Thursday, June 17, 2010

അധികാരഭ്രമത്താല്‍ സി.പി.എം. പ്രത്യയശാസ്‌ത്രം മറന്നു

-ഡോ. എം.ജി.എസ്‌. നാരായണന്‍

മാര്‍ക്‌സിസ്റ്റ്‌ നേതാക്കള്‍ പ്രത്യയശാസ്‌ത്രം എന്നു പറയുമ്പോള്‍ വേശ്യ പാതിവ്രത്യത്തെപറ്റി പ്രസംഗിക്കുന്നതുപോലെ മാത്രമേ കണക്കാക്കേണ്ടതുള്ളു. പണം സമ്പാദിക്കാനും അധികാരം വര്‍ദ്ധിപ്പിക്കാനും ഉള്ള വഴിക്ക്‌ സഞ്ചരിച്ച്‌, മുദ്രാവാക്യങ്ങള്‍ അപ്പപ്പോഴത്തെ ആവശ്യം മനസ്സിലാക്കുന്നവിധം രൂപപ്പെടുത്തുകയാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ചെയ്യുന്നത്‌. പ്രത്യയശാസ്‌ത്രം അവരെന്നോ മറന്നുപോയിരിക്കുന്നു. അല്ലെങ്കില്‍ ഭൗതികവാദികള്‍ക്ക്‌ മതസംഘടനകളില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കാനോ മതവിശ്വാസികള്‍ക്ക്‌ വോട്ടു കൊടുക്കുവാനോ സാധിക്കുകയില്ലല്ലോ. അക്രമസ്വഭാവമുള്ള വിപ്ലവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അക്രമരഹിതമായ ജനാധിപത്യ പരിപാടികളില്‍ പ്രവര്‍ത്തിക്കാനും സാധ്യമാവില്ല.

ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ അടുത്തുവന്ന സ്ഥിതിക്ക്‌ ക്രിസ്‌ത്യന്‍,മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നുവെന്നാണ്‌ പറയുന്നത്‌. ഈ പ്രസ്‌താവന പതിവുപോലെ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി അന്യോന്യം മത്സരിപ്പിച്ച്‌ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃസ്വഭാവം മനസ്സിലാക്കുന്നവര്‍ അത്‌ കാര്യമായി എടുക്കേണ്ടതില്ല. എന്നാല്‍, ആ തിരിച്ചറിവ്‌ ഇല്ലാത്ത സാധാരണ പൗരന്മാരില്‍ ചിലര്‍ ഇതുകണ്ട്‌ പരിഭ്രമിക്കുകയും നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്‌തേക്കാം. ഇതാണ്‌ സി.പി.എം നേതാക്കളുടെ ആവശ്യം.

തങ്ങള്‍ വളരെക്കാലമായി വാദിച്ചുകൊണ്ടിരിക്കുന്നത്‌ ഇപ്പോഴെങ്കിലും മാര്‍ക്‌സിസ്റ്റുകാര്‍ മനസ്സിലാക്കിയല്ലോ എന്നാലോചിച്ച്‌ ഹിന്ദുത്വവാദികള്‍ സന്തോഷിക്കണം. എന്നിട്ട്‌ മാര്‍ക്‌സിസ്റ്റുകളുടെ കൂടെ കൂടി അവരെ പിന്താങ്ങി, അവര്‍ക്ക്‌ വോട്ട്‌ ചെയ്യണം. സി.പി.എം നേതാക്കള്‍ പ്രതീക്ഷിക്കുന്നത്‌ ഇതാണ്‌. ഹിന്ദുത്വവാദികള്‍ക്ക്‌ മാര്‍ക്‌സിസ്റ്റുകളോട്‌ പ്രേമവും ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങളോട്‌ വിദ്വേഷവും ഉണ്ടാകണമെന്ന്‌ അവര്‍ (സി.പി.എം) സങ്കല്‍പ്പിക്കുന്നു. അതുപോലെ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളെ ഉപേക്ഷിച്ചുപോയാല്‍ ആപത്താണല്ലോയെന്ന്‌ ഭയപ്പെട്ട്‌ മതന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളെ കൂടുതല്‍ വെറുക്കുകയും മാര്‍ക്‌സിസ്റ്റുകളെ പ്രീണിപ്പിക്കാന്‍ എന്തു ചെയ്യണം എന്ന്‌ ആലോചിക്കുകയും വേണം-ഇതാണ്‌ സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നത്‌. ഇങ്ങനെ കുതന്ത്രങ്ങളിലൂടെ സമുദായങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കാനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌. ഇത്‌ മുമ്പും ഓരോ അവസരത്തിലും ചെയ്‌തിട്ടുള്ളതാണ്‌.

മാര്‍ക്‌സിസ്റ്റുകളുടെ യഥാര്‍ത്ഥ സ്വഭാവത്തെപറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാവുകയും അവര്‍ രാഷ്‌ട്രീയമായി പക്വത സമ്പാദിക്കുകയും ചെയ്‌താല്‍ ഈ വഞ്ചനാപരമായ പദ്ധതി വിജയിക്കില്ല. ജനങ്ങളെ എന്നും മണ്ടന്മാരാക്കി നിലനിര്‍ത്താനാണ്‌ സര്‍വ്വാധിപത്യ മോഹികളായ മാര്‍ക്‌സിസ്റ്റുകാര്‍ ആഗ്രഹിച്ചിട്ടുള്ളത്‌. അവര്‍ അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ പശ്ചിമബംഗാളില്‍ കൂടി ജനങ്ങള്‍ കാര്യം മനസ്സിലാക്കി പ്രതിരോധം സംഘടിപ്പിച്ചതോടെ കേരളത്തില്‍ പഴയപോലെ ഈ തന്ത്രങ്ങള്‍ ചെലവാകാന്‍ ഇടയില്ല.

ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന സാമ്രാജ്യവാദികളുടെ നയത്തെ അതികഠിനമായി വിമര്‍ശിച്ചവര്‍ തന്നെയാണ്‌ ഇപ്പോള്‍ ആ തരം നയം സ്വയം ആവിഷ്‌കരിച്ചിട്ടുള്ളത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഅ്‌ദനിയെ കൂട്ടുപിടിച്ചതിന്റെ തിക്തഫലം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി മനസ്സിലാക്കി. ഇനിയിപ്പോള്‍ എന്‍.ഡി.എഫിനെ തൊട്ടാല്‍ കൈപൊള്ളും എന്ന്‌ അവര്‍ കണ്ടുപിടിച്ചു. അതുകൊണ്ടാണ്‌ എന്‍.ഡി.എഫ്‌ തുടങ്ങിയ കക്ഷികളെ ഇപ്പോള്‍ തള്ളിപ്പറയാന്‍ ശ്രമിക്കുന്നത്‌. ബോംബ്‌ നാടകങ്ങളില്‍ എന്‍.ഡി.എഫിന്റെ പങ്കിനെപറ്റിയുള്ള ആരോപണങ്ങള്‍ ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്ന തരത്തിലാണ്‌ നാട്ടില്‍ തുടരെ തുടരെ ഉണ്ടാവുന്ന സ്‌ഫോടനങ്ങളും മറ്റും. ആ നിലക്ക്‌ പഴയ കൂട്ടുകെട്ടില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഒരു ഒഴികഴിവ്‌ കൂടിയായിട്ടാണ്‌ ഇപ്പോഴത്തെ പ്രസ്‌താവനകള്‍.
കേരളത്തില്‍ എല്ലാ സമുദായങ്ങളിലും വര്‍ഗ്ഗീയത ഏറെ കാലമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. അതിന്റെ മുഖ്യ കാരണം ഇടതു കക്ഷികളുടെ ഒളിച്ചുകളികളും തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളുമാണ്‌. ഒരിക്കല്‍ ന്യൂനപക്ഷങ്ങളെയും പിന്നീട്‌ ഭൂരിപക്ഷങ്ങളെയും വിമര്‍ശിച്ച്‌ സി.പി.എം ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്‌. ഇത്‌ ഒരു തരം പരിഭ്രാന്തിയുടെ ഫലമാണ്‌. മറ്റു രാജ്യങ്ങളിലെന്നപോലെ കേരളത്തിലും തങ്ങളുടെ കള്ളിപൊളിഞ്ഞെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ അവര്‍ പുതിയ ചപ്പടാച്ചികള്‍ രംഗത്തിറക്കുന്നത്‌. ഒരു തരത്തിലുള്ള നിരാശാബോധമാണ്‌ സി.പി.എമ്മിന്റെ ഇത്തരം മലക്കംമറിച്ചിലുകള്‍ക്ക്‌ പിന്നിലുള്ളത്‌.

ഇപ്പോഴത്തെ ഭൂരിപക്ഷ പ്രീണനം ഹൈന്ദവജനതയുടെ പ്രീതിക്കും ക്രൈസ്‌തവ, മുസ്‌ലിം ജനതയുടെ ഭയപ്പെട്ടുകൊണ്ടുള്ള പരക്കം പാച്ചിലിനും ഇടയാക്കണമെന്നില്ല. അങ്ങനെ സംഭവിക്കുമോ എന്നത്‌ കേരള ജനതയുടെ വിവേചന ശേഷിയുടെ അളവുകോലായി കണക്കാക്കാവുന്നതാണ്‌.
സ്വത്വരാഷ്‌ട്രീയം പോലുള്ള ചര്‍ച്ചകള്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ മാത്രമാണ്‌. സ്വത്വരാഷ്‌ട്രീയം വേണ്ടെന്നും സ്വത്വബോധമാണ്‌ വേണ്ടതെന്നും പറയുന്ന കെ.ഇ.എന്‍ കുഞ്ഞഹമ്മദും വാക്കുകള്‍ കൊണ്ട്‌ കളിക്കുകയാണ്‌ ചെയ്യുന്നത്‌. ഏതായാലും സി.പി.എമ്മിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയതന്ത്രം കേരളത്തില്‍ വിലപ്പോവില്ല എന്നാണ്‌ കരുതുന്നത്‌. ജനങ്ങളില്‍നിന്ന്‌ അകലുന്ന ഒരു പ്രസ്ഥാനത്തിന്‌ ഉണ്ടാവുന്ന പരിഭ്രാന്തിയും ഭീതിയും സി.പി.എമ്മിനെ ബാധിച്ചിരിക്കുകയാണ്‌. ബംഗാളില്‍ ഉണ്ടായ തിരിച്ചടി അവരെ കൂടുതല്‍ വിഷമസന്ധിയിലാക്കിയിരിക്കുകയാണ്‌. പ്രത്യയശാസ്‌ത്രത്തിന്റെ മറവില്‍ അവര്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്‌ട്രീയനാടകം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Saturday, June 12, 2010

സി.പി.എമ്മിനെ ഭരിക്കുന്നത്‌.....

-ഡോ. എം. ഗംഗാധരന്‍

കൂടുവിട്ട്‌ കൂടുമാറുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ അവസരവാദ രാഷ്‌ട്രീയം കേരളത്തിന്റെ സാമൂഹ്യപരിസരങ്ങളില്‍ മുളപ്പിക്കുന്ന വിഭാഗീയതയുടെ വിഷവിത്തുകള്‍ എഴുത്തുകാരും സാമൂഹ്യ - സാംസ്‌കാരിക - രാഷ്‌ട്രീയ രംഗങ്ങളിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും ഏറെ ഉല്‍ക്കണ്‌ഠയോടെയാണ്‌ കാണുന്നത്‌. അവസരത്തിനൊത്ത്‌ ന്യൂനപക്ഷ - ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കാര്‍ഡുകള്‍ മാറിമാറി പിടിച്ച്‌ സി.പി.എം. നടത്തുന്ന രൗദ്ര നടനത്തിനെതിരെ ജനപക്ഷത്തുനിന്ന്‌ ചിന്തിക്കുന്ന എഴുത്തുകാര്‍ അവരുടെ ഉള്ളിലെ ഭയപ്പാടുകളും ഉല്‍ക്കണ്‌ഠകളും ഇവിടെ പങ്കുവെക്കുകയാണ്‌. നേരെഴുത്തും കേട്ടെഴുത്തുമായി ചില കുറിപ്പുകള്‍കൂടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കുക. പ്രശസ്‌ത ചരിത്രകാരന്‍ ഡോ. എം. ഗംഗാധരനുമായി എ.പി. ഇസ്‌മായില്‍ സംസാരിച്ചു തയ്യാറാക്കിയ അഭിമുഖത്തിന്റെ തുടര്‍ച്ച.

മുസ്‌ലിംതീവ്രവാദ സംഘടനകളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന എങ്ങനെ കാണുന്നു?

കേരളത്തിന്റേത്‌ തികഞ്ഞ മതേതര പാരമ്പര്യമാണ്‌. വിവിധ മതങ്ങളും ജാതികളുമെല്ലാം ഇത്ര സൗഹൃദത്തില്‍ കഴിയുന്ന നാട്‌ ഇന്ത്യയില്‍ എന്നല്ല, ലോകത്തൊരിടത്തും വേറെയുണ്ടാവില്ല. കേരളത്തിന്റെ മതേതരസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ ചെറുതായി കാണാനാവില്ല. പ്രത്യേകിച്ച്‌ ഈ വിഷയത്തില്‍ മുസ്‌ലിംലീഗിനെപ്പോലുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനം വഹിച്ച പങ്ക്‌. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ പക്വതയുള്ള ഒരുകൂട്ടം നേതാക്കളാണ്‌ മുസ്‌ലിംലീഗിന്‌ രൂപംനല്‍കിയത്‌. മുസ്‌ലിംകള്‍ക്കിടയിലെ വര്‍ഗ്ഗീയ ശക്തികളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നു എന്നൊക്കെ ആഭ്യന്തരമന്ത്രി പറയുന്നത്‌ ചരിത്രം അറിയാത്തതുകൊണ്ടാണ്‌. കേരളത്തില്‍ മുസ്‌ലിംലീഗ്‌ ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‌ യാതൊരു തെളിവുമില്ല. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയില്‍ ലീഗ്‌ വഹിച്ച പങ്കു ചെറുതല്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്ന മുസ്‌ലിം സംഘടനയാണ്‌ ലീഗ്‌. കേരളത്തിലെ മുസ്‌ലിംകളെല്ലാം വര്‍ഗ്ഗീയവാദികളാണ്‌ എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഒന്നും ശരിയല്ല. അതേസമയം മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക്‌ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്‌. അത്‌ കേരളത്തിന്റെ ട്രന്റ്‌ ആ രീതിയില്‍ ആയതുകൊണ്ടാണ്‌. അതേസമയം മുസ്‌ലിംകള്‍ക്കിടയിലെ ചില തെറ്റായ പ്രവണതകള്‍, യുവാക്കളെ തെറ്റിലേക്ക്‌ നയിക്കുന്നുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ഏറ്റവും ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന മുസ്‌ലിം സംഘടന മുസ്‌ലിംലീഗാണ്‌. അതിനുവേണ്ടി മുസ്‌ലിംലീഗ്‌ അതിന്റെ മാധ്യമസാന്നിധ്യം ശക്തിപ്പെടുത്തണം.

കേരളത്തിലെ മുസ്‌ലിം സാമൂഹ്യപരിഷ്‌കരണ രംഗത്തുണ്ടായ ചലനങ്ങളുടെ സൃഷ്‌ടിയായിരുന്നു മുസ്‌ലിംലീഗ്‌. 1922ല്‍ കൊടുങ്ങല്ലൂരില്‍ തുടങ്ങിയ മുസ്‌ലിം ഐക്യസംഘമാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനുള്ള ആദ്യ പ്രചോദനമാകുന്നത്‌. പ്രാദേശിക പ്രമാണി കുടുംബങ്ങളിലെ തര്‍ക്കം പരിഹരിക്കാന്‍ രൂപംകൊടുത്ത ഈ പ്രസ്ഥാനം പിന്നീട്‌ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത്‌ പരിഷ്‌കരണ ചിന്താഗതിയോടെ പ്രവര്‍ത്തിക്കുയും ചെയ്‌തു. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയെപ്പോലുള്ളവരാണ്‌ അന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. മുസ്‌ലിം സാമൂഹ്യപുരോഗതിക്ക്‌ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു ഇതിലൂടെ വക്കം മൗലവിയെപ്പോലുള്ള നേതാക്കള്‍ ചെയ്‌തത്‌. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങിയ ഈ സംഘാടനമാണ്‌ പിന്നീട്‌ രാഷ്‌ട്രീയമായി സംഘടിക്കുന്നതിനും കേരളത്തിലെ മുസ്‌ലിംകളെ പ്രേരിപ്പിപ്പിച്ചത്‌.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തില്‍, പ്രത്യേകിച്ച്‌ മലബാറില്‍ ഏറെ ശക്തിയാര്‍ജ്ജിച്ച്‌ തുടങ്ങിയ കാലമായിരുന്നു അത്‌. മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസിനു കീഴില്‍ സ്വാതന്ത്ര്യസമരത്തിന്‌ ശക്തിപകരാന്‍ രംഗത്തിറങ്ങിയപ്പോള്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനായിരുന്നു ഐക്യസംഘത്തെ വളര്‍ത്തിയ നേതാക്കളുടെ തീരുമാനം. അഖിലേന്ത്യാ ലീഗിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും പരിഷ്‌കരണ ആശയങ്ങള്‍ അത്‌ കൈവിട്ടിരുന്നില്ല. 1947ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം കേരളത്തിലെ മുസ്‌ലിംലീഗ്‌ നേതാക്കള്‍ മുഹമ്മദലി ജിന്നയെപ്പോയി കണ്ടു. എന്നാല്‍ മുസ്‌ലിംലീഗ്‌ പിരിച്ചുവിട്ട്‌ മറ്റ്‌ പ്രസ്ഥാനങ്ങളില്‍ ചേരാനായിരുന്നു ജിന്ന നല്‍കിയ നിര്‍ദ്ദേശം. ഇതില്‍ തൃപ്‌തരാകാതെയാണ്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ സാഹിബും സീതി സാഹിബും പോലുള്ള നേതാക്കള്‍ മദ്രാസിലെത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്‌ രൂപം നല്‍കുന്നത്‌. ഇന്ത്യന്‍ ഭരണഘടനെയും ഇന്ത്യന്‍ മതേതര ജനാധിപത്യ മൂല്യങ്ങളെയും പൂര്‍ണമായി അംഗീകരിച്ചുകൊണ്ട്‌ രൂപംകൊടുത്ത സംഘടനയായിരുന്നു അത്‌. എന്നാല്‍ പലപ്പോഴും പഴയ അഖിലേന്ത്യാ ലീഗിനെ വെച്ചാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ പലരും വിമര്‍ശിക്കുന്നത്‌. ഇത്‌ തെറ്റിദ്ധാരണ കൊണ്ടാണ്‌. സാക്ഷാല്‍ നെഹ്‌റു പോലും കോഴിക്കോട്ടുവന്ന്‌ മുസ്‌ലിംലീഗ്‌ ചത്ത കുതിരയാണെന്ന്‌ പ്രഖ്യാപിച്ചത്‌ പഴയ അഖിലേന്ത്യാ ലീഗാണ്‌ കേരളത്തിലേതെന്ന്‌ തെറ്റിദ്ധരിച്ചതുകൊണ്ടാണെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇത്തരം തെറ്റിദ്ധാരണകളെ നീക്കേണ്ടത്‌ ലീഗ്‌ തന്നെയാണ്‌.
മലബാറിലെ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നത്‌ കേരളത്തില്‍ മിഷണറി പ്രവര്‍ത്തനങ്ങളുമായെത്തിയ സയ്യിദുമാരായിരുന്നു. ജന്മിമാരോട്‌ എതിര്‍ക്കാനും സ്വയം ആത്മാഭിമാനം വളര്‍ത്തിയെടുക്കാനും മമ്പുറം തങ്ങളെപ്പോലുള്ളവര്‍ പകര്‍ന്നുകൊടുത്ത ധൈര്യം ചെറുതായിരുന്നില്ല. മലബാര്‍ കലാപകാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ പോരാടാന്‍ മാപ്പിളമാര്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നുനല്‍കിയതും സയ്യിദുമാരായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബന്റെ പങ്ക്‌ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്‌ നേതാവ്‌ എന്നതിലുപരി മുസ്‌ലിംകളുടെ പുരോഗതിക്കുവേണ്ടി കഠിനപ്രയത്‌നം ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ നേതാവ്‌ എന്ന രീതിയില്‍ ലീഗ്‌ അദ്ദേഹത്തെ കൂടുതല്‍ ആദരിക്കേണ്ടിയിരുന്നു എന്ന്‌ അഭിപ്രായമുണ്ട്‌.

പില്‍ക്കാലത്ത്‌ മുസ്‌ലിംസമൂഹത്തെ മുസ്‌ലിംലീഗിനൊപ്പം അടുപ്പിച്ചുനിര്‍ത്തുന്നതില്‍ പാണക്കാട്‌ കുടുംബം വഹിച്ച പങ്ക്‌ ചെറുതല്ല. ശിഹാബ്‌ തങ്ങളെ ഒന്നിലധികം തവണ പോയി കണ്ട്‌ സംസാരിച്ചിട്ടുണ്ട്‌. യഥാര്‍ത്ഥ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്തായ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. തന്റെ മുന്നിലെത്തുന്നവര്‍ക്ക്‌ സാന്ത്വനവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുന്നു, അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അഗാധമായ പാണ്ഡിത്യവും മനസ്സിന്റെ വിശാലതയുമായിരുന്നു ശിഹാബ്‌ തങ്ങളുടെ മഹത്വം. ബാബ്‌രി മസ്‌ജിദ്‌ തകര്‍ച്ചയുടെ ഘട്ടത്തിലൊക്കെ കേരളത്തിലെ മുസ്‌ലിംലീഗ്‌ സ്വീകരിച്ചനിലപാടായിരുന്നു ഏറ്റവും വിവേകമുള്ളത്‌. അത്തരം ഘട്ടങ്ങളിലൊക്കെ വര്‍ഗ്ഗീയ ചിന്തയിലേക്ക്‌ നീങ്ങാതെ മുസ്‌ലിംകളെ പിടിച്ചുനിര്‍ത്തുന്നതില്‍ മുസ്‌ലിംലീഗ്‌ വഹിച്ച പങ്ക്‌ അനിഷേധ്യമാണ്‌.

തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണോ സി.പി.എമ്മിനെ പുതിയ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌?

സമീപകാലത്ത്‌ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ഒരുപക്ഷേ, അവരുടെ നയംമാറ്റത്തിന്‌ കാരണമായിട്ടുണ്ടാവാം. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന്‌ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്ന സാധാരണക്കാരുടെ വിശ്വാസം പരാജയ കാരണങ്ങളില്‍ ഒന്നാണ്‌. സി.പി.എമ്മിനെതിരെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വാര്‍ത്തകള്‍ മെനയുകയാണെന്ന ആരോപണമൊന്നും ശരിയല്ല. വാര്‍ത്തകളുണ്ടെങ്കില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. കേരളത്തില്‍ പനി പടരുന്നത്‌ മാധ്യമങ്ങള്‍ പറയുന്നതാണെന്നതാണ്‌ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞത്‌. കേരളത്തില്‍ പനി പടരുന്നു എന്നത്‌ വാര്‍ത്തയാണ്‌. അത്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. അല്ലാതെ വാര്‍ത്തകള്‍ക്കു പിന്നില്‍ മാധ്യമ സിണ്ടിക്കേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളൊന്നും ശരിയല്ല.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക്‌?

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ വിസ്‌മരിക്കാന്‍ കഴിയില്ല. മുസ്‌ലിംകള്‍ കോഴിക്കോട്ട്‌ താമസമാക്കിയിരുന്നില്ലെങ്കില്‍ ഇന്നൊരു പതിനഞ്ച്‌ കടപോലും കോഴിക്കോട്ടങ്ങാടിയില്‍ തികച്ചുണ്ടാകുമായിരുന്നില്ല. ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള ബന്ധവും അവിടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചതും കേരളത്തിന്‌ നേട്ടം ചെയ്‌തു. അതേസമയം വാണിജ്യ രംഗത്ത്‌ ഏറെ മുന്നേറിയപ്പോഴും വ്യാവസായിക രംഗത്തേക്ക്‌ കടക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചില്ല. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ ഇത്രയധികം അഭിവൃദ്ധിപ്പെടുത്തിയത്‌ ക്രിസ്‌ത്യാനികളാണ്‌. മലകളും കാടുകളും വെട്ടിനിരത്തി കൃഷിക്ക്‌ യോഗ്യമാക്കിയത്‌ അവരായിരുന്നു. എന്നാല്‍ ഏറെ സാധ്യതകളുള്ള റബ്ബര്‍ പോലുള്ള ഉത്‌പന്നങ്ങളില്‍നിന്ന്‌ പോലും വ്യാവസായിക ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്‌ അവര്‍ക്കും കഴിഞ്ഞില്ല. ഇടക്കാലത്ത്‌ അത്തരം ശ്രമങ്ങള്‍ നടന്നെങ്കിലും ട്രേഡ്‌ യൂണിയനുകളുടെ അതിപ്രസരം അതിന്‌ തടസ്സമായി. ആംഗലേയ കഥയിലെ ഫ്രാങ്ക്‌ ഐന്‍സ്റ്റീന്‍ പിശാചിനെപ്പോലെയാണ്‌ സി.പി.എമ്മിനിന്ന്‌ അതിന്റെ തൊഴിലാളി സംഘടന. പാര്‍ട്ടിക്ക്‌ പോലും നിയന്ത്രിച്ചാല്‍ കിട്ടാത്ത വിധം വളര്‍ന്ന അത്‌ ഇന്ന്‌ സി.പി.എമ്മിന്‌ തന്നെ ദ്രോഹമാവുകയാണ്‌. ആലപ്പുഴയില്‍ തുറമുഖ വികസനത്തിന്‌ ഏറെ സാധ്യതകളുള്ള പ്രദേശമായിരുന്നു. അത്‌ ഇല്ലാതാക്കിയത്‌ ട്രേഡ്‌ യൂണിയനുകളാണ്‌. അവകാശ പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത്‌. എന്നാല്‍ ഇന്നത്‌ വ്യവസായങ്ങള്‍ക്ക്‌ തുരങ്കംവെക്കുകയാണ്‌. കേരളത്തില്‍ ഏതെങ്കിലും വ്യവസായം വന്നാല്‍ തൊട്ടുപിന്നാലെ അവിടെ ഇങ്ക്വിലാബ്‌ വിളി ഉയരും. അത്‌ മാറണം.

കിനാലൂര്‍ പോലുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന്‌ കരുതുന്നുണ്ടോ?

സാധാരണക്കാരന്റെ അഞ്ചും പത്തും സെന്റ്‌ പിടിച്ചടക്കിയുള്ള റോഡ്‌ വികസനത്തോട്‌ യോജിക്കാനാവില്ല. കേരളം ജനസാന്ദ്രത കൂടിയ പ്രദേശമാണ്‌. വെള്ളവും വെളിച്ചവും ഒരുപോലെ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയാണ്‌ ഈ ജനസാന്ദ്രതക്കു കാരണം. നമ്മുടെ നാട്ടില്‍ നടക്കുന്ന പല റോഡ്‌ വികസനങ്ങള്‍ക്കും റിയല്‍എസ്റ്റേറ്റ്‌ ലക്ഷ്യമുണ്ട്‌. സാധാരണക്കാരെ കുടിയൊഴിപ്പിച്ച്‌ റോഡ്‌ വീതി കൂട്ടുന്നതിന്‌ പകരം കാറുകളുടെയും മറ്റ്‌ ആഡംബരവാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണ്‌ വേണ്ടത്‌. അത്‌ പ്രകൃതിക്കും ജനങ്ങള്‍ക്കും ഒരുപോലെ ഗുണംചെയ്യും. ബംഗാളില്‍ സി.പി.എമ്മിന്‌ സംഭവിച്ചതും ഇതുതന്നെയാണ്‌. സിംഗൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ടാറ്റയുടെ കാര്‍പ്ലാന്റിനുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിച്ചത്‌ മഹാ അപരാധമായിരുന്നു. അപ്പര്‍മിഡില്‍ക്ലാസ്‌ വിഭാഗക്കാരായ ബാബുവര്‍ഗ്ഗത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്‌ ബംഗാളില്‍ സി.പി.എമ്മിന്‌ തിരിച്ചടിയായത്‌.
(

Friday, June 11, 2010

സി.പി.എമ്മിനെ ഭരിക്കുന്നത്‌ അധികാരദുര

-ഡോ. എം. ഗംഗാധരന്‍
കേരളത്തില്‍ മുസ്‌ലിം-ക്രൈസ്‌തവ വര്‍ഗ്ഗീയത ശക്തിപ്പെട്ടുവരികയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. മതബോധമെല്ലാം വര്‍ഗ്ഗീയ ബോധമാണെന്ന തെറ്റിദ്ധാരണയാണിതിനു പിന്നില്‍. മതബോധവും വര്‍ഗ്ഗീയതയും രണ്ടാണ്‌. വര്‍ഗ്ഗീയതയെന്നാല്‍ മറ്റേതെങ്കിലും ഒരു വിഭാഗത്തെയോ സമൂഹത്തെയോ നശിപ്പിക്കാനോ ഉപദ്രവിക്കാനോ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളാണ്‌. മതബോധം ശക്തിപ്പെട്ടതുകൊണ്ടു മാത്രം ഒരു സമൂഹത്തിലും വര്‍ഗ്ഗീയത വളരണമെന്നില്ല. സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത്‌ സി.പി.എം സ്വീകരിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇതിന്‌ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ചന്ദ്രികയോട്‌ സംസാരിക്കുകയായിരുന്നു ഡോ.എം.ഗംഗാധരന്‍.

ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ സമീപകാലത്ത്‌ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചിരിക്കുമല്ലോ..? എന്താണ്‌ ഇത്തരമൊരു പ്രസ്‌താവനക്ക്‌ പ്രേരണ?
അധികാരത്തിനുവേണ്ടി എന്തും ചെയ്യാമെന്ന കാഴ്‌ചപ്പാടാണ്‌ സി.പി.എമ്മിന്റേത്‌. അധികാരം വേണം. അധികാരമുണ്ടെങ്കില്‍ എല്ലാം മാറ്റിയെടുക്കാമെന്ന ധാരണയാണവര്‍ക്ക്‌. അതിന്‌ ഏതറ്റംവരെ പോവാനും അവര്‍ തയ്യാറാവുന്നു. ഇപ്പോള്‍ രാഷ്‌ട്രീയ നിലനില്‍പ്പിന്‌ പണവും മസില്‍ പവറുമൊക്കെ വേണമെന്ന കാഴ്‌ചപ്പാടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിരിക്കുന്നു. സാമുദായിക വിഷയങ്ങളില്‍ സമീപ കാലത്ത്‌ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ഈ അധികാരമോഹം വ്യക്തമാക്കുന്നതാണ്‌.
മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ ഇത്തരത്തില്‍ പ്രസ്‌താവന നടത്തരുതായിരുന്നു. ഏറെ അനുഭവ സമ്പത്തുള്ള രാഷ്‌ട്രീയ നേതാവാണ്‌ വി.എസ്‌. പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം ചിലതൊക്കെ പറയുകയാണ്‌. അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങള്‍ വെച്ചാണ്‌ ഇങ്ങനെ പറയുന്നത്‌. മതമുള്ളിടത്തൊക്കെ വര്‍ഗ്ഗീയത ഉണ്ടാവുമെന്ന്‌ പറയുന്നത്‌ സ്‌ത്രീകള്‍ ഉള്ളിടത്തെല്ലാം സ്‌ത്രീ പീഡനം നടക്കുമെന്ന്‌ പറയുന്നതുപോലുള്ള വങ്കത്തരമാണ്‌.

അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുകൂടാമെന്ന സി.പി.എം. കാഴ്‌ചപ്പാട്‌ അടവുനയത്തിന്റെ ഭാഗമാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വളര്‍ത്താന്‍ സ്റ്റാലിന്‍ പണ്ട്‌ ബാങ്കുകള്‍ കൊള്ളയടിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. അതും ഒരുതരം അടവുനയമായിരുന്നു. അധികാരമുണ്ടെങ്കിലേ മാറ്റം സാധ്യമാവൂ എന്ന ലെനിനിസ്റ്റ്‌ കാഴ്‌ചപ്പാടിന്റെ ഭാഗമാണത്‌. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്നാണ്‌ ലെനിനിസ്റ്റ്‌ ചിന്താരീതി. ഹിറ്റ്‌ലറും മുസ്സോളനിയുമെല്ലാം ഇതേ ചിന്താഗതിക്കാരായിരുന്നു. അതൊരു തെറ്റായ ധാരണ മാത്രമാണ്‌. ലെനിന്‌ പോലും അതിന്‌ കഴിഞ്ഞിട്ടില്ലെന്നത്‌ വേറെക്കാര്യം. ഗാന്ധിജിയും അംബേദ്‌കറുമൊന്നും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയത്‌ അധികാരം കൊണ്ടായിരുന്നില്ല. ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പൊന്നാനിയില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായി സി.പി.എം ഉണ്ടാക്കിയ ധാരണ ഇതിന്‌ തെളിവായിരുന്നു. ജയില്‍വാസത്തിനുശേഷം മഅ്‌ദനി മാറിയെന്നാണ്‌ പറയുന്നത്‌. അതേക്കുറിച്ച്‌ എനിക്ക്‌ വേണ്ടത്ര തിട്ടമില്ല. ജയിലില്‍ പോകും മുന്‍പ്‌ അദ്ദേഹം നടത്തിയ ചില പ്രസംഗങ്ങളുടെ കാസറ്റുകള്‍ കേട്ടിരുന്നു. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്നവയായിരുന്നു അത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രംഗപ്രവേശം സി.പി.എമ്മിന്റെ നയംമാറ്റത്തിന്‌ കാരണമായി എന്ന്‌ പറയാനാവില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. അവരും മത്സരിക്കട്ടെ. മത്സരിക്കേണ്ടെന്ന്‌ പറയുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ യോജിച്ചതല്ല. അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത്‌ നേരിടുകയാണ്‌ വേണ്ടത്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിദേശത്തുനിന്ന്‌ ഫണ്ടു ലഭിക്കുന്നുണ്ടെന്നാണ്‌ കേള്‍വി. യാഥാര്‍ഥ്യം എത്രത്തോളമുണ്ടെന്നറിയില്ല. അതേക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടത്‌ സര്‍ക്കാര്‍ ഏജന്‍സികളാണ്‌. ജമാഅത്തെ ഇസ്‌ലാമി ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്‌. പട്ടാളച്ചിട്ടയുള്ള അത്തരം പാര്‍ട്ടികളെ ഉള്‍കൊള്ളാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ കഴിയില്ല. സാമൂഹ്യ പ്രശ്‌നങ്ങളില്‍ അത്‌ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്‌. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു. എങ്കിലും സാധാരണ ജനങ്ങള്‍ ആ പ്രസ്ഥാനത്തെ വീക്ഷിക്കുന്നത്‌ അല്‍പം സംശയത്തോടെയാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ പാശ്ചാത്തലവും അഭിപ്രായ സ്വാതന്ത്ര്യങ്ങളില്ലാത്ത കേഡര്‍ സ്വഭാവവും ആണിതിന്‌ കാരണം.

സി.പി.എം മൂല്യച്യുതി നേരിടുന്നുണ്ടോ?

സി.പി.എമ്മില്‍ മൂല്യച്ചുതിയുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, രണ്ട്‌ രീതിയിലുള്ള രാഷ്‌ട്രീയ ധാര അതില്‍ നിലനില്‍ക്കുന്നുണ്ട്‌. എ.കെ.ജിയെപ്പോലുള്ളവര്‍ സ്വീകരിച്ച സമീപനമായിരുന്നു ഇതില്‍ ഒന്നാമത്തേത്‌. സാധാരണ പക്ഷത്ത്‌ നിന്നുകൊണ്ട്‌ അവരുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവരുടെ പക്ഷം. വി.എസിനെപ്പോലുള്ളവര്‍ എ.കെ.ജിയുടെ ആ പാത പിന്തുടരുന്നവരാണ്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒന്ന്‌ ഇപ്പോള്‍ സി.പി.എമ്മില്‍ വളര്‍ന്നുവരുന്നുണ്ട്‌. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്‌ പാര്‍ട്ടിയെ വളര്‍ത്താനാവില്ലെന്ന്‌ ചില നേതാക്കള്‍ തന്നെ പറയുന്നു. ജനങ്ങള്‍ പണമുള്ളവരെ ഇഷ്‌ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ധാരണ കൊണ്ടായിരിക്കും, വാട്ടര്‍ തീം പാര്‍ക്കും സ്റ്റാര്‍ ഹോട്ടലുമൊക്കെ പാര്‍ട്ടിയുടെ ഭാഗമായി വരുന്നത്‌. രാഷ്‌ട്രീയ നിലനില്‍പ്പിന്‌ മസില്‍പവര്‍ വേണമെന്ന കാഴ്‌ചപ്പാടും സി.പി.എമ്മില്‍ ശക്തിപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഭാഗമായിരിക്കാം കണ്ണൂര്‍ രാഷ്‌ട്രീയവും സഹകരണ സംഘങ്ങളിലെ ഭരണം പിടിച്ചെടുക്കലുമെല്ലാം. പാര്‍ട്ടിക്കുള്ളിലെ പോര്‌ കാരണമാണ്‌ മന്ത്രിമാര്‍ വിവാദങ്ങളില്‍ നിറയുന്നത്‌. മുഖ്യമന്ത്രി ഒരുപക്ഷത്തും മന്ത്രിമാരെല്ലാം മറ്റൊരു പക്ഷത്തുമാണ്‌. പലതും ചെയ്യണമെന്നുണ്ട്‌ ഈ സര്‍ക്കാരിന്‌. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നുണ്ടോ?

ന്യൂനപക്ഷങ്ങള്‍ രാജ്യത്ത്‌ സംഘടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇത്‌ ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ലോകത്തൊട്ടാകെ അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ദളിതരും സ്‌ത്രീകളും അവശ വിഭാഗങ്ങളും സംഘടിക്കുന്നുണ്ട്‌. അത്‌ അവരുടെ സുരക്ഷിതത്വ ബോധത്തിന്റെ ഭാഗമാണ്‌. ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അവിടെ വര്‍ഗ്ഗീയത വളരുന്നു എന്ന ധാരണ ശരിയല്ല.
മതബോധം ഇന്ത്യയിലോ കേരളത്തിലോ എന്ന്‌ മാത്രമല്ല, ലോകത്തൊരിടത്തും സി.പി.എം വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പാടില്ല എന്ന്‌ പറയുന്നതൊക്കെ ഒരുതരം വിവരമില്ലായ്‌മയാണ്‌. കാറല്‍ മാര്‍ക്‌സ്‌ പോലും ഇത്തരം വിഡ്‌ഢിത്തം പറയില്ല. ഈയടുത്ത്‌ കെ.എന്‍ പണിക്കര്‍ തന്നെ ഒരു ലേഖനം എഴുതിയിരുന്നു. മതങ്ങള്‍ മതേതരത്വത്തെ വിഴുങ്ങുമോ..? എന്ന വിഷയത്തില്‍. ഒരുതരത്തിലും അര്‍ഥമില്ലാത്ത ചോദ്യമാണിത്‌. മതം ഒരിക്കലും മതേതരത്വത്തെ തകര്‍ക്കില്ല. മതവിശ്വാസം ആധുനിക കാലത്ത്‌ ശക്തിപ്പെട്ടിട്ടുണ്ട്‌. അതിന്‌ കാരണം നമ്മുടെ സാമൂഹ്യ പരിതസ്ഥിതി തന്നെയാണ്‌. നേരത്തെയുള്ള കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ പരസ്‌പരം ആത്മവിശ്വാസം പകരാന്‍ ആളുകളുണ്ടായിരുന്നു. ഇന്നതില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും അടങ്ങുന്ന അണുകുടുംബത്തിലേക്ക്‌ ചുരുങ്ങി. ഭര്‍ത്താവിന്റെ ജോലി എപ്പോള്‍ പോകുമെന്ന്‌ ആര്‍ക്കും നിശ്ചയമില്ല. ഇത്തരം അരക്ഷിതാവസ്ഥക്ക്‌ പരിഹാരമായി മനുഷ്യന്‍ കാണുന്നത്‌ ദൈവത്തെയും മതത്തെയുമാണ്‌. ഇത്‌ കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകത്തൊട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്‌. അതിനെ മാര്‍ക്‌സിസം കൊണ്ട്‌ ഇല്ലാതാക്കാന്‍ കഴിയില്ല.
70 വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയനില്‍പ്പോലും മതവിശ്വാസം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. 1990കളില്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍, അവിടെയിറങ്ങിയ ഒരു സിനിമയുണ്ട്‌. അതിന്റെ അവസാന ഭാഗമിങ്ങനെയാണ്‌. തെരുവിലിരിക്കുന്ന ഒരുകൂട്ടം കമ്യൂണിസ്റ്റ്‌ അനുയായികളായ യുവാക്കളോട്‌ ഒരു സ്‌ത്രീ ചോദിക്കുന്നു. പള്ളിയിലേക്കുള്ള റോഡേതാണ്‌? പള്ളിയിലേക്ക്‌ ഒരുറോഡുമില്ലെന്ന്‌ യുവാക്കളുടെ മറുപടി. പള്ളിയിലേക്ക്‌ റോഡില്ലെങ്കില്‍ പിന്നെ വഴിയെന്തിനാണെന്ന അര്‍ഥപൂര്‍ണമായ ചോദ്യമായിരുന്നു ആ സ്‌ത്രീയില്‍ നിന്ന്‌ പിന്നീടുണ്ടായത്‌. ആ ചോദ്യത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. 70 വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയന്റെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തില്‍ മതമില്ലാതാക്കാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ എവിടെയെത്തുമെന്ന്‌ പറയേണ്ടതില്ലല്ലോ?
മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തില്‍ നിന്നാണ്‌ മതേതരത്വം ഉണ്ടാകേണ്ടത്‌. മതങ്ങളെ നിലനിര്‍ത്തിയേ മതേതരത്വം സൃഷ്‌ടിക്കാന്‍ കഴിയൂ. അല്ലാതെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചിന്തിക്കുന്ന പോലെ മതങ്ങളെ ഇല്ലാതാക്കിക്കൊണ്ട്‌ രാഷ്‌ട്രീയത്തിലൂടെ മാത്രം മതേതരത്വം സൃഷ്‌ടിക്കാന്‍ കഴിയില്ല. ലോകത്ത്‌ ഇത്രയധികം മതങ്ങള്‍ സൗഹാര്‍ദ്ദത്തോടെ ഒന്നിച്ചുനില്‍ക്കുന്നത്‌ ഇന്ത്യയില്‍ മാത്രമായിരിക്കും, പ്രത്യേകിച്ച്‌ കേരളത്തില്‍. വലിയൊരു വിഭാഗം ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്നാണ്‌ ഇവിടെ കഴിയുന്നത്‌. ഉത്തര്‍പ്രദേശിലോ, അതുപോലുള്ള മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഇങ്ങനെ ഒരുപ്രദേശത്ത്‌ വിവിധ മതസ്ഥര്‍ ഒന്നിച്ചു കഴിയുന്നത്‌ കാണാനാവില്ല. അങ്ങനെയുള്ള കേരളത്തില്‍ ഭരണാധികാരികള്‍ തന്നെ വിവേകമില്ലാത്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിന്റെ ഭവിഷ്യത്ത്‌ കൂടി ഓര്‍ക്കണം.

ഭൂരിപക്ഷ പ്രീണനമാണോ നയംമാറ്റത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്‌?

പുതിയ നയം മാറ്റങ്ങളിലൂടെ സി.പി.എം ഒരുപക്ഷേ, ഭൂരിപക്ഷ പ്രീണനത്തിന്‌ ശ്രമിക്കുന്നുണ്ടാവാം. അതുകൊണ്ടൊന്നും കേരളത്തില്‍ കാര്യമില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നതുതന്നെ കേരളത്തില്‍ നടക്കുന്ന കാര്യമല്ല. ഹിന്ദുമതം എന്നതുതന്നെ സാങ്കല്‍പ്പികമാണ്‌. പുരാതന കൃതികളിലൊന്നിലും ഹിന്ദു എന്ന പ്രയോഗം കാണില്ല. സിന്ധു നദിക്കിപ്പുറമുള്ളവരെക്കുറിച്ച്‌ വിദേശികള്‍ പൊതുവെ വിശേഷിപ്പിച്ച പദമാണ്‌ ഹിന്ദു എന്നത്‌. അല്ലാതെ അതൊരു മതമല്ല. ഹിന്ദുമതത്തില്‍ അനേകം വിഭാഗങ്ങളുണ്ട്‌. അവരൊന്നും ഹിന്ദു എന്ന ഒറ്റ കാഴ്‌ചപ്പാടില്‍ ഒന്നിച്ചുനില്‍ക്കുന്നവരല്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രസ്‌താവനകളിലൂടെ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാമെന്നത്‌ തെറ്റായ ധാരണയാണ്‌.ഈഴവരില്‍നിന്നാണ്‌ സി.പി.എമ്മിന്‌ ഹിന്ദുക്കളില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇടക്കാലത്ത്‌ ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ ബ്രാഹ്മണര്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും ആധുനിക കാലത്ത്‌ അത്‌ തകര്‍ന്നുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പി.ബിയുടെയുമെല്ലാം പ്രസ്‌താവനകള്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടുള്ള ഒരു അടവുനയമായി മാത്രമേ കാണാനാവൂ. അല്ലാതെ കേരളത്തില്‍ അത്തരത്തിലൊരു വര്‍ഗ്ഗീയ ശക്തിപ്പെടല്‍ ഉണ്ടെന്ന്‌ സി.പി.എം വിശ്വസിക്കുമെന്ന്‌ കരുതുന്നില്ല. നേരത്തെ പറഞ്ഞല്ലോ, അധികാരമാണ്‌ അവര്‍ക്ക്‌ എല്ലാറ്റിലും വലുത്‌. മാര്‍ഗ്ഗം നന്നായാലേ ലക്ഷ്യം നേടൂ എന്നാണ്‌ ഗാന്ധി പറഞ്ഞത്‌. എന്നാല്‍ ലക്ഷ്യം നേടാന്‍ മാര്‍ഗ്ഗമേതുമാവാമെന്നാണ്‌ സി.പി.എമ്മിന്റെ നിലപാട്‌. അടവുനയം ഇതിനുവേണ്ടിയാണ്‌. ഈ അടവുനയം തെറ്റാണ്‌. എന്ത്‌ ലക്ഷ്യംവെച്ചായാലും ജനങ്ങളെ കബളിപ്പിക്കലാണത്‌. ഇ.എം.എസ്‌ നമ്പൂതിരിപ്പാടുണ്ടാക്കിയ ഒരു വൃത്തികെട്ട വാക്കാണ്‌ അടവുനയമെന്നത്‌. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി എ.കെ.ജിയും കേളപ്പനും കെ.ദാമോദരനുമെല്ലാം ജാതിപ്പേര്‌ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ ജാതിപ്പേര്‌ മുറിച്ചുമാറ്റേണ്ടെന്ന്‌ ഇ.എം.എസ്‌ നിര്‍ദ്ദേശിച്ചതായി പഴയൊരു സഖാവ്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ജാതിപ്പേര്‌, ജനങ്ങളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനായിരുന്നത്രെ ഇത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു അടവുനയമാണിതും.

-തുടരും
തയ്യാറാക്കിയത്‌-എ.പി.ഇസ്‌മായില്‍
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com