Friday, January 15, 2010

ബി‌എം‌എസ്...ഇത് വേണമായിരുന്നോ?

ഇന്ന് കേരളത്തിന്റെ ദേശീയോത്സവമായി മാറിയിരിക്കുകയാണ് ഹര്‍ത്താല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്ന കലാപരിപാടിയിലേക്ക് ബി‌എം‌എസിന്റെ വകയായും ഒന്ന് വന്ന് ചേര്‍ന്നിരിക്കുന്നു. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും ജനതയെ ബുദ്ധിമുട്ടിക്കുക എന്നതിനോട് ഒട്ടുമേ യോജിക്കുക സാധ്യമല്ല. ബി‌എം‌എസ് പോലൊരു സംഘടനയ്ക്ക് പ്രതിഷേധത്തിനു മറ്റു നിരവധി മാര്‍ഗങ്ങള്‍ ആരായാമായിരുന്നു എന്നതാണു സത്യം.

സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബി‌എം‌എസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?

വെറും ട്രേഡ്‌യൂണിയനിസത്തിലേക്ക് ബി‌എം‌എസ് എത്തിച്ചേരരുതായിരുന്നു. തൊഴിലാളികള്‍ എന്നത് മനുഷ്യസമൂഹത്തിലെ ഒരു അവിഭാജ്യഘടകമാണെന്നും അവര്‍ പ്രത്യേക വര്‍ഗമല്ല എന്നും ഉള്ള മഹത്തായ എകാത്മതാ ദര്‍ശനം പഠിപ്പിച്ച ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ദര്‍ശനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിപ്പോയി അത്. വര്‍ഷത്തില്‍ ബി‌എം‌എസ് നടത്തിയ ഒന്നാമത്തെ (എന്ന് തോന്നുന്നു) ഹര്‍ത്താലാണ് ഇതെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സംഘടനയുടെ കരുത്തു തെളിയിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് അടുക്കുന്ന പ്രവൃത്തിയില്‍ ബി‌എം‌എസ് ഖേദിക്കേണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ ഒരു സമരമാര്‍ഗമാണ്. അതിനു മുന്‍പുള്ള മാര്‍ഗങ്ങള്‍ എല്ലാം അടയുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട, ഇരുതലമൂര്‍ച്ചയുള്ള മാര്‍ഗം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പങ്കെടുക്കാം എന്നല്ലാതെ ആരേയും തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് മനുഷ്യാവകാ‍ശലംഘനം തന്നെയാണ്. ഏകാത്മതാമാനവദര്‍ശനത്തില്‍ വിശ്വസിക്കുന്ന ബി‌എം‌എസ് ആ സംസ്കാരത്തില്‍ നിന്നും അകന്ന് ട്രേഡ്‌യൂണിയനിസത്തിലേക്ക് പോകാന്‍ പാടില്ലായിരുന്നു. തങ്ങളുടെ ഹര്‍ത്താലില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുക എന്നതല്ല, എല്ലാവരും സ്വയമേവ പങ്കെടുക്കുക എന്നതാണ് സംഘടനയുടെ വിജയം. അതായിരുന്നു ഠേംഗ്‌ഡിജി ഉയിര്‍ നല്‍കിയ ബി‌എം‌എസിന്റെ സംസ്കാരം. എന്നാല്‍ സംഘടന ജനമനസുകളില്‍ നിന്ന് അകന്നേക്കുമോ എന്ന് സംശയിക്കേണ്ട രീതിയിലാണ് ഇത്തരം ഹര്‍ത്താല്‍ നടത്തുന്നതിലൂടെ ബി‌എം‌എസ് പ്രവര്‍ത്തിക്കുന്നത്.

ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത് - ബി‌എം‌എസ് പഠിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഭാഗമായി തൊഴിലാളികളെ കാണുകയും തൊഴിലാളികളുടെ ഉയര്‍ച്ചയിലൂടെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നതി ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വൈശിഷ്ട്യമാര്‍ന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തൊഴിലാളികളെ ഉപകരണാമായി ദര്‍ശിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലേക്ക് അധഃപതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇനിയെങ്കിലും ഹര്‍ത്താല്‍ പോലുള്ളവ ഒഴിവാക്കി ജനങ്ങള്‍ സ്വയം പങ്കെടുക്കുന്ന സമരമുറകള്‍ സ്വീകരിക്കുക. അല്ലാതെ ഹര്‍ത്താല്‍ കൊണ്ടൊന്നും നമ്മുടെ സര്‍ക്കാര്‍ നന്നാവാന്‍ പോന്നില്ലെന്നേ!

ഈ പോസ്റ്റ് :::അഹങ്കാരം::: എന്ന ബ്ലോഗിലും വായിക്കാം

Thursday, January 7, 2010

ഇത്‌ എന്തിന്റെ ലക്ഷണമാണ്‌?

:രാമദാസ്‌ കതിരൂര്‍


അബ്ദുല്‍നാസര്‍ മഅ്ദനിയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച്‌ കേരളത്തിലെ വളരെ കുറച്ച്‌ മഹല്ല്‌ ഇമാമുമാര്‍ എറണാകുളത്ത്‌ മാര്‍ച്ച്‌ നടത്തുകയുണ്ടായി.
പങ്കാളിത്തം കൊണ്ട്‌ ചെറുതാണെങ്കിലും ഭാവികേരളത്തില്‍ സംഭവിക്കുവാന്‍ പോകുന്ന പലതിന്റെയും തുടക്കമാവുമൊ എന്നതാണ്‌ എല്ലാവരും ഭയപ്പെടുന്നത്‌. എന്തായിരിക്കും ഇത്തരമൊരു മാര്‍ച്ച്‌ നടത്താന്‍ ഇമാമുമാരെ പ്രേരിപ്പിച്ചത്‌. കേരള മുസ്ലീം സമൂഹത്തിന്‌ മഅ്ദനി നല്‍കിയ സംഭാവനകള്‍ എന്താണ്‌? എന്തിനാണ്‌ അഞ്ചുനേരം നിസ്കരിക്കുന്ന സൂഫിയയെന്ന്‌ കൂടെ കൂടെ മഅ്ദനി പറഞ്ഞുകൊണ്ടിരിക്കുന്നത്‌. സ്വന്തം ഭാര്യ വിശുദ്ധയെന്ന്‌ മാധ്യമങ്ങളുടെ മുമ്പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ?
ഞാന്‍ തീവ്രവാദം മതിയാക്കിയെന്ന്‌ പറഞ്ഞുകൊണ്ട്‌ കഴിഞ്ഞ കുറെ കാലങ്ങളായി മഅ്ദനി ചാനലുകളില്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌ നോക്കൂ, പാലക്കാട്‌ സിറാജ്നീസ്സയെ വെടിവെച്ച്‌ കൊന്നപ്പോള്‍, കാട്ടൂരില്‍ ആലി മുസ്ല്യാര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, തേവലക്കര അലവികുഞ്ഞ്‌ മൗലവി വധിക്കപ്പെട്ടപ്പോള്‍ ഞാന്‍ പ്രസംഗിച്ചിരുന്നു.

അത്‌ തെറ്റായിപ്പോയി. ഇനി അതുണ്ടാവില്ല. അതുകൊണ്ട്‌ ഞാന്‍ തീവ്രവാദം മതിയാക്കി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൂടെ നില്‍ക്കാന്‍ വേണ്ടിയുള്ള ഒരഭ്യാസം എന്നതിലപ്പുറം ഇതിനെയാരും മുഖവിലക്കെടുത്തില്ല. മേല്‍പ്പറഞ്ഞ സംഭവങ്ങളെ അതാത്‌ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കേരളത്തിലെ മതേതരമനസ്സ്‌ മുഴുവനും മുസ്ലീം ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തു. തേവലക്കര അലവികുഞ്ഞ്‌ മൗലവിയുടെ കൊലപാതകം കേരളത്തെ ആകമാനം പ്രക്ഷുബ്ധമാക്കിയിട്ടും ഇമാമുമാര്‍ മാര്‍ച്ച്‌ നടത്തിയതായി അറിവില്ല. പന്ത്രണ്ട്‌ വയസ്സുകാരി സിറാജ്നീസ്സ വെടിവെച്ച്‌ കൊല്ലപ്പെട്ടത്‌ കരുണാകരന്‍ സര്‍ക്കാരിനെ ഏറെ ഉലച്ച സംഭവമായിരുന്നു. അത്തരം വിഷയങ്ങളില്‍ കുറച്ചധികം തീഷ്ണമായ നിലപാട്‌ സ്വീകരിച്ച മഅ്ദനിയെ ആയിരുന്നില്ല കേരള മുസ്ലീങ്ങള്‍ എതിര്‍ത്തിരുന്നത്‌.

കോയമ്പത്തൂര്‍ സ്ഫോടന കേസ്‌ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്ന സമയങ്ങളില്‍ കേസ്സില്‍ പ്രതികളാക്കപ്പെട്ടിരുന്ന കോഴിക്കോടുകാരായ രണ്ടുപേരെ പാക്കിസ്ഥാനിലേക്ക്‌ പരിശീലനത്തിനായി അയച്ചത്‌ മഅ്ദനിയായിരുന്നു എന്ന വാര്‍ത്ത വായനക്കാര്‍ വായിച്ചതാണ്‌. അന്നത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌ ഹൈദരാബാദിലെ ത്വരീഖത്ത്‌ കേന്ദ്രത്തില്‍ വെച്ച്‌ ഒസാമ ബിന്‍ ലാദനുമായി മഅ്ദനി ദീര്‍ഘനേരം സംസാരിച്ചു എന്നതാണ്‌. പിന്നീട്‌ ലാദനെ കണ്ടെന്ന വാര്‍ത്ത മഅ്ദനി നിഷേധിച്ചുവെങ്കിലും ത്വരീഖത്ത്‌ കേന്ദ്രത്തില്‍ പോയില്ല എന്നു പറഞ്ഞില്ല. അവിടെ നിന്നിങ്ങോട്ട്‌ മണിയെന്ന യൂസഫിനെ ഒളിപ്പിക്കല്‍ വരെ മഅ്ദനി തിരുത്തേണ്ടതൊന്നും തിരുത്താതെയും, ചുമതലകള്‍ ഭാര്യയെ ഏല്‍പ്പിച്ചതിനെയുമാണ്‌ എതിര്‍ത്തു പോന്നത്‌.

അഭയ കേസ്സില്‍ സിസ്റ്റര്‍ സ്റ്റെഫിയയുടെ കന്യകാത്വം പരിശോധിക്കണമെന്ന്‌ വരെ പറഞ്ഞ നീതി-ന്യായസംവിധാനമാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. അന്ന്‌ മാര്‍ച്ച്‌ നടത്താന്‍ പാതിരിമാരോ, പത്രസമ്മേളനം നടത്താന്‍ സച്ചിദാനന്ദന്മാരോ ഉണ്ടായില്ല. നിയമം നിയമത്തിന്റെ വഴിയെ പോകാന്‍ കേരളീയ മനസ്സ്‌ പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര്‌ മോഹനരെ നീചമായ രീതിയില്‍ വേട്ടയാടിയപ്പോഴും സന്തോഷ്‌ മാധവനെ പോലെയുള്ളവരെ കഴുത്തിന്‌ പിടിച്ച്‌ വിചാരണ ചെയ്തപ്പോഴും കേരളത്തിന്റെ മനസ്സ്‌ നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ എന്നത്‌ തന്നെയായിരുന്നു.പക്ഷേ സൂഫിയയെ രാജ്യദ്രോഹകുറ്റത്തിന്‌ ചോദ്യം ചെയ്യുമ്പോഴേക്കും മഹല്ല്‌ ഇമാമുമാരും പണ്ഡിത സഭകളും രംഗത്ത്‌ വരുന്നത്‌ എന്തിന്റെ ലക്ഷണമാണെന്ന്‌ കേരളം ഭയത്തോടെയാണ്‌ കാണുന്നത്‌.

സിസ്റ്റര്‍ സ്റ്റെഫി ശിരോവസ്ത്രധാരിയാണെന്ന്‌ ആരും വിളിച്ച്‌ പറഞ്ഞുകൊണ്ടേയിരുന്നില്ല. ശിരോവസ്ത്രമണിഞ്ഞ്‌ ജയിലില്‍ പോകുന്നതും കുരിശ്‌ പിടിച്ച്‌ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച്‌ വിങ്ങികരയുന്നതും വിശ്വാസസമൂഹം പക്വതയോടെ കണ്ട്‌ നിന്നു. ദീര്‍ഘകാല തടവിനിടയില്‍ ഒരിക്കല്‍ പോലും നടുവേദനയോ, വയറുവേദനയോ ഉണ്ടായില്ല. ഒരിക്കലും സര്‍ക്കാര്‍ ആശുപത്രിയിലെ ശീതീകരിച്ച മുറി തുറന്നുമില്ല. വീല്‍ ചെയര്‍ ഉന്തുന്നതാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന്‌ ധരിച്ച സിറാജ്മാര്‍ ഇവരുടെ മനസ്സിലെ അമര്‍ഷം കാണാതിരുന്നത്‌ തന്നെയാണ്‌ നല്ലത്‌. സൂഫിയ കുറ്റവാളിയാണെന്ന്‌ ആരും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ തെളിവുകള്‍ എല്ലാം സൂഫിയക്ക്‌ എതിരാണ്‌ താനും. എന്തുകൊണ്ട്‌ സൂഫിയയ്ക്ക്‌ വിചാരണ നേരിട്ടുകൂടാ. സിസ്റ്റര്‍ സ്റ്റെഫിയക്കും, ശോഭാ ജോണ്‍ അടക്കമുള്ളവര്‍ക്കും ഇല്ലാത്ത എന്താണ്‌ സൂഫിയക്ക്‌ പ്രത്യേകമായുള്ളത്‌. ഒരു സമുദായത്തെ മുഴുവനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഈ ഇമാമുമാര്‍ എന്തിനിതു ചെയ്യണം.

എന്താണ്‌ കേരളീയ മുസ്ലീങ്ങള്‍ക്ക്‌ മഅ്ദനി നല്‍കിയ സംഭാവന എന്ന്‌ മാര്‍ച്ച്‌ നടത്തിയ ഇമാമുമാര്‍ പരിശോധിച്ചിട്ടുണ്ടോ? കണ്ണൂര്‍ ജില്ലയിലെ കാടാച്ചിറ കോട്ടൂരില്‍ അല്‍-അബ്രാര്‍ എന്ന ഭവനത്തിലെ നാല്‌ പേര്‍ ജയിലിലാണ്‌. എറണാകുളം കലൂരിലുള്ള അല്‍-അബ്രാര്‍ പോലെ ഇരുനില മാളികയല്ലിത്‌. അവിടെ ശീതീകരിച്ച മുറികളുമില്ല. മഅ്ദനിയോടുള്ള ആരാധന മൂത്ത്‌ സ്വന്തം കുടിലിന്‌ അല്‍-അബ്രാര്‍ എന്ന്‌ പേരിട്ടെന്ന്‌ മാത്രം. സൂഫിയക്ക്‌ നടുവേദന വരുമ്പോള്‍ വീല്‍ ചെയര്‍ ഉന്താന്‍ സിറാജുണ്ട്‌. പക്ഷേ ഇവിടെ മുഖത്തോട്‌ മുഖം നോക്കിയിരിക്കുന്ന ആറ്‌ മനുഷ്യക്കോലങ്ങളാണ്‌. പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന വെറും സ്ത്രീ രൂപങ്ങള്‍. സൂഫിയയെ പോലെ കുട്ടികള്‍ ഉണ്ട്‌ ഇവര്‍ക്കും. പറക്കമുറ്റാത്ത പൈതലുകള്‍. ഇവരുടെ മക്കള്‍ കരയുന്നത്‌ തല്‍സമയം കാണിക്കാന്‍ ചാനലുകള്‍ ഇല്ലാതെ പോയത്‌ ഇവരുടെ കുറ്റം കൊണ്ടല്ല. മാര്‍ച്ച്‌ നടത്തിക്കഴിഞ്ഞ്‌ സമയമുണ്ടെങ്കില്‍ ഈ സഹോദരികള്‍ മാനത്തോടെ ജീവിക്കാന്‍ അല്‍പ്പം ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കണം.

ഇതാണ്‌ കേരള മുസ്ലീങ്ങള്‍ക്ക്‌ മഅ്ദനി നല്‍കിയ സംഭാവന. ഇതിനെയാണ്‌ പണ്ഡിതസഭ മഹത്വവല്‍ക്കരിച്ചത്‌ കേരള അമീര്‍ ഇസ്ലാമിക വിപ്ലവകാരി എന്ന്‌ പ്രകീര്‍ത്തിച്ചത്‌. എങ്കിലും നമുക്ക്‌ ആശ്വസിക്കാന്‍ വഴിയുണ്ട്‌. കേരളത്തിലെ പ്രമുഖ ഇസ്ലാമിക നേതാക്കളാരും ഇതുവരെ മഅ്ദനിയുടെ നാക്കില്‍ കുടുങ്ങിയിട്ടില്ല. മഅ്ദനി ജയിലില്‍ നിന്നും ഇറങ്ങിയതിന്‌ ശേഷം കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്മാരെയെല്ലാം നേരിട്ട്‌ കാണാന്‍ ശ്രമിച്ചു. കോഴിക്കോട്‌ ആസ്ഥാനമായുള്ള പ്രമുഖ പണ്ഡിതനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ എന്റെ സ്ഥാപനത്തില്‍ വന്ന്‌ എന്നെ കാണുന്ന സാഹചര്യം ഉണ്ടാവരുത്‌ എന്നതായിരുന്നു. നിരവധി തവണ മഅ്ദനി ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ മറ്റൊരിടത്ത്‌ കൂടി കാഴ്ച നടത്തി മടങ്ങി വന്ന അദ്ദേഹം തന്റെ വിശ്വസ്തരായ അനുയായികളോട്‌ പറഞ്ഞത്‌ മാര്‍ച്ച്‌ നടത്തുന്ന ഇമാമുമാര്‍ കേള്‍ക്കണം. ഞാന്‍ ആരെയും കൂടെ കൊണ്ട്‌ പോകാത്തത്‌ നിങ്ങള്‍ വഴിതെറ്റി പോകാതിരിക്കാനാണ്‌.മഅ്ദനിയുടെ നാക്ക്‌ അതാണ്‌ എന്നതായിരുന്നു. മാര്‍ച്ച്‌ നടത്താന്‍ പത്ത്‌ ഇമാമുമാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തുമാവാം എന്ന സ്ഥിതി വരാതിരിക്കാന്‍ ജാഗ്രത വേണം.

(കടപ്പാട്:വീക്ഷണം )

Friday, January 1, 2010

ഇരകളും വേട്ടക്കാരും

വൈകിയാണെങ്കിലും മുസ്ലീം സമൂഹത്തിനു ചോരകുടിയന്‍ കുറുക്കന്മാരെ തിരിച്ചറിയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു എന്നത് ആശ്വാസകരമാണ്.... ഡിസംബര്‍ 14നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം :

ഇരകളും വേട്ടക്കാരും
പി.കെ. അബ്ദുള്‍റഊഫ്‌

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ.

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)


Also Posted in ::: അഹങ്കാരം C/o Ahamkaram :::
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com