഞ്ഞു എന്നാൽ ഈ കാര്യം മുഖ്യധാരാ മാധ്യമങ്ങളൊന്നും കൊട്ടിഘോഷിച്ചുമില്ല. CPM വിരുദ്ധമായ മാധ്യമ സിൻഡിക്കേറ്റായിരിക്കാം അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ തമസ്ക്കരിക്കുന്നത്. ഈ വലിയ കാര്യത്തെ   മുൻനിറുത്തിക്കൊണ്ട്‘ജനജാഗ്രത’യെന്ന പ്രോ-സി. പി. എം ബ്ലോഗിൽ  പോസ്റ്റു വരികയും പ്രമുഖ CPM ബ്ലോഗറന്മാരും അനുഭാവികളും, CPM സവർണ്ണാഭിമുഖ്യമുള്ള പാർട്ടിയാണെന്ന ദളിതു-പിന്നോക്ക വിമർശനങ്ങളെയും മുൻവിധികളെയും, വ്യംഗ്യമായി ചില ന്യൂനോക്തികളുപയോഗിച്ച് തോണ്ടിക്കൊണ്ട് കമന്റുകളുമിട്ടിരുന്നു. അതെ, CPM, ദളിതർക്കും ആദിവാസികൾക്കും  വേണ്ടി ചെയ്യുന്ന ആത്മാർത്ഥമായ കാര്യങ്ങൾ, അവർ തിരിച്ചറിയുന്നില്ലെങ്കിൽ ആർക്കാണു ദേഷ്യം വരാത്തത് !

പക്ഷെ വളരെ പഴക്കമുള്ള, CPM നുമേലുള്ള ഈ ആരോപണം അസ്ഥാനത്തൊന്നുമല്ലെന്ന്, കേരളത്തിൽ അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. തമിഴ്നാട്ടിൽ കാണിക്കുന്നത് പാർട്ടി വളർത്താനുള്ള ചില ഗിമ്മിക്കുകൾ മാത്രമാണ്. ദളിതരും പിന്നോക്കരും ഉൾപ്പെടുന്ന അടിസ്ഥാന വർഗ്ഗത്തെ കൈയിലെടുത്ത്, പാർട്ടി വളർന്നു കഴിഞ്ഞാൽ, അവരെ വിറകുവെട്ടികളും വെള്ളം കോരികളുമാക്കി നിലനിർത്തുക എന്ന തന്ത്രം തന്നെയാണ് അവർ ഇവിടുത്തെയും പോലെ അവിടെയും പ്രയോഗിക്കുവാൻ പോകുന്നത്. സി പി എം സവർണ്ണതാല്പര്യങ്ങൾ   സംരക്ഷിക്കുന്നവർ മാത്രമല്ല, ദളിതുവിരുദ്ധർ കൂടിയാണ് (കേരളത്തിൽ ദളിതരെ അപേക്ഷിച്ചു നോക്കുമ്പോൾ പ്രമുഖ ജാതിയായ ഈഴവരും ഇന്ന് അർത്ഥസവർണമാരാണ്). ശക്തമായ ഈ ആരോപണത്തിനുള്ള വർത്തമാനകാലത്തെ ഏറ്റവും നല്ല ഉദാഹരണമാണ് പയ്യന്നൂരിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി CPM- ന്റെയും CITU- വിന്റെയും നേതൃത്വത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ‘ചിത്രലേഖാവധം ’!!

ചിത്രലേഖയെന്ന ദളിതുയുവതി, ശ്രീഷ്കാന്ത് എന്ന തീയൻ/ചോവ യുവാവുമായി പ്രണയത്തിലായി, അയാളെ വിവാഹവും കഴിച്ചു. പോരെ പൂരം! ചിത്രലേഖയുടെ ഭര്‍‌ത്താവായ, ശ്രീഷ്കാന്തിന്റെ സഹോദരിയുടെ ഭര്‍‌ത്താവ് P.A.രവീന്ദ്രൻ, പോലീസ് മന്ത്രിയുടെ പേഴ്സണല്‍‌ സ്റ്റാഫില്‍‌ പെടുമ്പോള്‍‌, തീയന്മാർ ഈ അപമാനം ഒരുവിധം സഹിച്ചാൽ തന്നെ പാർട്ടിക്കു സഹിക്കാൻ പറ്റുമോ ? CPM ന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ വിപ്ലവം വരുന്ന കാലത്ത്, മാനുഷരെല്ലാരുമൊന്നായി തീരുന്ന മുഹൂർത്തത്തിൽ സാക്ഷാത്ക്കരിക്കേണ്ട ‘മതേതരജാതിരഹിത സോഷ്യലിസ്റ്റ് പ്രണയം’ ഇന്നേ പ്രാവർത്തികമാക്കിയാൽ എങ്ങനെ ക്ഷമിക്കും?! അതോടെ ‘ചിത്രലേഖാവധം ബാലെ’ ആരംഭിക്കുകയായി. CITU  എന്ന തൊഴിലാളിവർഗ്ഗ ബഹുജന സംഘടനയെ ആരാച്ചാരാക്കി, പൂച്ച എലിയെ കൊല്ലും പോലെ കടിച്ചും മാന്തിയും കീറിയും വിണ്ടും അനങ്ങുമ്പോൾ തട്ടിക്കളിച്ചും രസിച്ചും കൊണ്ടിരിക്കുകയാണ് CPM. ആരെങ്കിലും ചോദിച്ചാൽ CPM നുകൈയ്യൊഴിയാൻ എളുപ്പമാണ്, കാരണം CITU-വിലുള്ള തൊഴിലാളികളെല്ലാം CPMകാരല്ലെന്ന സാങ്കേതിക ന്യായം പറയാം. ഇതു പച്ചക്കള്ളമാണെന്നു ഏതു പൂച്ചക്കുഞ്ഞിനും അറിയാം.

2001- ലായിരുന്നു ചിത്രലേഖയുടെയും  ശ്രീഷ്കാന്തിന്റെയും  വിവാഹം. ശ്രീഷ്കാന്തിനെ വീട്ടിൽ നിന്നും പുറത്താക്കി. അന്നു രാത്രി  CPM-കാർ  ചിത്രലേഖയുടെ അമ്മാവന്റെ വീട്ടിൽ നിന്നും ശ്രീഷ്കാന്തിനെ കട്ടിലോടു കൂടി വെളിയിലിട്ട് തല്ലിച്ചതച്ച്, പിടിച്ചുകൊണ്ടുപോയി. കൂടാതെ അയാളുടെ വണ്ടി എടുത്തു കൊണ്ടു പോകുകയും ചെയ്തു. മറ്റൊരവസരത്തിൽ രാത്രിയിൽ
പണികഴിഞ്ഞു വരുമ്പോൾ പാർട്ടിക്കാർ അയാളെ വളഞ്ഞുവെച്ചു തല്ലുകയും മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും ചെയ്തു. ഇയാൾ DYFI പ്രവർത്തകനായിരുന്നു. ജേഷ്ഠൻ CITU നേതാവായിരുന്നു. അച്ഛൻ CPM, ‘നടക്കുതാഴ’ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അടിമുടിസർവ്വം കമ്മ്യൂണിസ്റ്റുകളായ ഒരു കുടുംബം പോലും ഒരു പുലച്ചിയുമായുള്ള മിശ്രവിവാഹം ഉൾക്കൊള്ളാനാവാതെ, അയാളെ കൊല്ലാൻ ശ്രമിക്കുമ്പോൾ എന്തുതരം മനുഷ്യത്വമായിരിക്കും ഇവർക്കുള്ളത്. എന്നിട്ടും അവർ കമ്മ്യൂണിസ്റ്റുകാർ എന്ന പേരിൽ ഊറ്റം കൊള്ളുന്നു.


പയ്യന്നൂരിലെ എടാട്ട് തുരുത്തിറോഡ് എന്ന സ്ഥലത്തു ജീവിക്കുന്ന ചിത്രലേഖ, ജനകീയാസൂത്രണം വഴി ഓട്ടോ ഡ്രൈവിംഗ് പഠിച്ച്, P.M.R.Y- വഴി ലോണെടുത്ത് 2004-ൽ ഓട്ടോ വാങ്ങി. എടാട്ട് സ്റ്റാൻഡിൽ കിടന്ന് ഓടുവാൻ വേണ്ടി, CITU-വിൽ മെംബർഷിപ്പ് എടുത്താൽ മാത്രം വണ്ടിയോടിക്കാൻ അനുവദിക്കൂ എന്നറിഞ്ഞതു കൊണ്ട്, അതിന് അപേക്ഷിച്ചു. മൂന്നുമാസം താമസം വരുത്തിയ ശേഷം മനസ്സില്ലാമനസ്സോടെ മെംബർഷിപ്പു കൊടുത്തു.

എന്നാൽ അതോടെ പീഢനങ്ങളും ആരംഭിച്ചു. ആദ്യം ഭർത്താവ് ശ്രീഷ്കാന്താണ് വണ്ടിയോടിക്കാൻ തുടങ്ങിയത്. അപ്പോൾ
പുറകിലത്തെ ചില്ല് തല്ലി പൊട്ടിച്ചു. ഫോൺ വഴികിട്ടുന്ന ട്രിപ്പ് കൊടുക്കാതായി. ഒരുതരം ഒറ്റപ്പെടുത്തലും വിവേചനവും!, പണി കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നപ്പോൾ താൻ വരത്തനായിട്ടായിരിക്കും പ്രശ്നങ്ങൾ എന്നു വിചാരിച്ച്

നാട്ടുകാരിയായ ഭാര്യ തന്നെ വണ്ടിയോടിക്കട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ചിത്രലേഖ വണ്ടിയോടിക്കാൻ തുടങ്ങി.
“ ഓ.... പൊലച്ചി നന്നായിപ്പോയല്ലോ, പൊലച്ചി വണ്ടിയോടിക്കാൻ തൊടങ്ങിയല്ലോ...”എന്നെല്ലാം സഹപ്രവർത്തകരും മറ്റും പരിഹസിക്കാനും അസഭ്യം പറയാനും തുടങ്ങി. എല്ലാം സഹിച്ചു കൊണ്ട് അവർ ജോലി ചെയ്യുവാൻ തുടങ്ങി. ഭർത്താവ് പയ്യന്നൂരിൽ വാടകയ്ക്ക് വണ്ടിയോടിക്കാനും പോയി.

2005 -ൽ  CITU, നടത്തിയ നവമിപൂജയിൽ രണ്ടുപേരുടെയും വണ്ടികൾ പൂജിക്കുവാൻ കൊടുത്തു. വെളുപ്പിന് പൂജ കഴിഞ്ഞ് വണ്ടിയെടുക്കാൻ ചെന്നപ്പോൾ ചിത്രലേഖയുടെ വണ്ടിയുടെ റെക്സിൻ ബ്ലേഡുപയോഗിച്ച് കീറിയിട്ടുണ്ടായിരുന്നു. CPM- ന്റെ അറിയപ്പെടുന്ന ഗുണ്ടയായ മറ്റൊഒരു ഓട്ടോ ഡ്രൈവറായിരുന്നു റെക്സിൻ കീറിയത്. കാര്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, വേണ്ടി വന്നാൽ ‘നിന്നെയും കത്തിക്കും’എന്നാ‍ണ്. യൂണിയനോട് പരാതിപ്പെട്ടപ്പോൾ അവരും കൈയ്യൊഴിഞ്ഞതിനാൽ പോലീസിൽ പരാതി കൊടുത്തു. പോലീസിൽ പ്രതിയെ വിളിപ്പിച്ചപ്പോൾ എല്ലാ CITU ഓട്ടോ ഡ്രൈവറന്മാരും നേതാവും പഞ്ചായത്തു മെംബറുമെല്ലാം സ്റ്റേഷനിലെത്തി, അവൾ തന്നെ കീറിയതാണെന്നും മദ്യപിക്കുന്നവളും വേശ്യയുമാണെന്നും ഒപ്പുശേഖരണം നടത്തി പരാതികൊടുത്തു. എങ്കിലും പോലീസ്, ഇനിയും ഇങ്ങനെ ഉണ്ടാകില്ലെന്ന് പറഞ്ഞ് ചിത്രലേഖയെ ഒപ്പിടുവിച്ച് മടക്കി അയച്ചു.

പിറ്റേന്ന് സ്റ്റാന്റിലെത്തിയ ചിത്രലേഖയെ അസിസ്റ്റന്റ് യൂണിയൻ സെക്രട്ടറിയും മറ്റും ചേർന്ന് വണ്ടിയിൽ നിന്നും വലിച്ചു പുറത്തിട്ടു മർദ്ദിച്ചു. വണ്ടി പാർക്കിംഗ് ലൈനിൽ നിന്നും തള്ളിമാറ്റി. തന്നെ ഓടിക്കാനാനുവദിച്ചില്ലെങ്കിൽ ആരും വണ്ടിയോടണ്ട എന്ന പ്രതിഷേധ നിലപാടെടുത്ത ചിത്രയെ “പൊലച്ചി, നായിന്റെ മോളെ, നീ ബാക്കിയുണ്ടെങ്കിലല്ലെ നിനക്ക് വണ്ടിയോടിക്കാൻ പറ്റൂ, നിന്നെയൊക്കെ കൊന്നാൽ ആരാ ചോദിക്കാൻ വരുക” എന്നു പറഞ്ഞ് രമേശൻ എന്നയാൾ, അയാളുടെ ഓട്ടോ ഇടിപ്പിച്ചു അവരെ കൊല്ലാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാൽ കാലിലൂടെ വണ്ടികയറി അവർ ആശുപത്രിയിലായി. പ്രതിയെ പോലീസ് പിടിച്ചു കൊണ്ടു പോയി. രമേശനെ പോലീസ് മർദ്ദിച്ചുവെന്നു പ്രതിഷേധിച്ച് പാർട്ടിക്കാരെല്ലാവരും പോലീസ് സ്റ്റേഷൻ വളഞ്ഞു. ഈ കേസിൽ രമേശനെ 25,000 രൂപ പിഴയും ഒരു മാസം കഠിന തടവിനും വിധിച്ചു. ശിക്ഷ അയാൾ അനുഭവിച്ചോയെന്ന് അറിയില്ലെന്നാണ് ചിത്രലേഖ പറയുന്നത്.

രണ്ടു മാസത്തിനു ശേഷം അർത്ഥരാത്രിയിൽ വീട്ടുമുറ്റത്തു കിടന്ന അവരുടെ ഓട്ടോ തീയിട്ടു നശിപ്പിക്കപ്പെട്ടു. കുറച്ചുമാസം കഴിഞ്ഞ് ഭർത്താവിനെ വെട്ടിക്കൊല്ലാൻ ആളെ വിട്ടു. എന്നാൽ ഈ ഗൂഢാലോചന അറിയിക്കാൻ വന്ന അനിയത്തിയുടെ ഭർത്താവിനാണ് ആളുമാറി വെട്ടേറ്റത്. വണ്ടി കത്തിച്ചതിന് പട്ടിജാതി വികസന വകുപ്പിൽ നിന്നും കിട്ടിയ 10,000 രൂപയുടെ ധനസഹായം അനിയന്റെ ചികിത്സയ്ക്ക് ചിലവായി. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ പേടിയോടെയാണെങ്കിലും അല്പം പ്രതികരണശേഷിയുള്ളവർ ചേർന്ന് ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സുൽഫത്ത് ടീച്ചർ കൺവീനറായ കമ്മിറ്റി ഭീഷണിക്കിടയിലും പൊതുയോഗം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. ടീച്ചറുടെയും ചിത്രലേഖയുടെയും പേരിൽ അശ്ലീലപോസ്റ്ററുകൾ യോഗസ്ഥലത്ത് പാർട്ടിക്കാർ ഒട്ടിച്ചു. പോലീസ് ഇതിനെതിരെ സ്വമേധയാ കേസെടുത്തു. ആക്ഷൻ കമ്മിറ്റി വാടകയ്ക്ക് ഇവർക്ക് ഓട്ടോയെടുത്ത് കൊടുക്കുകയും  7,500 രൂപയോളം പിരിവെടുത്തു  കൊടുക്കുകയും ചെയ്തു. പിന്നെ കമ്മിറ്റി പിരിച്ചുവിട്ടു. കുറച്ചു വ്യക്തികൾ ചേർന്ന് പുതിയ ഓട്ടോ വാങ്ങികൊടുത്തു. എന്നാൽ കൂട്ടത്തിൽ പാർക്കുചെയ്യാൻ അനുവദിക്കാത്തതിനാൽ ആരും വണ്ടിയിൽ കയറാൻ വരാത്ത അവസ്ഥയിൽ പയ്യന്നൂർ ടൌണിൽ മുൻസിപ്പാലിറ്റി പെർമിറ്റിന് അപേക്ഷ കൊടുത്തു. അവിടെയും കാർഡിനായി CITU വിനെ സമീപിച്ചപ്പോൾ രാഷ്ട്രപതി വന്നു പറഞ്ഞാലും തരില്ലായെന്നാണറിയിച്ചത്. പിന്നീട് BMS, INTUC തുടങ്ങിയവരുടെ ഭൂരിപക്ഷ തീരുമാന പ്രകാരം നാലുമാസം കാത്തിരുന്ന ശേഷമാണ് കാർഡ് കിട്ടുന്നത്. പിന്നെ കുറേനാൾ കുഴപ്പമൊന്നുമില്ലാതെ പോകുകയായിരുന്നു. 
2010 ജാനുവരി 20 രാവിലെ, പയ്യന്നൂരിലെ പെരുമ്പയിലുള്ള മെഡിക്കൽ ഷോപ്പിനു മുന്നിൽ ചിത്രലേഖ ഓട്ടോ കൊണ്ടു വന്നു നിറുത്തി. ഭർത്താവ് മകനു മരുന്നു വാങ്ങാൻ ഓട്ടോയിൽ നിന്നും ഇറങ്ങി. അവിടെയുണ്ടായിരുന്ന ഒരു ഓട്ടോക്കാരൻ വന്നു പറഞ്ഞു  “വണ്ടിയെടുത്ത് മാറ്റ് നായിന്റമോളെ...ആരോടു ചോദിച്ചിട്ടാ ഇവിടെ വണ്ടി വെച്ചത് ” ട്രിപ്പ് ഓടാൻ വന്നതല്ലെന്നും മരുന്ന് വാങ്ങി ഉടനെ പോകുമെന്നു പറഞ്ഞിട്ടും കേൾക്കാതെ യൂണിയൻകാർ മനഃപൂർവ്വം വളഞ്ഞു വെച്ച് പ്രശ്നമുണ്ടാക്കി പോലീസിനെ വിളിപ്പിച്ചു. മദ്യം കുടിച്ചിട്ട് ലഹളയുണ്ടാക്കിയെന്ന് യൂണിയൻകാർ പരാതിപ്പെട്ടതനുസരിച്ച് കേസെടുത്തു. ചിത്രയോ ഭർത്താവോ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ അവരെ മർദ്ദിക്കുകയും ഉന്തിതള്ളി ജീപ്പിലിട്ട് ചിത്രയുടെ കരണത്തും നെഞ്ചത്തും അടിക്കുകയുക് ചെയ്തു. അടിവയറ്റിൽ ബൂട്ടിട്ടു ചവിട്ടി. വനിതാ പോലീസാണിതു ചെയ്തത്. കൂടാതെ മുഴുവൻ യൂണിയൻകാരും ജീപ്പു വളഞ്ഞ് അവരെ രണ്ടു പേരേയും
അടിച്ചു. ഭർത്താവിനോട് അയാളെയും അവളെയും കത്തിക്കുമെന്നു പറഞ്ഞു. യൂണിയൻകാരും പോലീസും  ചേർന്നുള്ള ഒത്തുകളിയായിരുന്നു അവിടെ നടന്നത്.


ഏകദേശം രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാക്കിയ ദമ്പതികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാക്കി കേസെടുത്ത് ജാമ്യത്തിൽ വിടാൻ പറഞ്ഞിട്ടും വഴങ്ങിയില്ല. യൂണിയൻകാർ മുഴുവൻ തമ്പടിച്ചിരുന്ന സ്റ്റേഷനിൽ, വൈകിട്ട് ആറുമണിക്ക് ശേഷം പോലീസ് മോണിറ്ററിംഗ് കമ്മിറ്റി മെംബർ അയ്യപ്പൻമാഷ് വന്ന ശേഷമാണ് ഇവരെ വിടുന്നത്. വീടിന്റെ പണിക്കു വേണ്ടി കടം വാങ്ങിയ 10,000 രൂപ ഓട്ടോയിലുള്ള കാര്യം പോലീസിനെ ഓർമ്മിപ്പിച്ചിട്ടും ഓട്ടോ സ്റ്റേഷനിലേക്കെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല്ല. അങ്ങനെ പതിനായിരവും പോയി.യൂണിയൻകാരല്ലാത്ത ചിലർ വന്ന് ചിത്രയെ തല്ലുന്നത് മൊബയിലിൽ ഫോട്ടോ എടുത്തപ്പോൾ പോലീസ് അവരുടെ കോളറിനു പിടിച്ചു മൊബൈൽ വാങ്ങി ഫോട്ടോ മായ്ച്ചു കളഞ്ഞു.  ബൂട്ടിട്ട് അടിവയറ്റിൽ ചവിട്ടെറ്റതിനാൽ ബ്ലീഢിംഗ് ഉണ്ടായി. ഒരു ദിവസം ആശുപത്രിയിൽ കിടന്നു.കാശില്ലാത്തതിനാൽ അടുത്ത ദിവസം തിരിച്ചു പോരുന്നു. അങ്ങനെ ഇപ്പോൾ അവരെ പണിയെടുത്തു ജീവിക്കാൻ വയ്യാ‍ത്ത അവസ്ഥയിലാക്കി. ഈ സംഭവം അന്നു റിപ്പോർട്ടു ചെയ്തത് നേര് ’ നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയും മറ്റു ചില അന്തിപ്പത്രങ്ങളും മാത്രമാണ്. മറ്റ് മുഖ്യധാരക്കാരാരും സംഭവം അറിഞ്ഞില്ല. പോലീസും പത്രക്കാരും കൂടി എഴുതിയത് “മദ്യലഹരിയിൽ ബഹളം വെച്ചതിനും ഗതാഗതം സ്തംഭിപ്പിച്ചതിനും കേസെടുത്തു”എന്നായിരുന്നു.
ഇതിനു മുൻപ് ശ്യാമള എന്ന വനിതയുടെ ഓട്ടോയും കത്തിച്ചിട്ടുണ്ട്. ദളിതയായ എലിസബത്ത്, റഹ്മത്ത് ഇവരെല്ലാവരും പീഢനങ്ങളും  ശല്യവും സഹിക്കാനാവാതെ പണിയുപേക്ഷിച്ച് പോയവരാണ്. എല്ലാവർക്കുമെതിരെ ഒരേ ആയുധമാണ് യൂണിയന് പ്രയോഗിക്കാനുണ്ടായിരുന്നത്. അസന്മാർഗി, വേശ്യ, മദ്യപിക്കുന്നവൾ...അങ്ങിനെ !
   
ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഗെയിൽ ഓംവേദത്ത്, ദില്ലി യൂണിവേസിറ്റിയിലെ പ്രൊ.നിവേദിതാ മേനോൻ, രണ്ടു പ്രാദേശിക പൊതുപ്രവർത്തകരായ വി.ഗീത, കെ.കെ.പ്രീത എന്നിവരുടെ സംഘം പയ്യന്നൂരും പരിസരത്തും ചിത്രലേഖ, സാക്ഷികൾ, ഓട്ടോ യൂണിയൻ, പോലീസ് എന്നിവരിൽ നിന്നും നടത്തിയ തെളിവെടുപ്പിൽ യൂണിയന്റെയും പോലീസിന്റെയും ഭാഷ്യങ്ങളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നു കണ്ടെത്തി. സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ, ഈ മേഘലയിലെ ദളിതുവനിതാ ഓട്ടോ തൊഴിലാളികൾക്കു നേരെ ക്രൂരമായഭീഷണിപ്പെടുത്തൽ, ലൈംഗിക പീഢനം, ലൈംഗിക വിവേചനം, ജാത്യാവഹേളനം, സദാചാരപരമായ ദുരാരോപണങ്ങൾ എന്നിവ യൂണിയന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും അവരുടെ ഓട്ടോകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ വേട്ടയ്ക്കു പിന്നിൽ, സാമൂഹികജീവിതത്തിന്റെയും പൊതുവ്യവഹാരങ്ങളുടെയും അതിരിനു വെളിയിൽ ജീവിക്കേണ്ട ഹീനജാതികളായ ദളിതർ പൊതുതൊഴിലിൽ കൈവെക്കുമ്പോഴുള്ള അസഹിഷ്ണുത, ജാതിപരമായ അയിത്തം, ഭ്രഷ്ട് ഇവയ്ക്കൊപ്പം ലിംഗപരമായ വിവേചനവും അസഹിഷ്ണുതയും, മിശ്രവിവാഹം ചെയ്തതിലുള്ള വൈരാഗ്യം തുടങ്ങി അനേക കാരണങ്ങൾ കണ്ടെത്തുവാൻ കഴിയും .
       
കേരളത്തിൽ ജാതി ഒരു സംഘർത്മാക സാമൂഹിക ഘടകമാണോ, ഇവിടെ ജാതി പീഢനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് ബൂലോകത്തുള്ള ഭൂരിപക്ഷ സവർണ്ണപക്ഷക്കാരും വെച്ചുപുലർത്തുന്നത്. കഴിഞ്ഞുപോയ പലസംവാദങ്ങളിലും പലരുടെയും കണ്ടെത്തൽ ഇത്തരത്തിലായിരുന്നു. എന്നാൽ അവിരാമം ദളിതുപീഢനം കേരളത്തിലും നടക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കാര്യങ്ങൾ അറിയുന്നുണ്ടെങ്കിലും അവർ കണ്ണടച്ചിരുട്ടാക്കുന്നത് സംവരണം അട്ടിമറിക്കുകയെന്ന മറ്റൊരു ലക്ഷ്യത്തോടെയാണ്.

ഇന്ത്യയിലെ ജാതിവ്യവസ്ഥ ‘ശ്രേണീകൃത’മാവുന്നത് തൊഴിലിനേയും  തൊഴിലെടുക്കുന്നവരെയും ഉച്ചനീചാവസ്ഥകൾക്കുള്ളിൽ അടയാളപ്പെടുത്തി വിഭജിക്കുന്നതു കൊണ്ടാണ്. ജാതിയില്‍‌ മുകളിലേക്ക് ആഢ്യത്വവും, കീഴോട്ട് മ്ലേച്ഛത്വവുമാണ്. അതുതന്നെ തൊഴിലിന്റെ കാര്യത്തിലും. തൊഴിലില്‍‌ ജാതിക്കപ്പുറം ലിംഗപരവുമായ തീര്‍‌പ്പും ശക്തമാണ്. ജാതിപരമായ അയിത്തം ഭ്രഷ്ട്, തീണ്ടൽ, തൊടീൽ തുടങ്ങിയ സനാതനധർമ്മത്തിന്റെ മിച്ചമൂല്യങ്ങൾ ഭാരതീയന്റെ മനസ്സിൽ നിന്നും ഒരിക്കലും വിട്ടൊഴിയുന്നില്ല. അതു സാധ്യമാകണമെങ്കിൽ സനാതനമൂല്യങ്ങളും ഹൈന്ദവമതവും തകർന്നേ മതിയാകു.വർഗ്ഗസമരം ഇതിനൊരു പരിഹാരമാകുന്നില്ലെന്നു മാത്രമല്ല ഹൈന്ദവമൂല്യങ്ങൾക്കൊപ്പം ഫാഷിസം കൂടി ചേരുമ്പോഴുള്ള മാനസികാവസ്ഥയിലാണ് സഖാക്കൾ. ഒരുകാലത്ത് സ്ത്രീകള്‍‌ സൈക്കിള്‍‌ ചവിട്ടുന്നത് കൌതുകത്തിനപ്പുറം അഹങ്കാരമായി കണക്കാക്കുന്ന സമൂഹമായിരുന്നു നമ്മള്‍‌. ഇതിന്റെ ബാക്കിയാണ് ആട്ടോറിക്ഷാ ഡ്രൈവറാകുന്ന സ്ത്രീകളോട് പുരുഷകേസരികളുടെ അസഹിഷ്ണുത. എന്നാൽ ഇതു ദളിതയായതിനാല്‍‌ തീവ്രത കൂടി നുരഞ്ഞു പൊങ്ങുന്നുവെന്നു മാത്രം.

ഇന്ത്യയില്‍‌ ആദ്യമായി കര്‍‌ഷകതൊഴിലാളിക്ക് സംഘടയുണ്ടാവുന്നതും, വിലപേശല്‍‌ ശക്തിയാവുന്നതും കേരളത്തിൽ, കുട്ടനാട്ടിലാണ്. കമ്മ്യൂണിസ്റ്റു മേൽക്കൈയിൽ‌ അതു രൂപംകൊള്ളുമ്പോള്‍‌ ‌ ജാതി-ജന്മിത്വവിരുദ്ധവും, മനുഷ്യാവകാശപരവുമായ നിലപാടില്‍‌ ഉറച്ചു നിന്നിരുന്നു. അതിനാൽ പുരോഗമനപരമായ ഇടതു ചേരിയിൽ വന്‍‌തോതില്‍‌ ബുദ്ധിജീവികളും, കലാകാരും, സാമൂഹ്യ പ്രവര്‍‌ത്തകരും അണി നിരക്കുകയും കമ്മ്യൂണിസ്റ്റുകളായി മാറുകയും ചെയ്തു. നാട്ടില്‍‌ ചെറുതും വലുതുമായ എല്ലാ സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുക്കാന്‍‌ തക്ക പ്രാപ്തരും ധീരരുമായിരുന്നു കമ്മ്യൂണിസ്റ്റുകൾ. അതുകൊണ്ട്
നിലവിലുണ്ടായിരുന്ന ജാതിസംഘടനകള്‍‌ വിട്ട് ദലിത്-പിന്നോക്ക ജനസമൂഹങ്ങള്‍‌ കമ്മ്യൂണിസ്റ്റു പാര്‍‌ട്ടിയില്‍‌ അഭയം തേടി. എഴുപതുകളുടെ അവസാനംവരെ ഇതു തുടര്‍‌ന്നുഎണ്‍‌പതില്‍‌ മുന്നണിഭരണത്തിലൂടെ മാര്‍‌ക്സിസ്റ്റുകള്‍‌ അധികാരം കൈയേറിയതു മുതല്‍‌ വ്യവസയ-സര്‍‌വ്വീസ് മേഖലയിലെ ട്രേഡുയൂണിയനുകള്‍‌ ശക്തമായി.അവർ പാര്‍‌ട്ടിയിലെ‌ നിര്‍‌ണ്ണായക സ്ഥാനമായി. ബൂർഷ്വാസംഘടിത തൊഴിലാളി വര്‍‌ഗ്ഗത്തിന്റെ മുഷ്ക്ക് കേരളം കണ്ടു തുടങ്ങി. പാര്‍‌ലമന്ററി ജനാധിപത്യം പ്രായോഗിക പരിപാടിയാകുമ്പോള്‍ -പോലും, തൊഴിലാളിവര്‍‌ഗ്ഗ സര്‍‌വ്വാധിപത്യമെന്ന ആത്യന്തികലക്ഷ്യം  സ്വപ്നങ്ങളില്‍‌ നുരയുന്നതു കൊണ്ടാകാം, പ്രാഥമിക ജനാധിപത്യ മര്യാദകള്‍‌ പോലും പാലിക്കാന്‍‌ കഴിയാതെ പാർശ്വവത്ക്കരിക്കപ്പെട്ടരെ ചവിട്ടിയരച്ചു പോകുന്നത്.
അതേ കാലത്താണ്, വടക്കേമലബാറില്‍‌ ആറെസ്സെസ്സ്--മാര്‍‌ക്സിസ്റ്റു സംഘട്ടനങ്ങളുടെ തുടര്‍‌കഥയുണ്ടാവുന്നത്. അതിലൂടെ പോലീസ് വേട്ടയും, പ്രതിരോധവും, അരാജകത്വവും. അങ്ങനെയാണ് പാര്‍‌ട്ടിഗ്രാമങ്ങള്‍- എല്ലാകക്ഷികള്‍‌ക്കും ഉണ്ടാവുന്നത്. അതില്‍‌ അകപ്പെടാതെ നോക്കാന്‍‌ സാധാരണക്കാരനാവില്ല. മതമൌലീകവാദികള്‍‌ ഊരുവിലക്കിയാല്‍‌ ആരെങ്കിലും കാണും, പാര്‍‌ട്ടി വിലക്കിയാല്‍‌ ഒരാളും അടുക്കില്ല.

ചിത്രലേഖയുടെ വിവരം അന്വേക്ഷിക്കാന്‍‌ ചെന്ന അയ്യപ്പന്‍ മാഷ് , സ്റ്റാന്റില്‍‌ ചെന്ന് ഒരോട്ടോ വിളിച്ച് ചിത്രലേഖയുടെ വീട്ടില്‍‌ പോകണമെന്നു പറഞ്ഞു. പത്തുമുപ്പതു പേര്‍‌ വളഞ്ഞ് അടുത്ത ചോദ്യം‘കൈയും കാലും വേണോ, അതോ അവടെ വീട്ടില്‍‌ പോണോ?’ മാഷു പറഞ്ഞത്, ഇതെല്ലാം വേണം. തൊഴിലാളിവര്‍ഗ്ഗ സ്നേഹം  വഴിഞ്ഞൊഴുകുന്നതു കാണണമെങ്കില്‍‌ അവിടെ പോകണം. സ്വയം തൊഴില്‍‌ പദ്ധതിപ്രകാരം, ലോണെടുത്ത് ഓട്ടോ വാങ്ങി ഓടിച്ച് കുടുംബം പുലര്‍‌ത്താന്‍‌ ശ്രമിച്ച ദരിദ്ര ദലിത് യുവതിയെ ശത്രുസൈന്യത്തോടെന്നപോലെ പെരുമാറുന്ന തൊഴിലാളി മനസ്സിനെ നമ്മള്‍‌ എങ്ങനെ വായിച്ചെടുക്കും. പക്ഷെ പ്രാദേശിക ജനതയുടെ പിന്തിരിപ്പൻ ജാതി- ജന്മി സാംസ്ക്കാരികാവസ്ഥയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് പറഞ്ഞ് പാർട്ടിയ്ക്ക് ഒരിക്കലും കൈയ്യൊഴിയാനാവില്ല. ഒരു ബദൽ സംസ്ക്കാരത്തിന്റെയും സാമൂഹിക തുല്യതയുടെയും പ്രത്യയശാസ്ത്രം വിളിച്ചു കൂവുന്ന പാർട്ടിയുടെ കേരളനേതൃത്വത്തിന് മൃഗീയമായ മനുഷ്യത്വരഹിതമായ അവരുടെ സഖാക്കളുടെ പ്രവൃത്തി അറിഞ്ഞില്ലെന്നു പറയാൻ കഴിയില്ല. എന്തു കൊണ്ട് ഈ അതിക്രമത്തെ നിയന്ത്രിച്ചില്ല എന്നുള്ളതിന് സമാധാനം പറയാൻ ബാധ്യതയുണ്ട്. അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങൾക്കും അനുഭാവികൾക്കും. കള്ളന്മാരല്ലെങ്കിൽ അവർ വാതുറക്കുമെന്നു പ്രതീക്ഷിക്കാം !!

ഈ വരുന്ന മാർച്ചു മാസം 12 ആം തീയതി (തീരുമാനം ആയില്ല.) പയ്യനൂരുവെച്ചു കൂടുന്ന കണ്‍‌വന്‍‌ഷനില്‍‌, കാഞ്ചഇളയ്യാ, ചന്ദ്രഭാനുപ്രസാദ് എന്നിവരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍‌. ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, സാംസ്ക്കാരികവും രാഷ്ട്രീയവുമായി പോരാടുകയുകയും മാതൃകാ ജീവിതത്തിന് ആഹ്വാ‍നം ചെയ്യുന്നത് തങ്ങൾ മാത്രമണെന്നത്  വെറും ഗീർവാണവും പുറംപൂച്ചും മാത്രമാണെന്നും തെളിയിച്ചു കഴിഞ്ഞു. എന്തുതരം നവോത്ഥാനമാണ് CPM സാംസ്ക്കാരിക കേരളത്തിൽ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയത് ? സ്വന്തം അണികളിലും അനുയായികളിലും എന്ത് മാനവിക മൂല്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ CPM  ഊട്ടിയുറപ്പിക്കാനായത്?തങ്ങളിൽ ജാതിമതചിന്തകളില്ലെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുന്ന വീരശൂര പരാക്രമികളാണ് തങ്ങളെന്നും യാതൊരു ഉളുപ്പുമില്ല്ലാതെ വിളിച്ചു പറയാൻ ലജ്ജയെന്നൊരു സാധനമുണ്ടോ സഖാക്കൾക്ക് ?! ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പോലും !

കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിലെ ഉൾപ്പിരിവ് വ്യക്തമാണ്. രാഷ്ട്രീയക്കാർ രണ്ടു ഇസത്തിന്റെ അടിസ്ഥാനത്തിൽ പല ചേരിയിലാണെങ്കിലും ദളിതുവിരുദ്ധതയുടെ കാര്യത്തിൽ ഒറ്റചേരിയിലാണ്. കോൺഗ്രസ്സ്, ബിജെപ്പി, ജനദാദൾ, കമ്മ്യൂണിസ്റ്റുകൾ . കടുവകൾ വലതായാലെന്ത് ? ഇടതായാലെന്ത് ? നിറം സവർണ്ണം തന്നെ ! അതായത് കോരനു കുമ്പിളിൽ കഞ്ഞി !!
------------------------------------

ഈ പോസ്റ്റ് ഇവിടെയും വായിക്കാം
മാനവിക നിലപാടുകൾ


(അവലംബം:-പത്ര വാർത്തകൾ, മാധ്യം വാരിക 2010 ഫെബ്രുവരി 8, ബ്ലോഗ് വായന-http://keralaletter.blogspot.com/2010/02/dalits-ight-against-
bias.html)
----------------------------------


Monday, February 8, 2010

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്...

മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം....

-കെ.എം. ഷാജി പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്
(മാതൃഭൂമി - 2 ഫിബ്രവരി 2010)

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ആം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.

ഇനി നമുക്ക് 13-ആം നൂറ്റാണ്ടില്‍ നിന്ന് 16-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്ക് വരാം. പൊന്നാനിയില്‍ വസിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 1583-ല്‍ എഴുതിയ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ മലബാറിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ ജാതിവ്യവസ്ഥയും പുലപ്പേടി, പറപ്പേടി തുടങ്ങിയ അനാചാരങ്ങളും മരുമക്കത്തായവും സംബന്ധവും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവുമെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. കൂട്ടത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സമുദായബന്ധം എങ്ങനെയായിരുന്നുവെന്നും ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നുണ്ട്.

തന്റെ ദേശത്തെ മുസ്‌ലിം പള്ളികളിലെ ഖാദിമാര്‍ക്കും ബാങ്ക്‌വിളിക്കുന്നവര്‍ക്കും സമൂതിരിയാണ് ശമ്പളം നല്‍കിയിരുന്നത്. മാത്രമല്ല, കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നാവികപ്പടയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ വീതം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനെയും സാമൂതിരിമാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് സൈനുദ്ദീന്‍ എഴുതുന്നു.

കേരളചരിത്രത്തില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് അചിന്ത്യമായ രണ്ട് ഉദാഹരണങ്ങളെടുത്ത് പറഞ്ഞത് കൊളോണിയല്‍ പൂര്‍വകേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായബന്ധങ്ങള്‍ എവ്വിധമായിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള വിസ്മയാവഹമായ സാഹോദര്യവും സഹജീവനവും എങ്ങനെ പുലര്‍ത്തുന്നു എന്നും വരച്ചുകാട്ടാനാണ്. ഇരുസമുദായങ്ങളിലെയും വര്‍ഗീയ-തീവ്രവാദശക്തികള്‍ സമുദായങ്ങള്‍ തമ്മില്‍ കടുത്ത സംശയരോഗവും ഭ്രാന്തമായ വിദ്വേഷവുമുണ്ടാക്കാന്‍ മല്‍സരിക്കുന്ന ഇക്കാലത്ത് ചരിത്രനിരപേക്ഷമായി കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. അത്തരം സമീപനം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജംപകരുക മാത്രമേ ചെയ്യൂ.

തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?

മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും വിരലിലെണ്ണാവുന്ന കുറച്ച് അണികളും മുസ്‌ലിംലീഗിന് 'തീവ്രത' പോരാ എന്നാരോപിച്ച് ഐ.എന്‍.എല്‍. എന്ന പാര്‍ട്ടിയുണ്ടാക്കി. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്. പക്ഷേ, ലീഗിന്റെ 'തീവ്രതാരാഹിത്യ'ത്തില്‍ രോഷാകുലരായവര്‍ തട്ടിക്കൂട്ടിയ പാര്‍ട്ടിയെ സി.പി.എം. പുണരുന്നതാണ് പിന്നീട് കണ്ടത്. അതുകഴിഞ്ഞ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തീവ്രവാദചിന്താസരണികളുടെ പ്രത്യയശാസ്ത്ര ആയുധപ്പുരയായ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങളുടെ കൂടാരത്തിലേക്ക് സി.പി.എം. ആനയിച്ചു. പിന്നെ പി.ഡി.പി.യുടെ ഊഴമായി. മഅദനിയുടെ ജീവചരിത്രം സി.പി.എം. രണ്ടായി പകുത്തു - ജയിലില്‍ പോകുന്നതിനു മുമ്പുള്ള മതതീവ്രവാദിയായ മഅദനി/ജയില്‍ മോചിതനായ മതേതരമഅദനി എന്ന രീതിയില്‍.

കുറ്റിപ്പുറത്ത് ഇവരെല്ലാം കൂടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പടനീക്കം നടത്തിയത്. എന്നിട്ട് ഇപ്പോള്‍ എന്തായി? ഇ.ടി. ഇന്ത്യന്‍ പാര്‍ലമെന്റിലും മഅദനിയും കൂട്ടരും ഒന്നിനുപിറകെ ഒന്നായി പൊന്തിവരുന്ന തീവ്രവാദക്കേസുകളുടെ 'ബ്രേക്കിങ് ന്യൂസ്' കേട്ട് ഞെട്ടി ടി.വി.ക്കുമുമ്പിലും ഇരിക്കുന്നു. (ചിലര്‍ ജയിലിലും) സി.പി.എമ്മിന്റെ അപകടകരമായ ഈ അടവുനയം ആവിഷ്‌കരിച്ചവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു; ലീഗിനെ ദുര്‍ബലമാക്കാനും ക്രമേണ തകര്‍ക്കാനുമുള്ള എളുപ്പവഴി മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രതിലോമ ശക്തികളെ കൂടെ നിര്‍ത്തുന്നതാണ്. ഇത്തരം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ കൂടെയുണ്ടെങ്കില്‍ മുസ്‌ലിങ്ങളുടെ വോട്ടുമുഴുവന്‍ തങ്ങളുടെ ബാലറ്റ് പെട്ടിയില്‍ വീഴും. കേരളത്തിലെ മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും തീവ്രവാദ ചിന്താധാരകളുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ നയം അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളീയര്‍ക്ക് ഒരുകാര്യം മനസ്സിലായി. മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും മതേതര ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരും തീവ്രവാദ ചിന്താരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. മാത്രമല്ല, തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടിയാല്‍ മതേതരമായി ചിന്തിക്കുന്ന ഹിന്ദുവോട്ടര്‍മാര്‍ മതേതര കക്ഷികളെ പാഠം പഠിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഏത് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ഗ്രഹിക്കാവുന്ന ഈ പാഠം പക്ഷേ, ഗമണ്ടന്‍ ബുദ്ധിജീവികളാണെന്ന് നടിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.



ഈ ലേഖനവും ഇതിന്മേല്‍ വന്ന കമന്റുകളും നടന്ന ചര്‍ച്ചയും ഇവിടെ വായിക്കാം...

Monday, February 1, 2010

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

ലയാളികള്‍ പൊതുവില്‍ അനുഭവിക്കുന്ന ലൈംഗിക പട്ടിണിയുടെ സ്വാഭാവിക പരിണതഫലമാണ് ഒളിഞ്ഞുനോട്ടപ്രവണത. ആണ്‍-പെണ്‍ വിഭജനം ഇത്ര കൃത്രിമമായി നിലനിര്‍ത്തുന്ന പ്രദേശം ലോകത്ത് മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും സ്ഥിതി ഇത്ര ഭീകരമല്ല. കൊച്ചുകുട്ടിക്കാലം മുതല്‍ക്കേ, സ്‌കൂളിലും സമൂഹത്തിലും ആണ്‍-പെണ്‍ ഇടപെടലിനെ ബോധപൂര്‍വം തടഞ്ഞുനിര്‍ത്തുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഇവിടെ നിലനില്ക്കുന്നത്.

പട്ടണങ്ങളില്‍പ്പോലും ബസ്സിലും ട്രെയിനിലും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ തീരെ സാധ്യമല്ലാത്ത സംസ്ഥാനവും കേരളം മാത്രമായിരിക്കും. പൗരാണികമായി, താരതമ്യേന സ്വതന്ത്രാന്തരീക്ഷം നിലനിന്നിരുന്ന കേരളത്തില്‍, ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഇടപഴകുന്നതുപോകട്ടെ സംസാരിക്കുന്നതുപോലും സദാചാരപ്രശ്‌നമായി കാണുന്ന അന്തരീക്ഷം വളര്‍ന്നുവന്നത് എങ്ങനെ എന്നത് ഗവേഷണവിഷയമാണ്.

ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഏതാനും വര്‍ഷം മുമ്പ് ഗുരുവായൂരില്‍ ലോഡ്ജില്‍ റൂമെടുത്തു താമസിച്ച കാമുകീകാമുകന്മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തതിന്റെ പേരില്‍ പിറ്റേ ദിവസം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായി. ദിവസേനയെന്നോണം നടക്കുന്ന ഇത്തരം സംഭവങ്ങള്‍ എല്ലാം ആത്മഹത്യയിലേക്ക് നയിക്കാറില്ലെങ്കിലും ഇങ്ങനെ കേസില്‍പ്പെടുന്നവരുടെ ഭാവിജീവിതം ദുരന്തപൂര്‍ണമായിത്തീരും.

കൊച്ചിയിലെ തോപ്പുംപടിയില്‍ ലോഡ്ജില്‍ റൂമെടുത്ത ഭാര്യാഭര്‍ത്താക്കന്മാരെ പോലീസ് റെയ്ഡ് ചെയ്ത് കേസെടുത്തു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞിട്ടും പോലീസ് ആദ്യം വിശ്വസിച്ചില്ല. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലില്‍ മുറിയെടുക്കണമെങ്കില്‍ ഭാര്യാഭര്‍ത്തൃബന്ധം തെളിയിക്കുന്ന രേഖകളുമായി നടക്കേണ്ടിവരുന്നത് എത്ര ഭീകരമാണ്!

ഏഷ്യാനെറ്റില്‍ 'കേരളസ്‌കാന്‍' എന്ന പരിപാടിയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ക്യാമറയ്ക്കു മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് നാട്ടുകാരുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് ചെയ്തതെന്നാണ്. നിലവിലുള്ള നിയമപ്രകാരം അറസ്റ്റിനുസാധൂകരണമില്ലെന്നും സമ്മതിച്ചു.

തിരുവനന്തപുരം ഭാഗത്ത് ഒരുയര്‍ന്ന എകൈ്‌സസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഒരു സ്ത്രീ ചെന്നതിനു പിന്നാലെ പോലീസും ചെന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആ സ്ത്രീയുടെ ഹാന്‍ഡ്ബാഗില്‍നിന്ന് കുറച്ചുപണം കണ്ടെടുത്തു എന്നതായിരുന്നു ഏക തെളിവായി ഉണ്ടായിരുന്നത്. അവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് നിയമമൊന്നുമില്ലെന്നും ജനം കൂടിയതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു എന്നുമാണ്.

ഇതു സംബന്ധമായി ഇന്ത്യയില്‍ നിലവിലുള്ള നിയമം 1956-ലെ വ്യഭിചാരനിരോധനനിയമമാണ്. ലൈംഗികചൂഷണം മൂന്നാമതൊരു കൂട്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ് ഈ നിയമപ്രകാരം കുറ്റമാകുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്​പരസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ഒരു തരത്തിലും കുറ്റമാകുന്നില്ല.

ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്രകാരം വാണിജ്യാടിസ്ഥാനത്തിലല്ലാത്ത വേശ്യാവൃത്തിപോലും കുറ്റകരമല്ല. ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം റെയ്ഡ് ചെയ്ത് മുറികളില്‍ താമസിക്കുന്ന സ്ത്രീയെയും പുരുഷനെയും അവിഹിതബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്ന പോലീസാണ് യഥാര്‍ഥത്തില്‍ കുറ്റം ചെയ്യുന്നത്; നിയമം ലംഘിക്കുന്നത്.

നിയമവാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി കണക്കാക്കപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ നിയമവാഴ്ചയെ പരിഹസിക്കുന്ന അവസ്ഥയിലാണെന്നു കാണാം. ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസുകാരും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഏറ്റവും അവസാനം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേസ് നോക്കുക. ഉണ്ണിത്താന്റെയോ കൂടെ സഞ്ചരിച്ച സഹപ്രവര്‍ത്തകയുടെയോ വ്യക്തിപരമായ പശ്ചാത്തലത്തെക്കുറിച്ച് എനിക്കറിയില്ല; അറിയേണ്ട ആവശ്യവുമില്ല. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞ വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ഉണ്ണിത്താനെതിരായി നാട്ടുകാര്‍ ഇടപെടേണ്ടതോ പോലീസ് കേസെടുക്കേണ്ടതോ ആയ ഒന്നും സംഭവിച്ചിട്ടില്ല.

ഉണ്ണിത്താന്‍ ആരോപിക്കുംപോലെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിക്കൊള്ളണമെന്നുമില്ല. നാട്ടുകാരുടെ ഒളിഞ്ഞുനോട്ട പ്രവണതയായിരിക്കണം പ്രശ്‌നം സൃഷ്ടിച്ചത്. രാഷ്ട്രീയ എതിരാളികള്‍ അതിനെ മുതലാക്കിയിട്ടുമുണ്ടാകാം. എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ച മലയാളിയുടെ പ്രാകൃത മാനസികാവസ്ഥയുടെ സൃഷ്ടിതന്നെയാണ് ഈ സംഭവവും. എന്നിട്ടും ഒരു ഡിവൈ.എസ്.പി. കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു എന്നത് ഇവിടത്തെ നിയമവാഴ്ചയുടെ പരിഹാസ്യമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

ഇത്തരം വിഷയങ്ങളില്‍ കേരളത്തില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുക എളുപ്പമല്ല. ആദ്യംതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയം തീരുമാനിക്കണം. നിലവിലുള്ള നിയമപ്രകാരമല്ലാത്ത നടപടികളൊന്നും ജനങ്ങളുടെ പേരുംപറഞ്ഞ് എടുക്കരുതെന്ന് പോലീസിനു കര്‍ശനമായ നിര്‍ദേശം നല്കണം. എന്നാലും പഴയ ശൈലികള്‍ തുടരാനിടയുണ്ട്. അങ്ങനെ തുടരാതിരിക്കാനുള്ള മേല്‍നോട്ടത്തിനു സംവിധാനമുണ്ടാക്കുകയും വേണം.

നാട്ടുകാരുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം. നിലവിലുള്ള നിയമപ്രകാരം ലൈംഗികപ്രശ്‌നങ്ങളിലും മറ്റും ഏതുതരം പ്രവൃത്തികളാണ് കുറ്റകരമാവുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാവുന്നതാണ്. ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങളാണ് പ്രധാന കര്‍ത്തവ്യം ഏറ്റെടുക്കേണ്ടത്.

പക്ഷേ, മാധ്യമങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനോട്ട പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതു കാണാറുണ്ട്. ആ സമീപനം മാറ്റി, നിയമവാഴ്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ മാധ്യമങ്ങള്‍തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. എങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും മലയാളിയുടെ പ്രാകൃതമായ ഈ ഒളിഞ്ഞുനോട്ട മനോഭാവത്തിന് അറുതിവരുത്താനാകൂ.

(മാതൃഭൂമിയില്‍ കെ.വേണു എഴുതിയ ലേഖനം)

Friday, January 15, 2010

ബി‌എം‌എസ്...ഇത് വേണമായിരുന്നോ?

ഇന്ന് കേരളത്തിന്റെ ദേശീയോത്സവമായി മാറിയിരിക്കുകയാണ് ഹര്‍ത്താല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്ന കലാപരിപാടിയിലേക്ക് ബി‌എം‌എസിന്റെ വകയായും ഒന്ന് വന്ന് ചേര്‍ന്നിരിക്കുന്നു. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും ജനതയെ ബുദ്ധിമുട്ടിക്കുക എന്നതിനോട് ഒട്ടുമേ യോജിക്കുക സാധ്യമല്ല. ബി‌എം‌എസ് പോലൊരു സംഘടനയ്ക്ക് പ്രതിഷേധത്തിനു മറ്റു നിരവധി മാര്‍ഗങ്ങള്‍ ആരായാമായിരുന്നു എന്നതാണു സത്യം.

സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബി‌എം‌എസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?

വെറും ട്രേഡ്‌യൂണിയനിസത്തിലേക്ക് ബി‌എം‌എസ് എത്തിച്ചേരരുതായിരുന്നു. തൊഴിലാളികള്‍ എന്നത് മനുഷ്യസമൂഹത്തിലെ ഒരു അവിഭാജ്യഘടകമാണെന്നും അവര്‍ പ്രത്യേക വര്‍ഗമല്ല എന്നും ഉള്ള മഹത്തായ എകാത്മതാ ദര്‍ശനം പഠിപ്പിച്ച ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ദര്‍ശനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിപ്പോയി അത്. വര്‍ഷത്തില്‍ ബി‌എം‌എസ് നടത്തിയ ഒന്നാമത്തെ (എന്ന് തോന്നുന്നു) ഹര്‍ത്താലാണ് ഇതെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സംഘടനയുടെ കരുത്തു തെളിയിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് അടുക്കുന്ന പ്രവൃത്തിയില്‍ ബി‌എം‌എസ് ഖേദിക്കേണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ ഒരു സമരമാര്‍ഗമാണ്. അതിനു മുന്‍പുള്ള മാര്‍ഗങ്ങള്‍ എല്ലാം അടയുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട, ഇരുതലമൂര്‍ച്ചയുള്ള മാര്‍ഗം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പങ്കെടുക്കാം എന്നല്ലാതെ ആരേയും തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് മനുഷ്യാവകാ‍ശലംഘനം തന്നെയാണ്. ഏകാത്മതാമാനവദര്‍ശനത്തില്‍ വിശ്വസിക്കുന്ന ബി‌എം‌എസ് ആ സംസ്കാരത്തില്‍ നിന്നും അകന്ന് ട്രേഡ്‌യൂണിയനിസത്തിലേക്ക് പോകാന്‍ പാടില്ലായിരുന്നു. തങ്ങളുടെ ഹര്‍ത്താലില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുക എന്നതല്ല, എല്ലാവരും സ്വയമേവ പങ്കെടുക്കുക എന്നതാണ് സംഘടനയുടെ വിജയം. അതായിരുന്നു ഠേംഗ്‌ഡിജി ഉയിര്‍ നല്‍കിയ ബി‌എം‌എസിന്റെ സംസ്കാരം. എന്നാല്‍ സംഘടന ജനമനസുകളില്‍ നിന്ന് അകന്നേക്കുമോ എന്ന് സംശയിക്കേണ്ട രീതിയിലാണ് ഇത്തരം ഹര്‍ത്താല്‍ നടത്തുന്നതിലൂടെ ബി‌എം‌എസ് പ്രവര്‍ത്തിക്കുന്നത്.

ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത് - ബി‌എം‌എസ് പഠിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഭാഗമായി തൊഴിലാളികളെ കാണുകയും തൊഴിലാളികളുടെ ഉയര്‍ച്ചയിലൂടെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നതി ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വൈശിഷ്ട്യമാര്‍ന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തൊഴിലാളികളെ ഉപകരണാമായി ദര്‍ശിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലേക്ക് അധഃപതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇനിയെങ്കിലും ഹര്‍ത്താല്‍ പോലുള്ളവ ഒഴിവാക്കി ജനങ്ങള്‍ സ്വയം പങ്കെടുക്കുന്ന സമരമുറകള്‍ സ്വീകരിക്കുക. അല്ലാതെ ഹര്‍ത്താല്‍ കൊണ്ടൊന്നും നമ്മുടെ സര്‍ക്കാര്‍ നന്നാവാന്‍ പോന്നില്ലെന്നേ!

ഈ പോസ്റ്റ് :::അഹങ്കാരം::: എന്ന ബ്ലോഗിലും വായിക്കാം

Thursday, January 7, 2010

ഇത്‌ എന്തിന്റെ ലക്ഷണമാണ്‌?

:രാമദാസ്‌ കതിരൂര്‍


അബ്ദുല്‍നാസര്‍ മഅ്ദനിയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച്‌ കേരളത്തിലെ വളരെ കുറച്ച്‌ മഹല്ല്‌ ഇമാമുമാര്‍ എറണാകുളത്ത്‌ മാര്‍ച്ച്‌ നടത്തുകയുണ്ടായി.
പങ്കാളിത്തം കൊണ്ട്‌ ചെറുതാണെങ്കിലും ഭാവികേരളത്തില്‍ സംഭവിക്കുവാന്‍ പോകുന്ന പലതിന്റെയും തുടക്കമാവുമൊ എന്നതാണ്‌ എല്ലാവരും ഭയപ്പെടുന്നത്‌. എന്തായിരിക്കും ഇത്തരമൊരു മാര്‍ച്ച്‌ നടത്താന്‍ ഇമാമുമാരെ പ്രേരിപ്പിച്ചത്‌. കേരള മുസ്ലീം സമൂഹത്തിന്‌ മഅ്ദനി നല്‍കിയ സംഭാവനകള്‍ എന്താണ്‌? എന്തിനാണ്‌ അഞ്ചുനേരം നിസ്കരിക്കുന്ന സൂഫിയയെന്ന്‌ കൂടെ കൂടെ മഅ്ദനി പറഞ്ഞുകൊണ്ടിരിക്കുന്നത്‌. സ്വന്തം ഭാര്യ വിശുദ്ധയെന്ന്‌ മാധ്യമങ്ങളുടെ മുമ്പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ?
ഞാന്‍ തീവ്രവാദം മതിയാക്കിയെന്ന്‌ പറഞ്ഞുകൊണ്ട്‌ കഴിഞ്ഞ കുറെ കാലങ്ങളായി മഅ്ദനി ചാനലുകളില്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌ നോക്കൂ, പാലക്കാട്‌ സിറാജ്നീസ്സയെ വെടിവെച്ച്‌ കൊന്നപ്പോള്‍, കാട്ടൂരില്‍ ആലി മുസ്ല്യാര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, തേവലക്കര അലവികുഞ്ഞ്‌ മൗലവി വധിക്കപ്പെട്ടപ്പോള്‍ ഞാന്‍ പ്രസംഗിച്ചിരുന്നു.

അത്‌ തെറ്റായിപ്പോയി. ഇനി അതുണ്ടാവില്ല. അതുകൊണ്ട്‌ ഞാന്‍ തീവ്രവാദം മതിയാക്കി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൂടെ നില്‍ക്കാന്‍ വേണ്ടിയുള്ള ഒരഭ്യാസം എന്നതിലപ്പുറം ഇതിനെയാരും മുഖവിലക്കെടുത്തില്ല. മേല്‍പ്പറഞ്ഞ സംഭവങ്ങളെ അതാത്‌ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കേരളത്തിലെ മതേതരമനസ്സ്‌ മുഴുവനും മുസ്ലീം ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തു. തേവലക്കര അലവികുഞ്ഞ്‌ മൗലവിയുടെ കൊലപാതകം കേരളത്തെ ആകമാനം പ്രക്ഷുബ്ധമാക്കിയിട്ടും ഇമാമുമാര്‍ മാര്‍ച്ച്‌ നടത്തിയതായി അറിവില്ല. പന്ത്രണ്ട്‌ വയസ്സുകാരി സിറാജ്നീസ്സ വെടിവെച്ച്‌ കൊല്ലപ്പെട്ടത്‌ കരുണാകരന്‍ സര്‍ക്കാരിനെ ഏറെ ഉലച്ച സംഭവമായിരുന്നു. അത്തരം വിഷയങ്ങളില്‍ കുറച്ചധികം തീഷ്ണമായ നിലപാട്‌ സ്വീകരിച്ച മഅ്ദനിയെ ആയിരുന്നില്ല കേരള മുസ്ലീങ്ങള്‍ എതിര്‍ത്തിരുന്നത്‌.

കോയമ്പത്തൂര്‍ സ്ഫോടന കേസ്‌ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്ന സമയങ്ങളില്‍ കേസ്സില്‍ പ്രതികളാക്കപ്പെട്ടിരുന്ന കോഴിക്കോടുകാരായ രണ്ടുപേരെ പാക്കിസ്ഥാനിലേക്ക്‌ പരിശീലനത്തിനായി അയച്ചത്‌ മഅ്ദനിയായിരുന്നു എന്ന വാര്‍ത്ത വായനക്കാര്‍ വായിച്ചതാണ്‌. അന്നത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌ ഹൈദരാബാദിലെ ത്വരീഖത്ത്‌ കേന്ദ്രത്തില്‍ വെച്ച്‌ ഒസാമ ബിന്‍ ലാദനുമായി മഅ്ദനി ദീര്‍ഘനേരം സംസാരിച്ചു എന്നതാണ്‌. പിന്നീട്‌ ലാദനെ കണ്ടെന്ന വാര്‍ത്ത മഅ്ദനി നിഷേധിച്ചുവെങ്കിലും ത്വരീഖത്ത്‌ കേന്ദ്രത്തില്‍ പോയില്ല എന്നു പറഞ്ഞില്ല. അവിടെ നിന്നിങ്ങോട്ട്‌ മണിയെന്ന യൂസഫിനെ ഒളിപ്പിക്കല്‍ വരെ മഅ്ദനി തിരുത്തേണ്ടതൊന്നും തിരുത്താതെയും, ചുമതലകള്‍ ഭാര്യയെ ഏല്‍പ്പിച്ചതിനെയുമാണ്‌ എതിര്‍ത്തു പോന്നത്‌.

അഭയ കേസ്സില്‍ സിസ്റ്റര്‍ സ്റ്റെഫിയയുടെ കന്യകാത്വം പരിശോധിക്കണമെന്ന്‌ വരെ പറഞ്ഞ നീതി-ന്യായസംവിധാനമാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. അന്ന്‌ മാര്‍ച്ച്‌ നടത്താന്‍ പാതിരിമാരോ, പത്രസമ്മേളനം നടത്താന്‍ സച്ചിദാനന്ദന്മാരോ ഉണ്ടായില്ല. നിയമം നിയമത്തിന്റെ വഴിയെ പോകാന്‍ കേരളീയ മനസ്സ്‌ പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര്‌ മോഹനരെ നീചമായ രീതിയില്‍ വേട്ടയാടിയപ്പോഴും സന്തോഷ്‌ മാധവനെ പോലെയുള്ളവരെ കഴുത്തിന്‌ പിടിച്ച്‌ വിചാരണ ചെയ്തപ്പോഴും കേരളത്തിന്റെ മനസ്സ്‌ നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ എന്നത്‌ തന്നെയായിരുന്നു.പക്ഷേ സൂഫിയയെ രാജ്യദ്രോഹകുറ്റത്തിന്‌ ചോദ്യം ചെയ്യുമ്പോഴേക്കും മഹല്ല്‌ ഇമാമുമാരും പണ്ഡിത സഭകളും രംഗത്ത്‌ വരുന്നത്‌ എന്തിന്റെ ലക്ഷണമാണെന്ന്‌ കേരളം ഭയത്തോടെയാണ്‌ കാണുന്നത്‌.

സിസ്റ്റര്‍ സ്റ്റെഫി ശിരോവസ്ത്രധാരിയാണെന്ന്‌ ആരും വിളിച്ച്‌ പറഞ്ഞുകൊണ്ടേയിരുന്നില്ല. ശിരോവസ്ത്രമണിഞ്ഞ്‌ ജയിലില്‍ പോകുന്നതും കുരിശ്‌ പിടിച്ച്‌ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച്‌ വിങ്ങികരയുന്നതും വിശ്വാസസമൂഹം പക്വതയോടെ കണ്ട്‌ നിന്നു. ദീര്‍ഘകാല തടവിനിടയില്‍ ഒരിക്കല്‍ പോലും നടുവേദനയോ, വയറുവേദനയോ ഉണ്ടായില്ല. ഒരിക്കലും സര്‍ക്കാര്‍ ആശുപത്രിയിലെ ശീതീകരിച്ച മുറി തുറന്നുമില്ല. വീല്‍ ചെയര്‍ ഉന്തുന്നതാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന്‌ ധരിച്ച സിറാജ്മാര്‍ ഇവരുടെ മനസ്സിലെ അമര്‍ഷം കാണാതിരുന്നത്‌ തന്നെയാണ്‌ നല്ലത്‌. സൂഫിയ കുറ്റവാളിയാണെന്ന്‌ ആരും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ തെളിവുകള്‍ എല്ലാം സൂഫിയക്ക്‌ എതിരാണ്‌ താനും. എന്തുകൊണ്ട്‌ സൂഫിയയ്ക്ക്‌ വിചാരണ നേരിട്ടുകൂടാ. സിസ്റ്റര്‍ സ്റ്റെഫിയക്കും, ശോഭാ ജോണ്‍ അടക്കമുള്ളവര്‍ക്കും ഇല്ലാത്ത എന്താണ്‌ സൂഫിയക്ക്‌ പ്രത്യേകമായുള്ളത്‌. ഒരു സമുദായത്തെ മുഴുവനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഈ ഇമാമുമാര്‍ എന്തിനിതു ചെയ്യണം.

എന്താണ്‌ കേരളീയ മുസ്ലീങ്ങള്‍ക്ക്‌ മഅ്ദനി നല്‍കിയ സംഭാവന എന്ന്‌ മാര്‍ച്ച്‌ നടത്തിയ ഇമാമുമാര്‍ പരിശോധിച്ചിട്ടുണ്ടോ? കണ്ണൂര്‍ ജില്ലയിലെ കാടാച്ചിറ കോട്ടൂരില്‍ അല്‍-അബ്രാര്‍ എന്ന ഭവനത്തിലെ നാല്‌ പേര്‍ ജയിലിലാണ്‌. എറണാകുളം കലൂരിലുള്ള അല്‍-അബ്രാര്‍ പോലെ ഇരുനില മാളികയല്ലിത്‌. അവിടെ ശീതീകരിച്ച മുറികളുമില്ല. മഅ്ദനിയോടുള്ള ആരാധന മൂത്ത്‌ സ്വന്തം കുടിലിന്‌ അല്‍-അബ്രാര്‍ എന്ന്‌ പേരിട്ടെന്ന്‌ മാത്രം. സൂഫിയക്ക്‌ നടുവേദന വരുമ്പോള്‍ വീല്‍ ചെയര്‍ ഉന്താന്‍ സിറാജുണ്ട്‌. പക്ഷേ ഇവിടെ മുഖത്തോട്‌ മുഖം നോക്കിയിരിക്കുന്ന ആറ്‌ മനുഷ്യക്കോലങ്ങളാണ്‌. പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന വെറും സ്ത്രീ രൂപങ്ങള്‍. സൂഫിയയെ പോലെ കുട്ടികള്‍ ഉണ്ട്‌ ഇവര്‍ക്കും. പറക്കമുറ്റാത്ത പൈതലുകള്‍. ഇവരുടെ മക്കള്‍ കരയുന്നത്‌ തല്‍സമയം കാണിക്കാന്‍ ചാനലുകള്‍ ഇല്ലാതെ പോയത്‌ ഇവരുടെ കുറ്റം കൊണ്ടല്ല. മാര്‍ച്ച്‌ നടത്തിക്കഴിഞ്ഞ്‌ സമയമുണ്ടെങ്കില്‍ ഈ സഹോദരികള്‍ മാനത്തോടെ ജീവിക്കാന്‍ അല്‍പ്പം ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കണം.

ഇതാണ്‌ കേരള മുസ്ലീങ്ങള്‍ക്ക്‌ മഅ്ദനി നല്‍കിയ സംഭാവന. ഇതിനെയാണ്‌ പണ്ഡിതസഭ മഹത്വവല്‍ക്കരിച്ചത്‌ കേരള അമീര്‍ ഇസ്ലാമിക വിപ്ലവകാരി എന്ന്‌ പ്രകീര്‍ത്തിച്ചത്‌. എങ്കിലും നമുക്ക്‌ ആശ്വസിക്കാന്‍ വഴിയുണ്ട്‌. കേരളത്തിലെ പ്രമുഖ ഇസ്ലാമിക നേതാക്കളാരും ഇതുവരെ മഅ്ദനിയുടെ നാക്കില്‍ കുടുങ്ങിയിട്ടില്ല. മഅ്ദനി ജയിലില്‍ നിന്നും ഇറങ്ങിയതിന്‌ ശേഷം കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്മാരെയെല്ലാം നേരിട്ട്‌ കാണാന്‍ ശ്രമിച്ചു. കോഴിക്കോട്‌ ആസ്ഥാനമായുള്ള പ്രമുഖ പണ്ഡിതനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ എന്റെ സ്ഥാപനത്തില്‍ വന്ന്‌ എന്നെ കാണുന്ന സാഹചര്യം ഉണ്ടാവരുത്‌ എന്നതായിരുന്നു. നിരവധി തവണ മഅ്ദനി ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ മറ്റൊരിടത്ത്‌ കൂടി കാഴ്ച നടത്തി മടങ്ങി വന്ന അദ്ദേഹം തന്റെ വിശ്വസ്തരായ അനുയായികളോട്‌ പറഞ്ഞത്‌ മാര്‍ച്ച്‌ നടത്തുന്ന ഇമാമുമാര്‍ കേള്‍ക്കണം. ഞാന്‍ ആരെയും കൂടെ കൊണ്ട്‌ പോകാത്തത്‌ നിങ്ങള്‍ വഴിതെറ്റി പോകാതിരിക്കാനാണ്‌.മഅ്ദനിയുടെ നാക്ക്‌ അതാണ്‌ എന്നതായിരുന്നു. മാര്‍ച്ച്‌ നടത്താന്‍ പത്ത്‌ ഇമാമുമാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തുമാവാം എന്ന സ്ഥിതി വരാതിരിക്കാന്‍ ജാഗ്രത വേണം.

(കടപ്പാട്:വീക്ഷണം )
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com