Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Wednesday, September 15, 2010

അംബേദ്കറുടെ ഇസ്ലാം വിരോധം !

ആമുഖം:-ഞാനിട്ട ‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’ എന്ന പോസ്റ്റില്‍ ശ്രീ.മുരളി(murali)-യുടെ കമന്റില്‍, അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍  ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.

ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും  അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍  ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക്  കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്‍ന്നവര്‍ ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്‍) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര്‍ എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.
          

ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച്  അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ,  നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).
 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.

അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.
                                     - ചാര്‍വാകന്‍
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

Thursday, February 25, 2010

മാർക്സിസ്റ്റുകളുടെ ദളിതുപീഢനം

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, ....
അങ്ങനെ ഒട്ടേറെ മഹത്വ്യക്തികൾ നടത്തിയ സാമുദായിക നവോത്ഥാനപരിശ്രമങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും, ഹൈന്ദവമൂല്യവാദിയായ സ്വാ‍മിവിവേകാനന്ദൻ പോലും
ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ, ഭ്രാന്തിൽ നിന്നും ഒരു
പരിധിവരെ മോചിപ്പിക്കാൻ സാധിച്ചു. ജാതിചിന്ത മനസ്സിൽ നിന്നും ഒഴിഞ്ഞു പോയില്ലെങ്കിലും ‘പീഢനകലക’ളായ തൊട്ടുകൂടായ്മ, ഭ്രഷ്ട്, തീണ്ടൽ, ശാരീരികപീഢനം തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാനും ബാഹ്യതലത്തിൽ മാനവിക മൂല്യങ്ങളെ  മാനിച്ചു കൊണ്ട് ജീവിക്കുവാൻ വിമ്മിഷ്ടത്തോടെയെങ്കിലും മലയാളി തയ്യാറായി. മറ്റു സംസ്ഥാനങ്ങൾക്ക് ഇന്നും ഇക്കാര്യത്തിൽ കാര്യമായി മുന്നേറാനാട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവിടെ രൂപം കൊള്ളാനും അവരുടെ സന്ദേശം സമൂഹം ഉൾക്കൊള്ളുവാനും കാരണം സാമൂഹികവും സാംസ്ക്കാരികവുമായ ഈ ഉണർവാണ്. ആത്മീയവും സാംസ്ക്കാരികവുമായ ഈ മുന്നേറ്റത്തെ എറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് കക്ഷികളാണെന്നാണ് വെയ്പ്പ്.(വിപ്ലവകരമായ ഒരു സാമൂഹിക നവോത്ഥാനം ഇവിടെ നടന്നിട്ടില്ല എന്നത് വാസ്തവം)
നമ്മുടെ അയൽ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ജാതി പീഢനം പ്രത്യേകിച്ച് ദളിതർക്കു നേരെയുള്ള ക്രൂതകൾ അവിരാമം
മുന്നേറിക്കോണ്ടിരിക്കുന്നു. അവിടെ, പ്രമുഖ കമ്മ്യൂണിസ്റ്റ് കക്ഷിയായ CPM, ദളിതരേയും സവർണ്ണരേയും വേർതിരിച്ചു കൊണ്ട് സവർണ്ണർ കെട്ടിയുയർത്തിയ
 അയിത്ത മതിൽ രണ്ടിടത്തു പൊളിച്ചതായി നാമറിഞ്ഞു എന്നാൽ ഈ കാര്യം മുഖ്യധാരാ മാധ്യമങ്ങളൊന്നും കൊട്ടിഘോഷിച്ചുമില്ല. CPM വിരുദ്ധമായ മാധ്യമ സിൻഡിക്കേറ്റായിരിക്കാം അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ തമസ്ക്കരിക്കുന്നത്. ഈ വലിയ കാര്യത്തെ   മുൻനിറുത്തിക്കൊണ്ട്‘ജനജാഗ്രത’യെന്ന പ്രോ-സി. പി. എം ബ്ലോഗിൽ  പോസ്റ്റു വരികയും പ്രമുഖ CPM ബ്ലോഗറന്മാരും അനുഭാവികളും, CPM സവർണ്ണാഭിമുഖ്യമുള്ള പാർട്ടിയാണെന്ന ദളിതു-പിന്നോക്ക വിമർശനങ്ങളെയും മുൻവിധികളെയും, വ്യംഗ്യമായി ചില ന്യൂനോക്തികളുപയോഗിച്ച് തോണ്ടിക്കൊണ്ട് കമന്റുകളുമിട്ടിരുന്നു. അതെ, CPM, ദളിതർക്കും ആദിവാസികൾക്കും  വേണ്ടി ചെയ്യുന്ന ആത്മാർത്ഥമായ കാര്യങ്ങൾ, അവർ തിരിച്ചറിയുന്നില്ലെങ്കിൽ ആർക്കാണു ദേഷ്യം വരാത്തത് !

പക്ഷെ വളരെ പഴക്കമുള്ള, CPM നുമേലുള്ള ഈ ആരോപണം അസ്ഥാനത്തൊന്നുമല്ലെന്ന്, കേരളത്തിൽ അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. തമിഴ്നാട്ടിൽ കാണിക്കുന്നത് പാർട്ടി വളർത്താനുള്ള ചില ഗിമ്മിക്കുകൾ മാത്രമാണ്. ദളിതരും പിന്നോക്കരും ഉൾപ്പെടുന്ന അടിസ്ഥാന വർഗ്ഗത്തെ കൈയിലെടുത്ത്, പാർട്ടി വളർന്നു കഴിഞ്ഞാൽ, അവരെ വിറകുവെട്ടികളും വെള്ളം കോരികളുമാക്കി നിലനിർത്തുക എന്ന തന്ത്രം തന്നെയാണ് അവർ ഇവിടുത്തെയും പോലെ അവിടെയും പ്രയോഗിക്കുവാൻ പോകുന്നത്. സി പി എം സവർണ്ണതാല്പര്യങ്ങൾ   സംരക്ഷിക്കുന്നവർ മാത്രമല്ല, ദളിതുവിരുദ്ധർ കൂടിയാണ് (കേരളത്തിൽ ദളിതരെ അപേക്ഷിച്ചു നോക്കുമ്പോൾ പ്രമുഖ ജാതിയായ ഈഴവരും ഇന്ന് അർത്ഥസവർണമാരാണ്). ശക്തമായ ഈ ആരോപണത്തിനുള്ള വർത്തമാനകാലത്തെ ഏറ്റവും നല്ല ഉദാഹരണമാണ് പയ്യന്നൂരിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി CPM- ന്റെയും CITU- വിന്റെയും നേതൃത്വത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ‘ചിത്രലേഖാവധം ’!!

ചിത്രലേഖയെന്ന ദളിതുയുവതി, ശ്രീഷ്കാന്ത് എന്ന തീയൻ/ചോവ യുവാവുമായി പ്രണയത്തിലായി, അയാളെ വിവാഹവും കഴിച്ചു. പോരെ പൂരം! ചിത്രലേഖയുടെ ഭര്‍‌ത്താവായ, ശ്രീഷ്കാന്തിന്റെ സഹോദരിയുടെ ഭര്‍‌ത്താവ് P.A.രവീന്ദ്രൻ, പോലീസ് മന്ത്രിയുടെ പേഴ്സണല്‍‌ സ്റ്റാഫില്‍‌ പെടുമ്പോള്‍‌, തീയന്മാർ ഈ അപമാനം ഒരുവിധം സഹിച്ചാൽ തന്നെ പാർട്ടിക്കു സഹിക്കാൻ പറ്റുമോ ? CPM ന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ വിപ്ലവം വരുന്ന കാലത്ത്, മാനുഷരെല്ലാരുമൊന്നായി തീരുന്ന മുഹൂർത്തത്തിൽ സാക്ഷാത്ക്കരിക്കേണ്ട ‘മതേതരജാതിരഹിത സോഷ്യലിസ്റ്റ് പ്രണയം’ ഇന്നേ പ്രാവർത്തികമാക്കിയാൽ എങ്ങനെ ക്ഷമിക്കും?! അതോടെ ‘ചിത്രലേഖാവധം ബാലെ’ ആരംഭിക്കുകയായി. CITU  എന്ന തൊഴിലാളിവർഗ്ഗ ബഹുജന സംഘടനയെ ആരാച്ചാരാക്കി, പൂച്ച എലിയെ കൊല്ലും പോലെ കടിച്ചും മാന്തിയും കീറിയും വിണ്ടും അനങ്ങുമ്പോൾ തട്ടിക്കളിച്ചും രസിച്ചും കൊണ്ടിരിക്കുകയാണ് CPM. ആരെങ്കിലും ചോദിച്ചാൽ CPM നുകൈയ്യൊഴിയാൻ എളുപ്പമാണ്, കാരണം CITU-വിലുള്ള തൊഴിലാളികളെല്ലാം CPMകാരല്ലെന്ന സാങ്കേതിക ന്യായം പറയാം. ഇതു പച്ചക്കള്ളമാണെന്നു ഏതു പൂച്ചക്കുഞ്ഞിനും അറിയാം.

2001- ലായിരുന്നു ചിത്രലേഖയുടെയും  ശ്രീഷ്കാന്തിന്റെയും  വിവാഹം. ശ്രീഷ്കാന്തിനെ വീട്ടിൽ നിന്നും പുറത്താക്കി. അന്നു രാത്രി  CPM-കാർ  ചിത്രലേഖയുടെ അമ്മാവന്റെ വീട്ടിൽ നിന്നും ശ്രീഷ്കാന്തിനെ കട്ടിലോടു കൂടി വെളിയിലിട്ട് തല്ലിച്ചതച്ച്, പിടിച്ചുകൊണ്ടുപോയി. കൂടാതെ അയാളുടെ വണ്ടി എടുത്തു കൊണ്ടു പോകുകയും ചെയ്തു. മറ്റൊരവസരത്തിൽ രാത്രിയിൽ
പണികഴിഞ്ഞു വരുമ്പോൾ പാർട്ടിക്കാർ അയാളെ വളഞ്ഞുവെച്ചു തല്ലുകയും മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും ചെയ്തു. ഇയാൾ DYFI പ്രവർത്തകനായിരുന്നു. ജേഷ്ഠൻ CITU നേതാവായിരുന്നു. അച്ഛൻ CPM, ‘നടക്കുതാഴ’ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അടിമുടിസർവ്വം കമ്മ്യൂണിസ്റ്റുകളായ ഒരു കുടുംബം പോലും ഒരു പുലച്ചിയുമായുള്ള മിശ്രവിവാഹം ഉൾക്കൊള്ളാനാവാതെ, അയാളെ കൊല്ലാൻ ശ്രമിക്കുമ്പോൾ എന്തുതരം മനുഷ്യത്വമായിരിക്കും ഇവർക്കുള്ളത്. എന്നിട്ടും അവർ കമ്മ്യൂണിസ്റ്റുകാർ എന്ന പേരിൽ ഊറ്റം കൊള്ളുന്നു.


പയ്യന്നൂരിലെ എടാട്ട് തുരുത്തിറോഡ് എന്ന സ്ഥലത്തു ജീവിക്കുന്ന ചിത്രലേഖ, ജനകീയാസൂത്രണം വഴി ഓട്ടോ ഡ്രൈവിംഗ് പഠിച്ച്, P.M.R.Y- വഴി ലോണെടുത്ത് 2004-ൽ ഓട്ടോ വാങ്ങി. എടാട്ട് സ്റ്റാൻഡിൽ കിടന്ന് ഓടുവാൻ വേണ്ടി, CITU-വിൽ മെംബർഷിപ്പ് എടുത്താൽ മാത്രം വണ്ടിയോടിക്കാൻ അനുവദിക്കൂ എന്നറിഞ്ഞതു കൊണ്ട്, അതിന് അപേക്ഷിച്ചു. മൂന്നുമാസം താമസം വരുത്തിയ ശേഷം മനസ്സില്ലാമനസ്സോടെ മെംബർഷിപ്പു കൊടുത്തു.

എന്നാൽ അതോടെ പീഢനങ്ങളും ആരംഭിച്ചു. ആദ്യം ഭർത്താവ് ശ്രീഷ്കാന്താണ് വണ്ടിയോടിക്കാൻ തുടങ്ങിയത്. അപ്പോൾ
പുറകിലത്തെ ചില്ല് തല്ലി പൊട്ടിച്ചു. ഫോൺ വഴികിട്ടുന്ന ട്രിപ്പ് കൊടുക്കാതായി. ഒരുതരം ഒറ്റപ്പെടുത്തലും വിവേചനവും!, പണി കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നപ്പോൾ താൻ വരത്തനായിട്ടായിരിക്കും പ്രശ്നങ്ങൾ എന്നു വിചാരിച്ച്

നാട്ടുകാരിയായ ഭാര്യ തന്നെ വണ്ടിയോടിക്കട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ചിത്രലേഖ വണ്ടിയോടിക്കാൻ തുടങ്ങി.
“ ഓ.... പൊലച്ചി നന്നായിപ്പോയല്ലോ, പൊലച്ചി വണ്ടിയോടിക്കാൻ തൊടങ്ങിയല്ലോ...”എന്നെല്ലാം സഹപ്രവർത്തകരും മറ്റും പരിഹസിക്കാനും അസഭ്യം പറയാനും തുടങ്ങി. എല്ലാം സഹിച്ചു കൊണ്ട് അവർ ജോലി ചെയ്യുവാൻ തുടങ്ങി. ഭർത്താവ് പയ്യന്നൂരിൽ വാടകയ്ക്ക് വണ്ടിയോടിക്കാനും പോയി.

2005 -ൽ  CITU, നടത്തിയ നവമിപൂജയിൽ രണ്ടുപേരുടെയും വണ്ടികൾ പൂജിക്കുവാൻ കൊടുത്തു. വെളുപ്പിന് പൂജ കഴിഞ്ഞ് വണ്ടിയെടുക്കാൻ ചെന്നപ്പോൾ ചിത്രലേഖയുടെ വണ്ടിയുടെ റെക്സിൻ ബ്ലേഡുപയോഗിച്ച് കീറിയിട്ടുണ്ടായിരുന്നു. CPM- ന്റെ അറിയപ്പെടുന്ന ഗുണ്ടയായ മറ്റൊഒരു ഓട്ടോ ഡ്രൈവറായിരുന്നു റെക്സിൻ കീറിയത്. കാര്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, വേണ്ടി വന്നാൽ ‘നിന്നെയും കത്തിക്കും’എന്നാ‍ണ്. യൂണിയനോട് പരാതിപ്പെട്ടപ്പോൾ അവരും കൈയ്യൊഴിഞ്ഞതിനാൽ പോലീസിൽ പരാതി കൊടുത്തു. പോലീസിൽ പ്രതിയെ വിളിപ്പിച്ചപ്പോൾ എല്ലാ CITU ഓട്ടോ ഡ്രൈവറന്മാരും നേതാവും പഞ്ചായത്തു മെംബറുമെല്ലാം സ്റ്റേഷനിലെത്തി, അവൾ തന്നെ കീറിയതാണെന്നും മദ്യപിക്കുന്നവളും വേശ്യയുമാണെന്നും ഒപ്പുശേഖരണം നടത്തി പരാതികൊടുത്തു. എങ്കിലും പോലീസ്, ഇനിയും ഇങ്ങനെ ഉണ്ടാകില്ലെന്ന് പറഞ്ഞ് ചിത്രലേഖയെ ഒപ്പിടുവിച്ച് മടക്കി അയച്ചു.

പിറ്റേന്ന് സ്റ്റാന്റിലെത്തിയ ചിത്രലേഖയെ അസിസ്റ്റന്റ് യൂണിയൻ സെക്രട്ടറിയും മറ്റും ചേർന്ന് വണ്ടിയിൽ നിന്നും വലിച്ചു പുറത്തിട്ടു മർദ്ദിച്ചു. വണ്ടി പാർക്കിംഗ് ലൈനിൽ നിന്നും തള്ളിമാറ്റി. തന്നെ ഓടിക്കാനാനുവദിച്ചില്ലെങ്കിൽ ആരും വണ്ടിയോടണ്ട എന്ന പ്രതിഷേധ നിലപാടെടുത്ത ചിത്രയെ “പൊലച്ചി, നായിന്റെ മോളെ, നീ ബാക്കിയുണ്ടെങ്കിലല്ലെ നിനക്ക് വണ്ടിയോടിക്കാൻ പറ്റൂ, നിന്നെയൊക്കെ കൊന്നാൽ ആരാ ചോദിക്കാൻ വരുക” എന്നു പറഞ്ഞ് രമേശൻ എന്നയാൾ, അയാളുടെ ഓട്ടോ ഇടിപ്പിച്ചു അവരെ കൊല്ലാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാൽ കാലിലൂടെ വണ്ടികയറി അവർ ആശുപത്രിയിലായി. പ്രതിയെ പോലീസ് പിടിച്ചു കൊണ്ടു പോയി. രമേശനെ പോലീസ് മർദ്ദിച്ചുവെന്നു പ്രതിഷേധിച്ച് പാർട്ടിക്കാരെല്ലാവരും പോലീസ് സ്റ്റേഷൻ വളഞ്ഞു. ഈ കേസിൽ രമേശനെ 25,000 രൂപ പിഴയും ഒരു മാസം കഠിന തടവിനും വിധിച്ചു. ശിക്ഷ അയാൾ അനുഭവിച്ചോയെന്ന് അറിയില്ലെന്നാണ് ചിത്രലേഖ പറയുന്നത്.

രണ്ടു മാസത്തിനു ശേഷം അർത്ഥരാത്രിയിൽ വീട്ടുമുറ്റത്തു കിടന്ന അവരുടെ ഓട്ടോ തീയിട്ടു നശിപ്പിക്കപ്പെട്ടു. കുറച്ചുമാസം കഴിഞ്ഞ് ഭർത്താവിനെ വെട്ടിക്കൊല്ലാൻ ആളെ വിട്ടു. എന്നാൽ ഈ ഗൂഢാലോചന അറിയിക്കാൻ വന്ന അനിയത്തിയുടെ ഭർത്താവിനാണ് ആളുമാറി വെട്ടേറ്റത്. വണ്ടി കത്തിച്ചതിന് പട്ടിജാതി വികസന വകുപ്പിൽ നിന്നും കിട്ടിയ 10,000 രൂപയുടെ ധനസഹായം അനിയന്റെ ചികിത്സയ്ക്ക് ചിലവായി. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ പേടിയോടെയാണെങ്കിലും അല്പം പ്രതികരണശേഷിയുള്ളവർ ചേർന്ന് ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സുൽഫത്ത് ടീച്ചർ കൺവീനറായ കമ്മിറ്റി ഭീഷണിക്കിടയിലും പൊതുയോഗം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. ടീച്ചറുടെയും ചിത്രലേഖയുടെയും പേരിൽ അശ്ലീലപോസ്റ്ററുകൾ യോഗസ്ഥലത്ത് പാർട്ടിക്കാർ ഒട്ടിച്ചു. പോലീസ് ഇതിനെതിരെ സ്വമേധയാ കേസെടുത്തു. ആക്ഷൻ കമ്മിറ്റി വാടകയ്ക്ക് ഇവർക്ക് ഓട്ടോയെടുത്ത് കൊടുക്കുകയും  7,500 രൂപയോളം പിരിവെടുത്തു  കൊടുക്കുകയും ചെയ്തു. പിന്നെ കമ്മിറ്റി പിരിച്ചുവിട്ടു. കുറച്ചു വ്യക്തികൾ ചേർന്ന് പുതിയ ഓട്ടോ വാങ്ങികൊടുത്തു. എന്നാൽ കൂട്ടത്തിൽ പാർക്കുചെയ്യാൻ അനുവദിക്കാത്തതിനാൽ ആരും വണ്ടിയിൽ കയറാൻ വരാത്ത അവസ്ഥയിൽ പയ്യന്നൂർ ടൌണിൽ മുൻസിപ്പാലിറ്റി പെർമിറ്റിന് അപേക്ഷ കൊടുത്തു. അവിടെയും കാർഡിനായി CITU വിനെ സമീപിച്ചപ്പോൾ രാഷ്ട്രപതി വന്നു പറഞ്ഞാലും തരില്ലായെന്നാണറിയിച്ചത്. പിന്നീട് BMS, INTUC തുടങ്ങിയവരുടെ ഭൂരിപക്ഷ തീരുമാന പ്രകാരം നാലുമാസം കാത്തിരുന്ന ശേഷമാണ് കാർഡ് കിട്ടുന്നത്. പിന്നെ കുറേനാൾ കുഴപ്പമൊന്നുമില്ലാതെ പോകുകയായിരുന്നു. 
2010 ജാനുവരി 20 രാവിലെ, പയ്യന്നൂരിലെ പെരുമ്പയിലുള്ള മെഡിക്കൽ ഷോപ്പിനു മുന്നിൽ ചിത്രലേഖ ഓട്ടോ കൊണ്ടു വന്നു നിറുത്തി. ഭർത്താവ് മകനു മരുന്നു വാങ്ങാൻ ഓട്ടോയിൽ നിന്നും ഇറങ്ങി. അവിടെയുണ്ടായിരുന്ന ഒരു ഓട്ടോക്കാരൻ വന്നു പറഞ്ഞു  “വണ്ടിയെടുത്ത് മാറ്റ് നായിന്റമോളെ...ആരോടു ചോദിച്ചിട്ടാ ഇവിടെ വണ്ടി വെച്ചത് ” ട്രിപ്പ് ഓടാൻ വന്നതല്ലെന്നും മരുന്ന് വാങ്ങി ഉടനെ പോകുമെന്നു പറഞ്ഞിട്ടും കേൾക്കാതെ യൂണിയൻകാർ മനഃപൂർവ്വം വളഞ്ഞു വെച്ച് പ്രശ്നമുണ്ടാക്കി പോലീസിനെ വിളിപ്പിച്ചു. മദ്യം കുടിച്ചിട്ട് ലഹളയുണ്ടാക്കിയെന്ന് യൂണിയൻകാർ പരാതിപ്പെട്ടതനുസരിച്ച് കേസെടുത്തു. ചിത്രയോ ഭർത്താവോ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ അവരെ മർദ്ദിക്കുകയും ഉന്തിതള്ളി ജീപ്പിലിട്ട് ചിത്രയുടെ കരണത്തും നെഞ്ചത്തും അടിക്കുകയുക് ചെയ്തു. അടിവയറ്റിൽ ബൂട്ടിട്ടു ചവിട്ടി. വനിതാ പോലീസാണിതു ചെയ്തത്. കൂടാതെ മുഴുവൻ യൂണിയൻകാരും ജീപ്പു വളഞ്ഞ് അവരെ രണ്ടു പേരേയും
അടിച്ചു. ഭർത്താവിനോട് അയാളെയും അവളെയും കത്തിക്കുമെന്നു പറഞ്ഞു. യൂണിയൻകാരും പോലീസും  ചേർന്നുള്ള ഒത്തുകളിയായിരുന്നു അവിടെ നടന്നത്.


ഏകദേശം രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാക്കിയ ദമ്പതികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാക്കി കേസെടുത്ത് ജാമ്യത്തിൽ വിടാൻ പറഞ്ഞിട്ടും വഴങ്ങിയില്ല. യൂണിയൻകാർ മുഴുവൻ തമ്പടിച്ചിരുന്ന സ്റ്റേഷനിൽ, വൈകിട്ട് ആറുമണിക്ക് ശേഷം പോലീസ് മോണിറ്ററിംഗ് കമ്മിറ്റി മെംബർ അയ്യപ്പൻമാഷ് വന്ന ശേഷമാണ് ഇവരെ വിടുന്നത്. വീടിന്റെ പണിക്കു വേണ്ടി കടം വാങ്ങിയ 10,000 രൂപ ഓട്ടോയിലുള്ള കാര്യം പോലീസിനെ ഓർമ്മിപ്പിച്ചിട്ടും ഓട്ടോ സ്റ്റേഷനിലേക്കെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല്ല. അങ്ങനെ പതിനായിരവും പോയി.യൂണിയൻകാരല്ലാത്ത ചിലർ വന്ന് ചിത്രയെ തല്ലുന്നത് മൊബയിലിൽ ഫോട്ടോ എടുത്തപ്പോൾ പോലീസ് അവരുടെ കോളറിനു പിടിച്ചു മൊബൈൽ വാങ്ങി ഫോട്ടോ മായ്ച്ചു കളഞ്ഞു.  ബൂട്ടിട്ട് അടിവയറ്റിൽ ചവിട്ടെറ്റതിനാൽ ബ്ലീഢിംഗ് ഉണ്ടായി. ഒരു ദിവസം ആശുപത്രിയിൽ കിടന്നു.കാശില്ലാത്തതിനാൽ അടുത്ത ദിവസം തിരിച്ചു പോരുന്നു. അങ്ങനെ ഇപ്പോൾ അവരെ പണിയെടുത്തു ജീവിക്കാൻ വയ്യാ‍ത്ത അവസ്ഥയിലാക്കി. ഈ സംഭവം അന്നു റിപ്പോർട്ടു ചെയ്തത് നേര് ’ നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയും മറ്റു ചില അന്തിപ്പത്രങ്ങളും മാത്രമാണ്. മറ്റ് മുഖ്യധാരക്കാരാരും സംഭവം അറിഞ്ഞില്ല. പോലീസും പത്രക്കാരും കൂടി എഴുതിയത് “മദ്യലഹരിയിൽ ബഹളം വെച്ചതിനും ഗതാഗതം സ്തംഭിപ്പിച്ചതിനും കേസെടുത്തു”എന്നായിരുന്നു.
ഇതിനു മുൻപ് ശ്യാമള എന്ന വനിതയുടെ ഓട്ടോയും കത്തിച്ചിട്ടുണ്ട്. ദളിതയായ എലിസബത്ത്, റഹ്മത്ത് ഇവരെല്ലാവരും പീഢനങ്ങളും  ശല്യവും സഹിക്കാനാവാതെ പണിയുപേക്ഷിച്ച് പോയവരാണ്. എല്ലാവർക്കുമെതിരെ ഒരേ ആയുധമാണ് യൂണിയന് പ്രയോഗിക്കാനുണ്ടായിരുന്നത്. അസന്മാർഗി, വേശ്യ, മദ്യപിക്കുന്നവൾ...അങ്ങിനെ !
   
ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഗെയിൽ ഓംവേദത്ത്, ദില്ലി യൂണിവേസിറ്റിയിലെ പ്രൊ.നിവേദിതാ മേനോൻ, രണ്ടു പ്രാദേശിക പൊതുപ്രവർത്തകരായ വി.ഗീത, കെ.കെ.പ്രീത എന്നിവരുടെ സംഘം പയ്യന്നൂരും പരിസരത്തും ചിത്രലേഖ, സാക്ഷികൾ, ഓട്ടോ യൂണിയൻ, പോലീസ് എന്നിവരിൽ നിന്നും നടത്തിയ തെളിവെടുപ്പിൽ യൂണിയന്റെയും പോലീസിന്റെയും ഭാഷ്യങ്ങളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നു കണ്ടെത്തി. സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ, ഈ മേഘലയിലെ ദളിതുവനിതാ ഓട്ടോ തൊഴിലാളികൾക്കു നേരെ ക്രൂരമായഭീഷണിപ്പെടുത്തൽ, ലൈംഗിക പീഢനം, ലൈംഗിക വിവേചനം, ജാത്യാവഹേളനം, സദാചാരപരമായ ദുരാരോപണങ്ങൾ എന്നിവ യൂണിയന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും അവരുടെ ഓട്ടോകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ വേട്ടയ്ക്കു പിന്നിൽ, സാമൂഹികജീവിതത്തിന്റെയും പൊതുവ്യവഹാരങ്ങളുടെയും അതിരിനു വെളിയിൽ ജീവിക്കേണ്ട ഹീനജാതികളായ ദളിതർ പൊതുതൊഴിലിൽ കൈവെക്കുമ്പോഴുള്ള അസഹിഷ്ണുത, ജാതിപരമായ അയിത്തം, ഭ്രഷ്ട് ഇവയ്ക്കൊപ്പം ലിംഗപരമായ വിവേചനവും അസഹിഷ്ണുതയും, മിശ്രവിവാഹം ചെയ്തതിലുള്ള വൈരാഗ്യം തുടങ്ങി അനേക കാരണങ്ങൾ കണ്ടെത്തുവാൻ കഴിയും .
       
കേരളത്തിൽ ജാതി ഒരു സംഘർത്മാക സാമൂഹിക ഘടകമാണോ, ഇവിടെ ജാതി പീഢനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് ബൂലോകത്തുള്ള ഭൂരിപക്ഷ സവർണ്ണപക്ഷക്കാരും വെച്ചുപുലർത്തുന്നത്. കഴിഞ്ഞുപോയ പലസംവാദങ്ങളിലും പലരുടെയും കണ്ടെത്തൽ ഇത്തരത്തിലായിരുന്നു. എന്നാൽ അവിരാമം ദളിതുപീഢനം കേരളത്തിലും നടക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കാര്യങ്ങൾ അറിയുന്നുണ്ടെങ്കിലും അവർ കണ്ണടച്ചിരുട്ടാക്കുന്നത് സംവരണം അട്ടിമറിക്കുകയെന്ന മറ്റൊരു ലക്ഷ്യത്തോടെയാണ്.

ഇന്ത്യയിലെ ജാതിവ്യവസ്ഥ ‘ശ്രേണീകൃത’മാവുന്നത് തൊഴിലിനേയും  തൊഴിലെടുക്കുന്നവരെയും ഉച്ചനീചാവസ്ഥകൾക്കുള്ളിൽ അടയാളപ്പെടുത്തി വിഭജിക്കുന്നതു കൊണ്ടാണ്. ജാതിയില്‍‌ മുകളിലേക്ക് ആഢ്യത്വവും, കീഴോട്ട് മ്ലേച്ഛത്വവുമാണ്. അതുതന്നെ തൊഴിലിന്റെ കാര്യത്തിലും. തൊഴിലില്‍‌ ജാതിക്കപ്പുറം ലിംഗപരവുമായ തീര്‍‌പ്പും ശക്തമാണ്. ജാതിപരമായ അയിത്തം ഭ്രഷ്ട്, തീണ്ടൽ, തൊടീൽ തുടങ്ങിയ സനാതനധർമ്മത്തിന്റെ മിച്ചമൂല്യങ്ങൾ ഭാരതീയന്റെ മനസ്സിൽ നിന്നും ഒരിക്കലും വിട്ടൊഴിയുന്നില്ല. അതു സാധ്യമാകണമെങ്കിൽ സനാതനമൂല്യങ്ങളും ഹൈന്ദവമതവും തകർന്നേ മതിയാകു.വർഗ്ഗസമരം ഇതിനൊരു പരിഹാരമാകുന്നില്ലെന്നു മാത്രമല്ല ഹൈന്ദവമൂല്യങ്ങൾക്കൊപ്പം ഫാഷിസം കൂടി ചേരുമ്പോഴുള്ള മാനസികാവസ്ഥയിലാണ് സഖാക്കൾ. ഒരുകാലത്ത് സ്ത്രീകള്‍‌ സൈക്കിള്‍‌ ചവിട്ടുന്നത് കൌതുകത്തിനപ്പുറം അഹങ്കാരമായി കണക്കാക്കുന്ന സമൂഹമായിരുന്നു നമ്മള്‍‌. ഇതിന്റെ ബാക്കിയാണ് ആട്ടോറിക്ഷാ ഡ്രൈവറാകുന്ന സ്ത്രീകളോട് പുരുഷകേസരികളുടെ അസഹിഷ്ണുത. എന്നാൽ ഇതു ദളിതയായതിനാല്‍‌ തീവ്രത കൂടി നുരഞ്ഞു പൊങ്ങുന്നുവെന്നു മാത്രം.

ഇന്ത്യയില്‍‌ ആദ്യമായി കര്‍‌ഷകതൊഴിലാളിക്ക് സംഘടയുണ്ടാവുന്നതും, വിലപേശല്‍‌ ശക്തിയാവുന്നതും കേരളത്തിൽ, കുട്ടനാട്ടിലാണ്. കമ്മ്യൂണിസ്റ്റു മേൽക്കൈയിൽ‌ അതു രൂപംകൊള്ളുമ്പോള്‍‌ ‌ ജാതി-ജന്മിത്വവിരുദ്ധവും, മനുഷ്യാവകാശപരവുമായ നിലപാടില്‍‌ ഉറച്ചു നിന്നിരുന്നു. അതിനാൽ പുരോഗമനപരമായ ഇടതു ചേരിയിൽ വന്‍‌തോതില്‍‌ ബുദ്ധിജീവികളും, കലാകാരും, സാമൂഹ്യ പ്രവര്‍‌ത്തകരും അണി നിരക്കുകയും കമ്മ്യൂണിസ്റ്റുകളായി മാറുകയും ചെയ്തു. നാട്ടില്‍‌ ചെറുതും വലുതുമായ എല്ലാ സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുക്കാന്‍‌ തക്ക പ്രാപ്തരും ധീരരുമായിരുന്നു കമ്മ്യൂണിസ്റ്റുകൾ. അതുകൊണ്ട്
നിലവിലുണ്ടായിരുന്ന ജാതിസംഘടനകള്‍‌ വിട്ട് ദലിത്-പിന്നോക്ക ജനസമൂഹങ്ങള്‍‌ കമ്മ്യൂണിസ്റ്റു പാര്‍‌ട്ടിയില്‍‌ അഭയം തേടി. എഴുപതുകളുടെ അവസാനംവരെ ഇതു തുടര്‍‌ന്നുഎണ്‍‌പതില്‍‌ മുന്നണിഭരണത്തിലൂടെ മാര്‍‌ക്സിസ്റ്റുകള്‍‌ അധികാരം കൈയേറിയതു മുതല്‍‌ വ്യവസയ-സര്‍‌വ്വീസ് മേഖലയിലെ ട്രേഡുയൂണിയനുകള്‍‌ ശക്തമായി.അവർ പാര്‍‌ട്ടിയിലെ‌ നിര്‍‌ണ്ണായക സ്ഥാനമായി. ബൂർഷ്വാസംഘടിത തൊഴിലാളി വര്‍‌ഗ്ഗത്തിന്റെ മുഷ്ക്ക് കേരളം കണ്ടു തുടങ്ങി. പാര്‍‌ലമന്ററി ജനാധിപത്യം പ്രായോഗിക പരിപാടിയാകുമ്പോള്‍ -പോലും, തൊഴിലാളിവര്‍‌ഗ്ഗ സര്‍‌വ്വാധിപത്യമെന്ന ആത്യന്തികലക്ഷ്യം  സ്വപ്നങ്ങളില്‍‌ നുരയുന്നതു കൊണ്ടാകാം, പ്രാഥമിക ജനാധിപത്യ മര്യാദകള്‍‌ പോലും പാലിക്കാന്‍‌ കഴിയാതെ പാർശ്വവത്ക്കരിക്കപ്പെട്ടരെ ചവിട്ടിയരച്ചു പോകുന്നത്.
അതേ കാലത്താണ്, വടക്കേമലബാറില്‍‌ ആറെസ്സെസ്സ്--മാര്‍‌ക്സിസ്റ്റു സംഘട്ടനങ്ങളുടെ തുടര്‍‌കഥയുണ്ടാവുന്നത്. അതിലൂടെ പോലീസ് വേട്ടയും, പ്രതിരോധവും, അരാജകത്വവും. അങ്ങനെയാണ് പാര്‍‌ട്ടിഗ്രാമങ്ങള്‍- എല്ലാകക്ഷികള്‍‌ക്കും ഉണ്ടാവുന്നത്. അതില്‍‌ അകപ്പെടാതെ നോക്കാന്‍‌ സാധാരണക്കാരനാവില്ല. മതമൌലീകവാദികള്‍‌ ഊരുവിലക്കിയാല്‍‌ ആരെങ്കിലും കാണും, പാര്‍‌ട്ടി വിലക്കിയാല്‍‌ ഒരാളും അടുക്കില്ല.

ചിത്രലേഖയുടെ വിവരം അന്വേക്ഷിക്കാന്‍‌ ചെന്ന അയ്യപ്പന്‍ മാഷ് , സ്റ്റാന്റില്‍‌ ചെന്ന് ഒരോട്ടോ വിളിച്ച് ചിത്രലേഖയുടെ വീട്ടില്‍‌ പോകണമെന്നു പറഞ്ഞു. പത്തുമുപ്പതു പേര്‍‌ വളഞ്ഞ് അടുത്ത ചോദ്യം‘കൈയും കാലും വേണോ, അതോ അവടെ വീട്ടില്‍‌ പോണോ?’ മാഷു പറഞ്ഞത്, ഇതെല്ലാം വേണം. തൊഴിലാളിവര്‍ഗ്ഗ സ്നേഹം  വഴിഞ്ഞൊഴുകുന്നതു കാണണമെങ്കില്‍‌ അവിടെ പോകണം. സ്വയം തൊഴില്‍‌ പദ്ധതിപ്രകാരം, ലോണെടുത്ത് ഓട്ടോ വാങ്ങി ഓടിച്ച് കുടുംബം പുലര്‍‌ത്താന്‍‌ ശ്രമിച്ച ദരിദ്ര ദലിത് യുവതിയെ ശത്രുസൈന്യത്തോടെന്നപോലെ പെരുമാറുന്ന തൊഴിലാളി മനസ്സിനെ നമ്മള്‍‌ എങ്ങനെ വായിച്ചെടുക്കും. പക്ഷെ പ്രാദേശിക ജനതയുടെ പിന്തിരിപ്പൻ ജാതി- ജന്മി സാംസ്ക്കാരികാവസ്ഥയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് പറഞ്ഞ് പാർട്ടിയ്ക്ക് ഒരിക്കലും കൈയ്യൊഴിയാനാവില്ല. ഒരു ബദൽ സംസ്ക്കാരത്തിന്റെയും സാമൂഹിക തുല്യതയുടെയും പ്രത്യയശാസ്ത്രം വിളിച്ചു കൂവുന്ന പാർട്ടിയുടെ കേരളനേതൃത്വത്തിന് മൃഗീയമായ മനുഷ്യത്വരഹിതമായ അവരുടെ സഖാക്കളുടെ പ്രവൃത്തി അറിഞ്ഞില്ലെന്നു പറയാൻ കഴിയില്ല. എന്തു കൊണ്ട് ഈ അതിക്രമത്തെ നിയന്ത്രിച്ചില്ല എന്നുള്ളതിന് സമാധാനം പറയാൻ ബാധ്യതയുണ്ട്. അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങൾക്കും അനുഭാവികൾക്കും. കള്ളന്മാരല്ലെങ്കിൽ അവർ വാതുറക്കുമെന്നു പ്രതീക്ഷിക്കാം !!

ഈ വരുന്ന മാർച്ചു മാസം 12 ആം തീയതി (തീരുമാനം ആയില്ല.) പയ്യനൂരുവെച്ചു കൂടുന്ന കണ്‍‌വന്‍‌ഷനില്‍‌, കാഞ്ചഇളയ്യാ, ചന്ദ്രഭാനുപ്രസാദ് എന്നിവരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍‌. ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, സാംസ്ക്കാരികവും രാഷ്ട്രീയവുമായി പോരാടുകയുകയും മാതൃകാ ജീവിതത്തിന് ആഹ്വാ‍നം ചെയ്യുന്നത് തങ്ങൾ മാത്രമണെന്നത്  വെറും ഗീർവാണവും പുറംപൂച്ചും മാത്രമാണെന്നും തെളിയിച്ചു കഴിഞ്ഞു. എന്തുതരം നവോത്ഥാനമാണ് CPM സാംസ്ക്കാരിക കേരളത്തിൽ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയത് ? സ്വന്തം അണികളിലും അനുയായികളിലും എന്ത് മാനവിക മൂല്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ CPM  ഊട്ടിയുറപ്പിക്കാനായത്?തങ്ങളിൽ ജാതിമതചിന്തകളില്ലെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുന്ന വീരശൂര പരാക്രമികളാണ് തങ്ങളെന്നും യാതൊരു ഉളുപ്പുമില്ല്ലാതെ വിളിച്ചു പറയാൻ ലജ്ജയെന്നൊരു സാധനമുണ്ടോ സഖാക്കൾക്ക് ?! ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പോലും !

കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിലെ ഉൾപ്പിരിവ് വ്യക്തമാണ്. രാഷ്ട്രീയക്കാർ രണ്ടു ഇസത്തിന്റെ അടിസ്ഥാനത്തിൽ പല ചേരിയിലാണെങ്കിലും ദളിതുവിരുദ്ധതയുടെ കാര്യത്തിൽ ഒറ്റചേരിയിലാണ്. കോൺഗ്രസ്സ്, ബിജെപ്പി, ജനദാദൾ, കമ്മ്യൂണിസ്റ്റുകൾ . കടുവകൾ വലതായാലെന്ത് ? ഇടതായാലെന്ത് ? നിറം സവർണ്ണം തന്നെ ! അതായത് കോരനു കുമ്പിളിൽ കഞ്ഞി !!
------------------------------------

ഈ പോസ്റ്റ് ഇവിടെയും വായിക്കാം
മാനവിക നിലപാടുകൾ


(അവലംബം:-പത്ര വാർത്തകൾ, മാധ്യം വാരിക 2010 ഫെബ്രുവരി 8, ബ്ലോഗ് വായന-http://keralaletter.blogspot.com/2010/02/dalits-ight-against-
bias.html)
----------------------------------


Friday, January 15, 2010

ബി‌എം‌എസ്...ഇത് വേണമായിരുന്നോ?

ഇന്ന് കേരളത്തിന്റെ ദേശീയോത്സവമായി മാറിയിരിക്കുകയാണ് ഹര്‍ത്താല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്ന കലാപരിപാടിയിലേക്ക് ബി‌എം‌എസിന്റെ വകയായും ഒന്ന് വന്ന് ചേര്‍ന്നിരിക്കുന്നു. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും ജനതയെ ബുദ്ധിമുട്ടിക്കുക എന്നതിനോട് ഒട്ടുമേ യോജിക്കുക സാധ്യമല്ല. ബി‌എം‌എസ് പോലൊരു സംഘടനയ്ക്ക് പ്രതിഷേധത്തിനു മറ്റു നിരവധി മാര്‍ഗങ്ങള്‍ ആരായാമായിരുന്നു എന്നതാണു സത്യം.

സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബി‌എം‌എസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?

വെറും ട്രേഡ്‌യൂണിയനിസത്തിലേക്ക് ബി‌എം‌എസ് എത്തിച്ചേരരുതായിരുന്നു. തൊഴിലാളികള്‍ എന്നത് മനുഷ്യസമൂഹത്തിലെ ഒരു അവിഭാജ്യഘടകമാണെന്നും അവര്‍ പ്രത്യേക വര്‍ഗമല്ല എന്നും ഉള്ള മഹത്തായ എകാത്മതാ ദര്‍ശനം പഠിപ്പിച്ച ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ദര്‍ശനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിപ്പോയി അത്. വര്‍ഷത്തില്‍ ബി‌എം‌എസ് നടത്തിയ ഒന്നാമത്തെ (എന്ന് തോന്നുന്നു) ഹര്‍ത്താലാണ് ഇതെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സംഘടനയുടെ കരുത്തു തെളിയിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് അടുക്കുന്ന പ്രവൃത്തിയില്‍ ബി‌എം‌എസ് ഖേദിക്കേണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ ഒരു സമരമാര്‍ഗമാണ്. അതിനു മുന്‍പുള്ള മാര്‍ഗങ്ങള്‍ എല്ലാം അടയുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട, ഇരുതലമൂര്‍ച്ചയുള്ള മാര്‍ഗം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പങ്കെടുക്കാം എന്നല്ലാതെ ആരേയും തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് മനുഷ്യാവകാ‍ശലംഘനം തന്നെയാണ്. ഏകാത്മതാമാനവദര്‍ശനത്തില്‍ വിശ്വസിക്കുന്ന ബി‌എം‌എസ് ആ സംസ്കാരത്തില്‍ നിന്നും അകന്ന് ട്രേഡ്‌യൂണിയനിസത്തിലേക്ക് പോകാന്‍ പാടില്ലായിരുന്നു. തങ്ങളുടെ ഹര്‍ത്താലില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുക എന്നതല്ല, എല്ലാവരും സ്വയമേവ പങ്കെടുക്കുക എന്നതാണ് സംഘടനയുടെ വിജയം. അതായിരുന്നു ഠേംഗ്‌ഡിജി ഉയിര്‍ നല്‍കിയ ബി‌എം‌എസിന്റെ സംസ്കാരം. എന്നാല്‍ സംഘടന ജനമനസുകളില്‍ നിന്ന് അകന്നേക്കുമോ എന്ന് സംശയിക്കേണ്ട രീതിയിലാണ് ഇത്തരം ഹര്‍ത്താല്‍ നടത്തുന്നതിലൂടെ ബി‌എം‌എസ് പ്രവര്‍ത്തിക്കുന്നത്.

ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത് - ബി‌എം‌എസ് പഠിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഭാഗമായി തൊഴിലാളികളെ കാണുകയും തൊഴിലാളികളുടെ ഉയര്‍ച്ചയിലൂടെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നതി ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വൈശിഷ്ട്യമാര്‍ന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തൊഴിലാളികളെ ഉപകരണാമായി ദര്‍ശിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലേക്ക് അധഃപതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇനിയെങ്കിലും ഹര്‍ത്താല്‍ പോലുള്ളവ ഒഴിവാക്കി ജനങ്ങള്‍ സ്വയം പങ്കെടുക്കുന്ന സമരമുറകള്‍ സ്വീകരിക്കുക. അല്ലാതെ ഹര്‍ത്താല്‍ കൊണ്ടൊന്നും നമ്മുടെ സര്‍ക്കാര്‍ നന്നാവാന്‍ പോന്നില്ലെന്നേ!

ഈ പോസ്റ്റ് :::അഹങ്കാരം::: എന്ന ബ്ലോഗിലും വായിക്കാം

Friday, January 1, 2010

ഇരകളും വേട്ടക്കാരും

വൈകിയാണെങ്കിലും മുസ്ലീം സമൂഹത്തിനു ചോരകുടിയന്‍ കുറുക്കന്മാരെ തിരിച്ചറിയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു എന്നത് ആശ്വാസകരമാണ്.... ഡിസംബര്‍ 14നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം :

ഇരകളും വേട്ടക്കാരും
പി.കെ. അബ്ദുള്‍റഊഫ്‌

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ.

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)


Also Posted in ::: അഹങ്കാരം C/o Ahamkaram :::

Thursday, December 24, 2009

സി.പി.എമ്മും തീവ്രവാദവും

-അബ്ദുറഹിമാന്‍ രണ്ടത്താണി

വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും
കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം.

ശാന്തിയും സമാധാനവും വിശ്വാസപ്രമാണത്തിന്റെ ഭാഗമായി കാണുകയും നന്മയുടെ പ്രചാരകരായി മാറുകയും ചെയ്ത നിഷ്‌കളങ്കരായ പൂര്‍വസൂരികളുടെ ത്യാഗനിര്‍ഭരമായ ജീവിതപന്ഥാവിലാണ് കേരളത്തില്‍ ഇസ്‌ലാം അതിന്റെ അസ്തിവാരം ഉറപ്പിച്ചത്. പോരാട്ടങ്ങളുടെ ചരിത്രമല്ല മറിച്ച് സ്നേഹത്തിന്റെയും പരസ്​പര സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യമാണ് കേരള മുസ്‌ലിങ്ങളുടേത്. ഇസ്‌ലാമിക പ്രബോധനത്തിനായി മാലിക്ബ്‌നുദീനാറും അനുചരന്മാരും കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നത് ആയുധങ്ങളുടെ പിന്‍ബലവുമായിട്ടായിരുന്നില്ല. അവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടരായ ജനസമൂഹം അവരിലേക്കും അവര്‍ പ്രബോധനം ചെയ്ത ദര്‍ശനങ്ങളിലേക്കും ക്രമേണ ഒഴുകി എത്തുകയായിരുന്നു. ആവിര്‍ഭാവ കാലം മുതല്‍ക്കുള്ള ഈ വിശുദ്ധിയും വെടിപ്പും ഏറെക്കുറെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിങ്ങളുടെ ഇന്നുവരെയുള്ള ചരിത്രം.

ഒറ്റപ്പെട്ടതാണെങ്കിലും സമീപകാലത്ത് ഈ പൈതൃകത്തിനു മങ്ങലേല്പിക്കാന്‍ ഉതകുമാറ് ചില കുബുദ്ധികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനവും അപക്വവുമായ ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ തികഞ്ഞ അവജ്ഞയോടും അവഗണനയോടും കൂടിയാണ് കേരളീയ മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇത്തരം ശ്രമങ്ങളെ നോക്കിക്കാണുന്നതെന്ന യാഥാര്‍ഥ്യം ഒട്ടും വിസ്മരിക്കാനാവാത്തതുമാണ്.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകങ്ങളായിരുന്ന ആലിമുസ്‌ല്യാരെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും സീതി സാഹിബിനെയും സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിനെയും ഒക്കെ സംഭാവന ചെയ്ത കേരളത്തിന്റെ മണ്ണ് എന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കാന്‍ പാകത്തിലുള്ളതായിരുന്നു. മാതൃരാജ്യത്തിന്റെ റിപബ്ലിക്‌ ദിനം പുത്തനുടുപ്പണിഞ്ഞ് സുഗന്ധം പൂശി നെഞ്ചില്‍ ദേശീയ പതാക ചാര്‍ത്തി പെരുന്നാള്‍ പോലെ ആഘോഷിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കു സമാനതകളില്ലാത്ത വേരോട്ടം കേരളത്തിന്റെ മണ്ണില്‍ ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരുന്നില്ല.

ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ . എന്നിട്ടും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട നാളുകളില്‍ തങ്ങള്‍ എടുത്ത തീരുമാനം തലമുറകള്‍ ചര്‍ച്ചചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ കരുത്തുമായിരുന്നു.

കേരളത്തിന്റെ പൊതുഖജനാവിലെ ഭീമമായ വിഹിതം വിനിയോഗിക്കപ്പെടുന്ന സുപ്രധാനമായ വകുപ്പുകള്‍ പലതും മുസ്‌ലിംലീഗ് മന്ത്രിമാര്‍ വര്‍ഷങ്ങളോളം കൈകാര്യം ചെയ്തിട്ടും ഒരിക്കല്‍പ്പോലും വിഭാഗീയതയുടെ ആരോപണം അവര്‍ക്കെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കുപോലുമായില്ല. മറുവശത്ത് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ സി.എച്ച്.മുഹമ്മദ്‌കോയ സാഹിബിന്റെ കരുത്തുറ്റ കരങ്ങളില്‍ നിറഞ്ഞ സന്തോഷത്തോടെ ഏല്പിച്ചുകൊടുത്ത ഇവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ മഹാമനസ്‌കതയ്ക്കും സമാനതകളില്ല.
ലോകചരിത്രത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ ഏറെയാണ്. ഫാസിസവും കമ്യൂണിസവുമൊക്കെ അവരുടെ ശക്തിയും കൈയൂക്കും ന്യൂനപക്ഷങ്ങള്‍ക്കു നേരേ കാലാകാലങ്ങളില്‍ വിനിയോഗിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിന്റെ ദുരിതമനുഭവിക്കേണ്ടിവന്നത് ജൂതന്മാരാണെങ്കില്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് വിപ്ലവാനന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ബുഖാറയിലെയും സമര്‍ക്കന്തിലെയും മുസ്‌ലിങ്ങളായിരുന്നു. ഒരുവേള അഫ്ഗാനില്‍പ്പോലും അസ്വസ്ഥതയുടെ കനല്‍ വീഴ്ത്തിയത് നജീബുള്ളയുടെ കമ്യൂണിസ്റ്റ് പാവ സര്‍ക്കാറിന്റെ സ്വാധീനമായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിങ്ങളാകട്ടെ ഫാസിസ്റ്റ് ശൈലി സ്വീകരിച്ച സംഘ പരിവാറിന്റെ അക്രമോത്സുകതയെ ഒരു ഭാഗത്തും പ്രത്യയ ശാസ്ത്ര തിമിരം ബാധിച്ച കമ്യൂണിസത്തിന്റെ സാംസ്‌കാരിക അധിനിവേശത്തെ മറുഭാഗത്തും നേരിടേണ്ടതായിവരുന്നു. ബാബറി പള്ളി തല്ലിത്തകര്‍ത്ത ഫാസിസ്റ്റ് നടപടിയും മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അംഗീകരിക്കാനാവില്ലെന്ന സി.പി.എം . നിലപാടും നേരത്തേ പറഞ്ഞ രണ്ടു കാഴ്ചപ്പാടുകളെയാണ് ബോധ്യപ്പെടുത്തുന്നത്.

ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ വംശ ഹത്യയ്ക്കിരയാവുമ്പോള്‍ പതിറ്റാണ്ടുകളായി സി.പി.എം. ഭരിക്കുന്ന പശ്ചിമബംഗാളില്‍ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗത്തേക്കാള്‍ തരംതാഴ്ന്ന സാമൂഹിക വ്യവസ്ഥയിലാണ് ഇപ്പോഴും മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യയില്‍ 25 ശതമാനംവരുന്ന പശ്ചിമബംഗാളില്‍ ഏഴു മുതല്‍ 19 വരെ പ്രായമുള്ള മുസ്‌ലിങ്ങളില്‍ വെറും നാലുശതമാനം മാത്രമേ മദ്രസ്സകളില്‍ പോവുന്നുള്ളൂ എന്നതാണ് സച്ചാര്‍കമ്മിറ്റിയുടെ സുപ്രധാനമായ കണ്ടെത്തലുകളില്‍ ഒന്ന്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള കശ്മീരിലാവട്ടെ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അതിപ്രസരം കാരണം നെരിപ്പോടില്‍ കഴിയുന്നതുപോലെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. ജനപ്രതിനിധികള്‍ക്കും ജനനേതാക്കള്‍ക്കുപോലും റിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോവുന്ന പണപ്പെട്ടിക്കു നല്കുന്ന സെക്യൂരിറ്റി സംവിധാനത്തോടെ മാത്രമേ അവിടെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനാവുന്നുള്ളൂ. പുഞ്ചിരിക്കാന്‍പോലും കഴിയാതെ ആത്മവീര്യം നഷ്ടപ്പെട്ടവരായി ഭൂമിയിലെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന അവര്‍ മാറിക്കഴിഞ്ഞു.
ഈ ദുരവസ്ഥകളില്‍നിന്നെല്ലാം വിഭിന്നമായി കേരള മുസ്‌ലിങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ചുനിന്നത് രാഷ്ട്രീയ സംഘശക്തിയുടെ പിന്‍ബലം ഒന്നുകൊണ്ടുമാത്രമാണ്. ഇക്കാര്യവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ദേശീയ രാഷ്ട്രീയത്തിനു കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവനകളില്‍ ഒന്നുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രവര്‍ത്തനങ്ങളെ സച്ചാര്‍ കമ്മിറ്റിക്കുപോലും അഭിനന്ദിക്കേണ്ടതായും വന്നു. ഉന്നതമായ ഭൗതിക വിദ്യാഭ്യാസവും മൂല്യബോധവുമുള്ള മതവിദ്യാഭ്യാസവും കൈമുതലാക്കി രാജ്യത്തിനു മാതൃകയായി മുന്നോട്ടുപോയ കേരള മുസ്‌ലിങ്ങള്‍ എവിടെയും എന്നും അംഗീകരിക്കപ്പെട്ടു. വിദേശ ഭരണാധികാരികളുടെ കൊട്ടാരത്തിനകത്തും ഭരണസിരാകേന്ദ്രങ്ങളില്‍പ്പോലും അസ്​പൃശ്യത ഇല്ലാത്തവിധം അംഗീകരിക്കപ്പെട്ടവരാണ് കേരള മുസ്‌ലിങ്ങള്‍. ബിരുദാനന്തര ബിരുദങ്ങള്‍ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിക്കാതെ മണല്‍ക്കാടുകള്‍ തേടിപ്പോയ, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയാത്ത കേരള മുസ്‌ലിങ്ങളെ വിശ്വാസത്തിലെടുത്ത് സ്വകുടുംബങ്ങളെപ്പോലെ വാരിപ്പുണരാന്‍ അറബ് സമൂഹം തയ്യാറായത് അവരുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ഒന്നുകൊണ്ടുമാത്രമായിരുന്നു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷവും ശിഥിലമാകാതെ നിന്ന കേരളീയ മുസ്‌ലിം സംഘ ശക്തിയെ തകര്‍ക്കുന്നതിനു രാഷ്ട്രീയപ്രതിയോഗികള്‍ ബുദ്ധിപൂര്‍വം പ്രയോഗിച്ച തന്ത്രങ്ങള്‍ എല്ലാംതന്നെ ഏറെ വിനാശകരമായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുവാക്കള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്‌നിവിതയ്ക്കാന്‍ വന്നവര്‍ക്ക് സി.പി.എം. ചുവന്ന പരവതാനി വിരിച്ചുകൊടുത്തപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു ഭാഗത്ത് മുസ്‌ലിംലീഗിന്റെ തകര്‍ച്ചയും മറുഭാഗത്ത് മുസ്‌ലിം സമൂഹത്തിനിടയില്‍ തങ്ങളുടെ കടന്നുകയറ്റവും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാകട്ടെ സംസ്ഥാനത്ത് ഫാസിസ്റ്റ് സംഘടനകളുടെ വേരോട്ടത്തിനും ഭീകരവാദ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തിനും അതു കാരണമായി.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള കേരള രാഷ്ട്രീയത്തെ വിശകലനം ചെയ്താല്‍ അതു കൂടുതല്‍ ബോധ്യമാകും. പള്ളി തകര്‍ക്കപ്പെട്ട നാളുകളില്‍ മുസ്‌ലിങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു കാവല്‍ നില്‍ക്കണമെന്ന സയ്യിദ് മുഹമ്മദ് ശിഹാബ്തങ്ങളുടെ ആഹ്വാനം ആത്മസംയമനത്തിന്റെ താരാട്ടുപാട്ടായാണ് അന്ന് അബ്ദുന്നാസര്‍ മഅദനിയെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നത് കേരള മുസ്‌ലിങ്ങളുടെ ഉണര്‍ത്തുപാട്ടായിരുന്നു എന്ന് ചരിത്രം തെളിയിച്ചിരിക്കുകയാണ്. ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളത്തിന് മുമ്പ് പരിചയമില്ലാത്ത തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സി.പി.എം. ഉപയോഗപ്പെടുത്തിയത് പിന്നീട് വിമര്‍ശന വിധേയമായപ്പോള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോളം ഉയരത്തില്‍ മഅദനിയെ അവരോധിക്കാന്‍ സി.പി.എം. നേതൃത്വത്തിന് അന്ന് യാതൊരു സങ്കോചവുമുണ്ടായില്ല.

ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിനും സി.പി.എം. മഅദനിയുടെ സാന്നിധ്യം ഫലപ്രദമായി വിനിയോഗിച്ചു. എല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നാലും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിബദ്ധത ജനാധിപത്യവിശ്വാസികള്‍ മുറുകെ പിടിച്ച തിരഞ്ഞെടുപ്പായിരുന്നു തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ്. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിയില്‍ ഇന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫ്. രംഗത്തു വന്നപ്പോള്‍ അതിനെ നേരിടാനും സി.പി.എമ്മും മഅദനിയുമെത്തി. മമ്പുറം തങ്ങളുടെ മണ്ണില്‍ ക്രിസ്ത്യാനിക്ക് വോട്ടുകൊടുക്കരുതെന്ന പ്രചാരണമായിരുന്നു അന്ന് പ്രധാനം. ''നിങ്ങള്‍ നല്കുന്ന വോട്ട് ആന്റണിക്കല്ല മറിച്ച് എനിക്കാണ്'' എന്ന് പ്രഖ്യാപിച്ച ശിഹാബ് തങ്ങള്‍ നേതൃത്വം കൊടുത്ത യു.ഡി.എഫ്. കാല്‍ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് എ.കെ. ആന്റണിയെ വിജയിപ്പിച്ചത്.

പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടന കേസ്‌ ഒരു വഴിത്തിരിവിലേക്കു നീങ്ങുന്നു എന്നു കണ്ടപ്പോള്‍ ഇതേ മഅദനിയെ ജയിലിലടച്ച് അത് തങ്ങളുടെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടാനും സി.പി.എം. തയ്യാറായി. വിചാരണപോലും നടത്താതെ ജയില്‍വാസം അനന്തമായി നീണ്ടുപോയപ്പോള്‍ അതു മാനുഷിക പ്രശ്‌നമായി പണിഗണിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടു. തമിഴ്‌നാട്ടിലെ ഭരണമാറ്റത്തിനു ശേഷം അബ്ദുന്നാസര്‍ മഅദനി ജയില്‍മോചിതനായപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും സി.പി.എം. നേതാക്കള്‍തന്നെ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി. ശംഖുമുഖത്തെ മഅദനിയുടെ സ്വീകരണപരിപാടി മന്ത്രിമാരുടെ സാന്നിധ്യംകൊണ്ട് സി.പി.എം. സംസ്ഥാന സമ്മേളന വേദിയെയാണ് അന്നനുസ്മരിപ്പിച്ചത്.

പിന്നീട് നടന്ന പൊന്നാനി ഉപതിരഞ്ഞെടുപ്പില്‍ അതു കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്ക് കറിവേപ്പിലയുടെ വിലപോലും കല്പിക്കാതെ മഅദനിയുടെ വാക്കുകള്‍ക്ക് മഹദ്‌വചനങ്ങളുടെ പരിവേഷം നല്കി അന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. കുറ്റിപ്പുറത്തെ വേദിയില്‍ അബ്ദുന്നാസര്‍മഅദനിയുടെ കരസ്​പര്‍ശം ലഭിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍പോലും ഒരു എല്‍.കെ.ജി. വിദ്യാര്‍ഥിയെ അനുസ്മരിപ്പിക്കുമാറ് അനുസരണയോടെ അന്ന് ഇരുന്നുകൊടുത്ത രംഗം ദൃശ്യമാധ്യമങ്ങളിലൂടെയും നേരിട്ടും രാജ്യം കണ്ടതാണ്.

ഇപ്പോഴാകട്ടെ തമിഴ്‌നാട് ബസ് കത്തിച്ച കേസില്‍ സൂഫിയ മഅദനിയെയും ഇടതുപക്ഷ ഭരണത്തില്‍ത്തന്നെ ജയിലിലടച്ചിരിക്കുന്നു. യു.ഡി.എഫ്. ഭരണകാലത്ത് സൂഫിയ മഅദനിയെ ജയിലിലടയ്ക്കാത്തതിന്റെ പേരില്‍ യു.ഡി.എഫിന്റെ മുഖം വികൃതമായി എന്ന് ഇപ്പോള്‍ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടതുമുന്നണി അധികാരത്തിലേറി മൂന്നരവര്‍ഷം പിന്നിട്ടതിനുശേഷം സൂഫിയ മഅദനിയെ അറസ്റ്റുചെയ്തത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതടക്കം പരമാവധി പി.ഡി.പി. വോട്ടുകള്‍ തങ്ങള്‍ക്കു സ്വന്തമാക്കാന്‍ വേണ്ടി ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി. സൂഫിയ മഅദനിയുടെ അറസ്റ്റിനായി യു.ഡി.എഫ്. ഭരണകാലത്ത് മതിയായ തെളിവുകളൊന്നും തനിക്ക് ലഭ്യമായിരുന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

ഏറ്റവും ഒടുവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും സി.പി.എമ്മിന്റെ കൂടെ അട്ടിപ്പേറ് കിടക്കുന്ന ഐ.എന്‍.എല്ലിനെപ്പോലും മാറ്റിനിര്‍ത്തിയാണ് പി.ഡി.പി. അംഗങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അംഗത്വം നല്കിയത്. അതില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഇപ്പോള്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ പി.ഡി.പി. ബന്ധത്തിനെതിരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നാക്കിനുപോലും കൂച്ചുവിലങ്ങിടാന്‍ സി.പി.എം. കേരള നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്.

തടിയന്റവിട നസീര്‍ കണ്ണൂര്‍ ജില്ലയില്‍ ജനിച്ചുപോയതുകൊണ്ട് കണ്ണൂര്‍ ജില്ലക്കാരനായ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിനെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാനാകുമോ എന്ന സി.പി.എം. ശ്രമം മുസ്‌ലിം ലീഗിനെയും അതിന്റെ നേതാക്കളെയും ഞെക്കിക്കൊല്ലാനായില്ലെങ്കില്‍ നക്കിക്കൊല്ലാനാകുമോ എന്ന ഒരു പരീക്ഷണം മാത്രമാണ്. ആരോപണ വിധേയനായി സമൂഹമധ്യത്തില്‍ ഒറ്റപ്പെടുമ്പോഴൊക്കെ അതിനു മതത്തിന്റെ പരിവേഷം നല്കി രക്ഷപ്പെടാനുള്ള മഅദനിയുടെ പഴയതന്ത്രം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് അതിന്റെ സംസ്ഥാന പ്രസിഡന്റിനെ വര്‍ഗീയത ആരോപിച്ച് ഒറ്റപ്പെടുത്താനും അറസ്റ്റുചെയ്യപ്പെട്ട തന്റെ ഭാര്യ ധരിച്ചത് പര്‍ദയാണെന്ന് ഇടയ്ക്കിടെ സമുദായത്തെ ഓര്‍മപ്പെടുത്താനും മഅദനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സമുദായം ഇപ്പോള്‍ തിരച്ചറിയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഇരുകരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവായിരുന്ന ബിയ്യുമ്മ പര്‍ദ ധരിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് ഉറച്ചുനിന്നു പോരാടിയ ധീരവനിതയായിരുന്നു. ആവേശം അലതല്ലുന്ന പ്രസംഗത്തിന്റെ ഉടമയായിരുന്ന ബിയ്യുമ്മയുടെ പര്‍ദയില്‍ ഇന്ത്യന്‍ ജനത ഒരിക്കലും വര്‍ഗീയത ദര്‍ശിച്ചിട്ടില്ലെന്ന കാര്യം മഅദനി തിരിച്ചറിയണം.

ഒരര്‍ഥത്തില്‍ ഒരു തുള്ളി തേന്‍കൊണ്ട് നാടാകെ കലാപം ഉണ്ടാക്കിയ സാത്താന്റെ റോളിലാണ് ഇപ്പോള്‍ സി.പി.എം. സാത്താന്റെ ഒരു തുള്ളി തേന്‍ നാട്ടില്‍ കലാപം സൃഷ്ടിച്ചപ്പോള്‍ താനൊന്നും ചെയ്തില്ലല്ലോ ഒരു തുള്ളി തേന്‍ പുരട്ടിയതല്ലേ ഉള്ളൂ എന്ന നിലപാടിലായിരുന്നു സാത്താന്‍. വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം
-മാതൃഭൂമി

Saturday, December 19, 2009

കളമശ്ശേരി ബസ്‌ കത്തിക്കാന്‍ തീപ്പെട്ടി നല്‍കിതയാര്‌ ?

-എന്‍ . എം. ജാഫര്‍

ളമശ്ശേരിയിലെ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?

എന്ന ലേഖനത്തിനുള്ള മറുപടി :



കളമശ്ശേരി ബസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട്‌ സൂഫിയാ മഅ്‌ദനിക്കെതിരെ മാധ്യമങ്ങളും രാഷ്‌ട്രിയക്കാരും നടത്തുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ ജമാഅത്ത്‌ പത്രത്തിന്റെ നിലപാട്‌ കോളത്തില്‍ (2009 ഡിസം.17) സി.ദാവൂദ്‌ എഴുതിയ 'കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്‌?' എന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌.

ബസ്‌ കത്തിക്കുന്നതിനെ ന്യായീകരിക്കാതെ, എന്നാല്‍ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴുമിങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികനായ വേഖകന്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നിരവധിയാളുകള്‍ വിലസുന്ന നാട്ടില്‍ ഒരു ബസ്‌ കത്തിച്ചവരുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത സൂഫിയ എന്ന വീട്ടമ്മയെ ഭീകരവാദിയാക്കുന്നതിന്റെ രസതന്ത്രവും ലേഖകന്‍ അന്വേഷിക്കുന്നുണ്ട്‌. എന്നാല്‍ ലേഖനത്തിന്റെ തലക്കെട്ടിലെ ഉദ്ദേശ്യശുദ്ധി ലേഖനത്തിലെ ഉള്ളടക്കത്തില്‍ ഇല്ലെന്ന്‌ ഇവിടെ പറയേണ്ടി വരുന്നു. ഒരു ബസ്‌ കത്തിച്ച പ്രതികളുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത വീട്ടമ്മയെ ഇത്രത്തോളം മാനസികമായി പീഢിപ്പിക്കേണ്ടതില്ല എന്ന വസ്‌തുതയോട്‌ മനുഷ്യമനസ്സാക്ഷിയുള്ള ആര്‍ക്കും യോജിക്കാവുന്നതാണ്‌. എന്നാല്‍ ദാവൂദിന്റെ ലേഖനത്തിന്റെ അജണ്ട വേറൊന്നാണെന്ന്‌ ഉള്ളടക്കം വ്യക്തമാക്കുന്നു.

ലേഖകന്റെ വിദ്യാര്‍ത്ഥി കാലത്തെ ട്രാന്‍സ്‌പോര്‍ട്‌ സമരത്തെക്കുറിച്ച്‌ പ്രതിപാദിച്ച്‌ നാടകീയമായ തുടങ്ങിയ ലേഖനത്തിലെ രാഷ്ട്രീയത്തില്‍ സൂഫിയാ മഅ്‌ദനിയെ രക്ഷിക്കാനുള്ള യാതൊരു ഫോര്‍മുലയും ഇല്ല.

ലേഖകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ബസ്‌ കത്തിക്കലിന്റെ പേരില്‍ സൃഷ്ടിച്ചുകൂട്ടുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ ഉത്തരവാദികള്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്നാണ്‌. മാത്രമല്ല ഈ സംഭവത്തിന്റെ പേരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെയൊന്നാകെ മൂക്കില്‍ വലിച്ചുകയറ്റുമെന്ന മട്ടിലാണ്‌ മാധ്യമ-സംഘ്‌പരിവാര്‍-ചെന്നിത്തല കോണ്‍്‌ഗ്രസ്‌ അജണ്ട മറനീക്കി മുന്നേറുന്നത്‌. സംഭവം കത്തിച്ചുവിടുന്ന ചാനല്‍ കുമാരന്മാരെയും ബൈലൈന്‍ സൈദ്ധാന്തികരെയും ലേഖകന്‍ കണക്കിന്‌ വിമര്‍ശിക്കുന്നുണ്ട്‌. എല്ലാം കഴിഞ്ഞ്‌ അദ്ദേഹം മുസ്ലീം ലീഗിലും കുഞ്ഞാലിക്കുട്ടിയിലുമെത്തുന്നു. കുഞ്ഞാലിക്കുട്ടി സംഘ്‌പരിവാര്‍ ഐക്യമുന്നണിയിലെണെന്നാണ്‌ ആക്ഷേപം. മുസ്‌്‌ലിം ലീഗും അതിന്റെ പത്രവും വിഷയത്തില്‍ എന്തിനാണ്‌ ചാടിക്കളിക്കുന്നത്‌ എന്നാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികന്റെ ചോദ്യം. ഏറ്റവുമൊടുവില്‍ മുസ്‌്‌ലിം ലീഗിനെ പഴിപറഞ്ഞാണ്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. മുസ്‌്‌ലിം ചെറുപ്പക്കാരെ തീവ്രവാദ നിലപാടിലേക്ക്‌ നയിച്ചത്‌ ലീഗിന്റെ നിലപാട്‌ കൊണ്ടാണെന്നാണ്‌ സി.ദാവൂദിന്റെ രാഷ്ട്രീയ രസതന്ത്രം ചെന്നെത്തുന്നത്‌.

അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഈ നിലയിലെത്തിച്ചത്‌ മുസ്‌്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടാണോ? മഅ്‌ദനി രൂപീകരിച്ച ഐ.എസ്‌.എസ്‌ എന്ന സംഘടനക്ക്‌ ഊടും പാവും നല്‍കി ഊട്ടിവളര്‍ത്തിയത്‌ മുസ്‌്‌ലിം ലീഗാണോ? മഅ്‌ദനിയുടെ കാല്‌ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയത്‌ മുസ്‌്‌ലിം ലീഗാണോ? മഅ്‌ദനിയെ തമിഴ്‌നാട്‌ ജയിലിലടച്ചത്‌ മുസ്‌്‌ലിം ലീഗാണോ? കാശ്‌മീരിലേക്ക്‌ തീവ്രവാദികളെ റിക്രൂട്ട്‌ ചെയ്‌ത്‌ മുസ്‌്‌ലിം യുവാക്കളെ കുരുതികൊടുത്തത്‌ മുസ്‌്‌ലിം ലീഗാണോ? ഇന്ത്യയുടെ മോചനം ഇസ്‌്‌ലാമിലൂടെ എന്ന്‌ സിമിയെക്കൊണ്ട്‌ ചുമരെഴുത്ത്‌ നടത്തിച്ചത്‌ മുസ്‌്‌ലിം ലീഗാണോ? ഏറ്റവുമൊടുവില്‍ കളമശ്ശേരിയില്‍ തമിഴിനാട്‌ സര്‍ക്കാരിന്റെ ബസ്‌ കത്തിച്ചത്‌ മുസ്‌്‌ലിം ലീഗ്‌ പറഞ്ഞിട്ടാണോ?-

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ സൈദ്ധാന്തികനായ ലേഖകന്‍ മറുപടി കണ്ടെത്തണം. അതായത്‌ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്ത്‌ കൊണ്ടാണെന്നതിന്റെ രാഷ്ട്രീയ രസതന്ത്രം അന്വേഷിക്കുന്നതോടൊപ്പം ആ ബസ്‌ കത്തിക്കാന്‍ ആരാണ്‌ തീപ്പെട്ടിയും എണ്ണയും നല്‍കിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെയൊരു അന്വേഷണം നടത്തിയാല്‍ അവനവനിലേക്ക്‌ വിരല്‍ ചൂണ്ടേണ്ടിവരും. ആ അപകടം മനസ്സിലാക്കിയാണ്‌ എല്ലാ തന്ത്രങ്ങളും മുസ്‌്‌ലിം ലീഗിനെതിരെ തൊടുത്തിവിടുന്നത്‌. മുസ്‌്‌ലിം ലീഗിന്റെ അജണ്ട തുറന്ന പുസ്‌തകമാണ്‌. മഹാരഥന്മാരായ നേതാക്കള്‍ എഴുതിവെച്ച ആദര്‍ശങ്ങള്‍ക്ക്‌ കാലപ്പഴക്കം സംഭവിച്ചിട്ടില്ല. സി.ദാവൂദ്‌ മുസ്‌്‌ലിം ലീഗിന്റെ തുറന്ന മനസ്സോടെ പഠിക്കാന്‍ തയ്യാറാകണം. സ്വന്തം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടകള്‍ക്ക്‌ വേണ്ടി ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്‌ നേരെ വികലമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രചാരണത്തിന്റെ ലാവാപ്രവാഹമാണ്‌ നിങ്ങളും നടത്തുന്നത്‌.

സൂഫിയാ മഅ്‌ദനിക്കെതിരെ നടക്കുന്ന പ്രചാരണ വേലയില്‍ മനംനൊന്ത്‌ പത്രത്തിന്റെ ആറാം പേജില്‍ വിലാപം രചിച്ച ലേഖകന്‍ അതേ പത്രിത്തിലെ ഒന്നാം പേജ്‌ വാര്‍ത്ത ഇപ്പോഴെങ്കിലും വായിക്കുന്നത്‌ നന്ന്‌. സൂഫിയാ മഅ്‌ദനിയുടെ അറസ്റ്റിന്‌ മുന്നൊരുക്കം നടത്തുന്നതിന്റെ സചിത്ര വാര്‍ത്ത ആര്‍ക്കുവേണ്ടിയാണ്‌. അന്‍വാര്‍ശേരിയിലേക്കുള്ള കമാന്റോ നീക്കവും രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയും മറ്റും വാര്‍ത്തയില്‍ നാടകീയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വലതുപക്ഷ മാധ്യമങ്ങളെ പഴിക്കുന്ന ലേഖകന്‍ സ്വന്തം പത്രത്തിലെ വാര്‍ത്തകളും ഒന്ന്‌ വിശകലനം ചെയ്യുന്നത്‌ നന്നായിരിക്കും. മുസ്‌്‌ലിം തീവ്രവാദ വിഷയത്തില്‍ ചാനലുകളും ദേശീയ മാധ്യമങ്ങളും അതിരുകടക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്ന വസ്‌തുത മുന്‍നിര്‍ത്തിയാണ്‌ ഇത്രയും പറയുന്നത്‌. ആക്ഷേപം മറ്റുള്ളവരില്‍ മാത്രം അടിച്ചേല്‍പിക്കമ്പോള്‍ സ്വയമൊന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും

. അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ തീവ്രവാദ പ്രസ്ഥാനമായ ഐ.എസ്‌.എസിനെയും ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച പത്രം ഏതാണെന്ന്‌ അക്കാലത്തെ സ്വന്തം പത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ ലേഖകന്‌ ബോധ്യപ്പെടും. അതൊന്നും ചരിത്രാതീത കാലത്ത്‌ നടന്ന കാര്യങ്ങളല്ല. കാലത്തിനനുസരിച്ച്‌ കോലം മാറുകയും നേരത്തെ പറഞ്ഞത്‌ പിന്നീട്‌ വിഴുങ്ങുകയും പഠിച്ചത്‌ പറയാതെ നിലനില്‍പിനായി കളവ്‌ പറയുകയും ചെയ്യുന്നവരോട്‌ വേദമോതിയിട്ട്‌ കാര്യമില്ലെന്ന ബോധ്യത്തോടെയാണ്‌ ഇത്‌ പറയുന്നത്‌. ഒരു നുണ നിരവധി തവണ ആവര്‍ത്തിച്ച്‌ ആടിനെ പട്ടിയാക്കുന്ന പണിയെടുക്കാന്‍ തുടങ്ങിയാല്‍ പറയാതിരിക്കാനാവില്ല.

മുസ്‌്‌ലിംലീഗിന്‌ ബദല്‍ പണിയാനാണ്‌ മഅ്‌ദനിയെയും പിന്നീട്‌ വന്ന പ്രസ്ഥാനങ്ങളെയും ജമാഅത്തെ ഇസ്‌്‌ലാമിയും പത്രവും എക്കാലത്തും തുണച്ചത്‌. മുസ്‌്‌ലിംലീഗിന്‌ തീവ്രത പോരെന്നും അതിനായി തെക്കന്‍കേരളത്തില്‍ മുസ്‌്‌ലിംകളുടെ വിമോചകനായി അവതരിച്ച സാക്ഷാല്‍ മഅ്‌ദനിയെ പ്രോത്സാഹിപ്പിക്കാനുള്ള ഹിഡന്‍ അജണ്ട തയ്യാറാക്കിയത്‌ കേരളത്തില്‍ ജമാഅത്തെ ഇസ്‌്‌ലാമിയാണ്‌. ഇക്കാര്യം പാര്‍ട്ടി പത്രത്തില്‍ നിന്നും പുറത്തുപോയ അസോസിയേറ്റ്‌ എഡിറ്റര്‍ നിരവധി ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മഅ്‌ദനിയെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ച്‌ ജയില്‍ വരെയെത്തിച്ചു. പിന്നീട്‌ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെ ഉപയോഗിച്ചും ഇതേ കുതന്ത്രം പയറ്റി. തുടര്‍ന്ന്‌ എക്കാലത്തും മുസ്‌്‌ലിംലീഗിന്‌ ബദല്‍ പണിയാനുള്ള ഏതൊരു നീക്കത്തിനും പിന്തുണ നല്‍കി. ഇതിന്റേയെല്ലാം പിന്നില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയപ്രവേശം എന്ന ഹിഡന്‍ അജണ്ടയാണ്‌. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന്‌ കരുതിയെങ്കിലും എന്‍.ഡി.എഫിന്റെ രാഷ്ട്രീയപ്രവേശം തടസ്സമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാലമായ ഇടതു-മുസ്‌്‌ലിം ഐക്യത്തിന്‌ വേണ്ടി ശ്രമം നടത്തിയെങ്കിലും അഖിലേന്ത്യാതലത്തില്‍ പാളിപ്പോയി. ബംഗാളിലും കേരളത്തിലുമുണ്ടായ ഇടതുവിരുദ്ധ തരംഗമാണ്‌ അത്തരമൊരു നീക്കത്തിനു തിരിച്ചടിയായത്‌. ഇപ്പോള്‍ ജമാഅത്ത്‌ പ്രസിദ്ധീകരണങ്ങളില്‍ മുസ്‌്‌ലിംകളുടെ കമ്യൂണിസ്റ്റ്‌ സഖ്യത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ സജീവമാണ്‌. കേരളത്തില്‍ പിണറായി-മഅ്‌ദനി കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന നിലപാടിന്‌ ശക്തിപകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മുകളില്‍ സൂചിപ്പിച്ച, സൂഫിയാ മഅ്‌ദനിക്കെതിരെയുള്ള പീഢനത്തില്‍ മനംനൊന്ത്‌ 2009 ഡിസംബര്‍ 17ന്‌ നിലപാട്‌ പേജില്‍ സി.ദാവൂദ്‌ എഴുതിയ ലേഖനത്തിന്‌ പിന്നലെ അജണ്ടയും രാഷ്ട്രീയം തന്നെ. മഅ്‌ദനിയെ കമ്യൂണിസ്റ്റ്‌ പാളയത്തില്‍ തന്നെ തളച്ചിട്ട്‌ അതുവഴി തങ്ങള്‍ക്കും ബര്‍ത്ത്‌ നേടാമെന്ന അജണ്ടയാണ്‌ കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലൂടെ പൊലിഞ്ഞുപോകുന്നത്‌. കളമശ്ശേരിയിലെ ആ ബസ്‌ അണയാതെ കത്തുന്നതോടെ കരിയുന്നത്‌ സൂഫിയയുടെ ജീവിതമല്ല, മറ്റു ചിലരുടെ രാഷ്ടീയ സ്വപ്‌നങ്ങളാണ്‌. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌ മഅ്‌ദനിയോ സൂഫിയയോ അല്ല. സാക്ഷാല്‍ ശ്രീമാന്‍ പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്‌. പൊന്നാനിയില്‍ പരീക്ഷിച്ച മുസ്‌്‌ലിംലീഗ്‌ ബദല്‍ പൊന്നാനി മോഡല്‍ പരാജയപ്പെട്ട ശേഷം പിണറായിക്കും മഅ്‌ദനിക്കും തിരിച്ചടികള്‍ മാത്രമാണുണ്ടായിട്ടുള്ളത്‌. ഇവിടെ കോണ്‍ഗ്രസിനെയും ചെന്നിത്തലയെയും മുസ്‌്‌ലിം ലീഗിനെയും വളമാക്കി എങ്ങനെയും തങ്ങളുടെ രക്ഷകന്മാര്‍ക്ക്‌ ജീവന്‍ നല്‍കേണ്ടത്‌ സൈദ്ധാന്തികരുടെ ചുമതലയാണ്‌. അതിന്‌ സൂഫിയാ മഅ്‌ദനിയുടെ കണ്ണീരാണ്‌ കച്ചിതുരുമ്പെങ്കില്‍ അതും പരീക്ഷിക്കാം. അതാണ്‌ സി.ദാവൂദ്‌ ചെയ്‌തത്‌.



Wednesday, December 9, 2009

വികലമായ കമ്മ്യൂണിസ്‌റ്റ്‌ സിദ്ധാന്തം - 1

ഇടതുപക്ഷം എന്ന പദത്തിന്‌ പ്രത്യേകമായ ഒരു വിവക്ഷയില്ല. അങ്ങനെ ഒരു സങ്കല്‍പ്പം കേവലം മിഥ്യയാണ്‌. ലെനിന്റെ കാലത്ത്‌ 1918-ല്‍ കമ്മ്യൂണിസ്റ്റ്‌ റഷ്യയിലാണ്‌ ഇങ്ങനെയൊരു സംജ്ഞ രൂപപ്പെടുന്നത്‌. ലെനിനിസ്റ്റ്‌ തത്വങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചവരെയാണ്‌ പൊതുവില്‍ അന്ന്‌ ഇടതുപക്ഷം എന്നു വിളിച്ചത്‌. ലെനിനെതിരായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ ഇടതു കമ്മ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചു. നിക്കോളെ ബുക്കാറിനാണ്‌ ഈ ഗ്രൂപ്പിന്‌ നേതൃത്വം കൊടുത്തത്‌. വികസനം പൂര്‍ത്തിയാക്കാത്ത റഷ്യയില്‍ സോഷ്യലിസത്തിന്റെ നിര്‍മ്മാണം സാദ്ധ്യമല്ല എന്നും പടിഞ്ഞാറന്‍ യൂറോപ്പിലെ മറ്റ്‌ സോഷ്യലിസ്റ്റ്‌ വിപ്ലവങ്ങളുടെ വിജയത്തിനു ശേഷമേ അത്‌ സാദ്ധ്യമാകൂ എന്നുമാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞത്‌. വ്യവസായ വിഷയങ്ങളില്‍ അടിസ്ഥാനവര്‍ഗം സാമ്പത്തികരംഗം കൈയടക്കണമെന്നും 1917-ല്‍ നിലവില്‍ വന്ന വ്യവസായ സംരംഭങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും അവര്‍ പറഞ്ഞു.

തുടക്കത്തില്‍ ഈ വിഭാഗം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടാക്കി. സുപ്രീം കൗണ്‍സില്‍ ഓഫ്‌ നാഷണല്‍ എക്കോണമി (എസ്‌.സി.എന്‍.ഇ.) ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ കൈപ്പടിയിലായിരുന്നു. സമാധാനമല്ല, വിപ്ലവമാണ്‌ ശരിയെന്ന ഇവരുടെ അഭിപ്രായത്തിന്‌ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ പിന്തുണയുണ്ടായി. 1918-ലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഭാഗത്തെ പരാജയപ്പെടുത്തി ബ്രെസ്റ്റ്‌-ലിറ്റോവ്‌ഡ്‌ക്‌ സമാധാന ശ്രമങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസ്‌ പിന്തുണച്ചു. അതോടെ എസ്‌.സി.എന്‍.ഇ.യില്‍നിന്ന്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പുറത്തായി. എല്ലാ വ്യവസായങ്ങളും ദേശസാല്‍ക്കരിച്ചപ്പോള്‍, ഇപ്പോള്‍ ശരിയായ സാമ്പത്തികനയം രൂപപ്പെട്ടു എന്നു പറഞ്ഞ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളിലെ ഭൂരിഭാഗം ആളുകളും ലെനിന്‍ പക്ഷത്തേക്ക്‌ തിരിച്ചുപോയതോടെ ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ യുഗം അവസാനിച്ചു. റഷ്യ, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ റോസാ ലക്‌സന്‍ബര്‍ഗ്‌ ഒരു മാര്‍ഗ്ഗദീപമായിരുന്നു. ഹെര്‍മന്‍ഗോര്‍ട്ടര്‍, കാള്‍ കോര്‍ഷ്‌, പോള്‍ മാറ്റിക്‌, ക്ലോഡേ മാക്‌കേ, മാക്‌സിമില്യന്‍ റുബന്‍ എന്നിവര്‍ അതിന്റെ പ്രചാരകരായി. ഇതിന്‌ പുറമേ പീറ്റര്‍ ക്രോപോക്കിന്റെയും മുറേ ബൂക്ക്‌ചിന്നന്റെയും അനാര്‍കോ കമ്മ്യൂണിസവും ലക്‌സന്‍ബര്‍ഗിസ്റ്റുകളുടെ ലിബര്‍ട്ടേറിയന്‍ കമ്മ്യൂണിസവും അഥവാ സ്വാതന്ത്രേ്യാല്‍ഘോഷക കമ്മ്യൂണിസം എന്നിവ ആ കാലഘട്ടത്തിലെ ചില സംജ്ഞകളാണ്‌. ഇതിനെതിരെ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ പ്രചാരണം നടത്തിയിരുന്നു. അവര്‍ അതേ ഗൗരവത്തില്‍തന്നെയാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളെയും തള്ളിപ്പറഞ്ഞത്‌. ഇങ്ങനെ ഇടത്‌, വലത്‌ ചാഞ്ചാട്ടം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌.

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഗുണപരമായ മാറ്റത്തിന്‌ കാരണമാകുന്ന എല്ലാ മുന്നേറ്റങ്ങളെയും പിന്നീട്‌ ഇടതുപക്ഷം എന്ന്‌ വിളിച്ചുപോന്നു. ഏത്‌ പാര്‍ട്ടിയിലും ഇങ്ങനെയൊരു തിരുത്തല്‍പക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്ന്‌ ചരിത്രം ചികഞ്ഞുനോക്കിയാല്‍ മനസ്സിലാകും. കോണ്‍ഗ്രസില്‍ ജവഹര്‍ലാല്‍ നെഹുറുവാണ്‌ സോഷ്യലിസ്റ്റ്‌ സിദ്ധാന്തങ്ങളില്‍ ആകൃഷ്‌ടനായി ഇടതുപക്ഷമെന്നു പറയാവുന്ന നയങ്ങളിലേക്ക്‌ തിരിഞ്ഞത്‌.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിലെ ശക്തനായ ഇടതുപക്ഷവാദിയായിരുന്നു. ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ്‌ സ്റ്റേറ്റാക്കാന്‍ എടുക്കുന്ന കാലതാമസം നെഹ്‌റുവിനെ അക്ഷമനാക്കി. അത്‌ നെഹ്‌റു ശക്തിയായി പ്രകടിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിലെ മറ്റൊരു ഇടതുപക്ഷ വിഭാഗക്കാരനായിരുന്ന വി.കെ. കൃഷ്‌ണമേനോനെ നെഹ്‌റു പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും സമന്വയിപ്പിച്ച്‌ ജനാധിപത്യ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ച നെഹുറുവിനെ പാര്‍ട്ടിയിലെ വലതുപക്ഷ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

ഇന്ദിരാഗാന്ധി നെഹ്‌റുവിനേക്കാള്‍ ഇടത്‌ ചിന്തകളില്‍ ഒരുപടി മുന്നിലായിരുന്നു. ഇന്ദിരാഗാന്ധി സോവിയറ്റ്‌ റഷ്യയോട്‌ ആഭിമുഖ്യം കാണിക്കുന്നു, അവര്‍ കൂടുതല്‍ ഇടതുപക്ഷത്തേക്ക്‌ ചായുന്നു തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ്‌ കാമരാജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത്‌. കാമരാജിന്റെ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ (ഓര്‍ഗനൈസേഷന്‍) ആയും ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ (ആര്‍ ) ആയും പിളര്‍ന്നു. ഇന്ദിര സോവിയറ്റ്‌ അനുകൂല ഇടതുപക്ഷമാണെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞ കോണ്‍ഗ്രസ്‌ (ഒ) പിന്നീട്‌ ജനതാപാര്‍ട്ടിയില്‍ ലയിച്ചു. ഈ ജനതാ പാര്‍ട്ടിക്കാണ്‌ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പിന്തുണ നല്‍കിയത്‌. ശക്തമായ വലതുപക്ഷമെന്ന്‌ വിശേഷിപ്പിച്ച ജനസംഘവും ആ സഖ്യത്തിലുണ്ടായിരുന്നു. ഇവിടെ ആരാണ്‌ വലത്‌, ആരാണ്‌ ഇടത്‌ എന്നത്‌ ഒരു പ്രഹേളികയായി തുടരുന്നു.

ഇനി ബി.ജെ.പി.യെ വിലയിരുത്തിയാല്‍ അതിലുമുണ്ട്‌ ഒരു ഇടതുപക്ഷം എന്ന്‌ കാണാം. ഇടതുപക്ഷ പുരോഗമന വാദികളായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണി, ചന്ദ്രന്‍മേത്ത എന്നിവരും ഉദാരമതികളായിരുന്ന അരുണ്‍ ഷൂരിയും യശ്വന്ത്‌സിന്‍ഹ എന്നിവരും ബി.ജെ.പി.യിലേക്ക്‌ കൂറുമാറിയതും അതുകൊണ്ടുതന്നെ, തീവ്ര വലതുപക്ഷം ചിന്തയുള്ള ആര്‍.എസ്‌.എസ്‌. ഈ പുത്തന്‍ കൂട്ടുകാരെ പൂര്‍ണ്ണമായും അംഗീകരിച്ചില്ല എന്നതും കെ.എന്‍. പണിക്കര്‍ ``ബി.ജെ.പി.യുടെ പ്രശ്‌നകാലം'' എന്ന ലേഖനത്തില്‍ പറയുന്നു. അതിനര്‍ത്ഥം ബി.ജെ.പി.യില്‍ ഒരു ഇടതുപക്ഷം നിലനില്‍ക്കുന്നു എന്നല്ലേ? തീവ്ര വലതുപാര്‍ട്ടിയില്‍ ഒരു ഇടതുപക്ഷമോ? അപ്പോള്‍ യഥാര്‍ത്ഥ വലതാര്‌, ഇടതാര്‌?

പുതിയ കാലത്ത്‌ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമെന്ന്‌ പ്രയോഗിക്കാവുന്നത്‌ വ്യവസ്ഥിതിയുടെ തിരുത്തലിനുവേണ്ടി മുറവിളി കൂട്ടുന്ന പരിസ്ഥിതി, സ്‌ത്രീ, ആദിവാസി, ദളിത്‌ മനുഷ്യാവകാശ വാദങ്ങളെയാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സ്വയം തങ്ങളെ ഇടതുപക്ഷമെന്ന്‌ വിശേഷിപ്പിക്കുമെങ്കിലും അതിന്റെ പരിണാമ ഘട്ടത്തില്‍ വലതുപക്ഷത്തേക്ക്‌ പൂര്‍ണ്ണമായും ചായുന്ന സ്വഭാവമാണ്‌ പ്രകടിപ്പിച്ചത്‌. വന്നുഭവിച്ച വലതുവത്‌ക്കരണങ്ങളെയെല്ലാം ഇടതുപക്ഷമെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്‌. തങ്ങളില്‍നിന്ന്‌ വേര്‍പെട്ടുപോയ സി.പി.ഐ.യെ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി എന്ന കാരണത്താല്‍ മാത്രം വലത്‌ കമ്മ്യൂണിസ്റ്റുകള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ സി.പി.എം. മടിച്ചില്ല.

സി.പി.ഐ. പിളര്‍പ്പിന്റെ പ്രധാന കാരണം ചൈന-സോവിയറ്റ്‌ രാഷ്‌ട്രങ്ങള്‍ക്കിടയിലെ തര്‍ക്കമാണ്‌. 1962-ല്‍ മാവോസേതൂങ്‌ ക്രൂഷ്‌ചേവിനെ ``ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി'?യുമായി ബന്ധപ്പെട്ട്‌ വിമര്‍ശിച്ചു. സോവിയറ്റ്‌ യൂണിയന്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ തിരിച്ച്‌ വിമര്‍ശിച്ചു. ചൈന-സോവിയറ്റ്‌ ബന്ധം വഷളായി. ഈ പ്രതിസന്ധി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും പ്രതിഫലിച്ചു. എസ്‌.എ. ഡാങ്കെ സോവിയറ്റ്‌ പക്ഷത്തുനിന്നു. അന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇ.എം.എസ്‌. ഇടതുപക്ഷത്തായിരുന്നില്ല- സെന്‍ട്രിസ്റ്റ്‌ പക്ഷത്തായിരുന്നു. (മിതവാദം). തര്‍ക്കത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി ഇടത്‌ കമ്മ്യൂണിസ്റ്റും വലത്‌ കമ്മ്യൂണിസ്റ്റുമായി പിരിഞ്ഞു. കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്റെ പേരില്‍ സി.പി.ഐ.യെ വലതുപക്ഷ കമ്മ്യൂണിസ്റ്റ്‌ എന്നാണ്‌ സി.പി.എം. വിളിച്ചത്‌. ഏത്‌ പക്ഷത്തേക്ക്‌ പോകണം എന്ന്‌ ആലോചിച്ചുനിന്ന്‌. സെന്‍ട്രിസ്റ്റുകളായ ജ്യോതിബസുവും ഇ.എം.എസും പിന്നീട്‌ ചൈനാപക്ഷമായ ഇടത്‌ കമ്മ്യൂണിസത്തിലേക്കുതന്നെ പോയി. ആദ്യം ഡാങ്കയോടൊപ്പം നിന്ന നാഷണലിസ്റ്റ്‌ കമ്മ്യൂണിസ്റ്റായ എ.കെ. ഗോപാലനും ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ കല്‍ക്കത്ത സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. ലെഫ്‌റ്റിസ്റ്റുകളായ ബസവ പുന്നയ്യ, ബി. സുന്ദരയ്യ, പ്രമോദ്‌ ദാസ്‌ ഗുപ്‌ത എന്നിവര്‍ പരിപൂര്‍ണ്ണമായും മാവോ പക്ഷക്കാരായിരുന്നു.

1962-ല്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ ജ്യോതിബസു ചൈനക്കെതിരെ പ്രസ്‌താവനപോലും ഇറക്കിയിരുന്നു. ഇതേ ജ്യോതിബസു പിന്നീട്‌ ഡാങ്കെയെയും, രാജേശ്വരറാവുവിനെയും, എന്‍.കെ. കൃഷ്‌ണനെയും തള്ളിപ്പറഞ്ഞു. ഇവിടെ ഉയര്‍ത്തപ്പെടുന്ന സുപ്രധാനമായൊരു ചോദ്യം ഇടതുപക്ഷമായാല്‍ ദേശീയബോധം ആവശ്യമില്ല എന്നാണോ? എന്തുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഇന്നും ``ചൈനാ നോക്കി'?കളായി തുടരുന്നു. ഇന്ത്യയില്‍ സോഷ്യലിസം പുലര്‍ന്നില്ലെങ്കിലും ചൈനയിലെ ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ പിറവിക്കായി ഇവര്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തുനില്‍ക്കുന്നു. ആണവകരാര്‍ മുതല്‍ ആസിയാന്‍ കരാര്‍വരെ ചൈനയുടെ മൂടുതാങ്ങികളായി മാറുന്ന കമ്മ്യൂണിസ്റ്റുകളാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലുള്ളത്‌. അരുണാചല്‍പ്രദേശ്‌ വിഷയത്തിലെ നിലപാട്‌ അവരെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സാഹചര്യമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ``ഇടതുപക്ഷ'?ത്തിന്‌ ഭാഷാ- സംസ്‌കാര-പ്രദേശ അതിര്‍വരുമ്പുകളില്ല, അത്‌ സര്‍വ്വവ്യാപിയാണ്‌ എന്നതായിരിക്കും ഇതിന്റെ ന്യായീകരണം. പശ്ചിമബംഗാളിലെ സി.പി.എം. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ്‌ അക്രമകാരികള്‍ക്ക്‌ ആയുധങ്ങള്‍ നല്‍കുന്നത്‌ ഇതേ ചൈനതന്നെയാണെന്ന വിരോധാഭാസവും ഇതോടൊപ്പം കൂട്ടിവായിക്കണം.

വലതെന്ന്‌ വിളിക്കപ്പെട്ടവരാണ്‌ പില്‍ക്കാലത്ത്‌ അല്‍പ്പമെങ്കിലും ഇടതിന്റെ സ്വഭാവം കാണിച്ചതെന്ന്‌ കഴിഞ്ഞ കുറച്ചുകാലത്തെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനശൈലി പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ ആരാണ്‌ പുതിയ വിവക്ഷയിലെ ഇടതുപക്ഷം?
(തുടരും)
-ഡോ. എം.കെ.മുനീര്‍ (ചന്ദ്രിക ദിനപത്രം 03-12-2009)

മാവോയിസ്‌റ്റുകള്‍ ഏതു പക്ഷത്ത്‌

വികലമായ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം (2)
ഡോ. എം.കെ. മുനീര്‍

ന്‍മയുടെയും തിന്‍മകളോടുള്ള പ്രതിരോധത്തിന്റെയും പക്ഷത്തെയാണ്‌ ഇടതുപക്ഷമെന്ന്‌വിവക്ഷിക്കുന്നതെങ്കില്‍ നിരീക്ഷണത്തിന്റെ പരിധിയില്‍ മാധ്യമങ്ങളെയുംഉള്‍പ്പെടുത്താവുന്നതാണ്‌. എന്നാല്‍ മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ്‌ എന്നും സി... ഏജന്റെന്നുംവിശേഷിപ്പിച്ച്‌ ദുര്‍ബലപ്പെടുത്താനാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്‌. ഫാഷിസംപോലുള്ള നശീകരണ പ്രത്യയശാസ്‌ത്രങ്ങളെ വലതുപക്ഷമെന്ന്‌ വായിക്കാം. ഇവിടെ ചിലചോദ്യങ്ങള്‍ ഉയര്‍ന്നുവരാവുന്നതാണ്‌. മാവോയിസ്റ്റുകള്‍ ഇടതോ വലതോ എന്നതാണ്‌ അതിലൊന്ന്‌. ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ രൂപംകൊണ്ട നക്‌സലൈറ്റുകള്‍ ഇടതുപക്ഷമാണോ?

ചാരുമജൂംദാര്‍ വിഭാവനം ചെയ്‌ത - അഗ്രേറിയന്‍ റെവല്യൂഷന്‍- ഇടതുപക്ഷ വിപ്ലവമായി മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കാണുന്നുണ്ടോ? അവരും ചൈനാ പക്ഷക്കാരായിരുന്നു. മാവോയിസ്റ്റുകളുമാണ്‌. നക്‌സലുകള്‍പറയുന്നത്‌ അവര്‍ പ്രോലിറ്റേറിയനുവേണ്ടി നിലകൊള്ളുന്നു എന്നാണ്‌. നമ്മുടെ അയല്‍രാജ്യമായനേപ്പാളില്‍ അധികാരത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍നിര്‍ബന്ധിതമായതാണ്‌ ഇടതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പരിഹാസ്യമാക്കുന്ന ഒടുവിലത്തെഉദാഹരണം.
മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കേഡറുകള്‍ നന്ദിഗ്രാമില്‍ പോലീസിനൊപ്പം ചേര്‍ന്ന്‌ അവിടത്തെ വയലുകളില്‍അടിസ്ഥാനവര്‍ഗ്ഗമായ കര്‍ഷകനെ വെടിവെച്ചുകൊല്ലുകയായിരുന്നു. നാംമനസ്സിലാക്കേണ്ടതെന്താണ്‌?

കര്‍ഷകനോടൊപ്പം, ആദിവാസിയോടൊപ്പം അവന്റെ ഭൂമിക്കുവേണ്ടിപോരടിക്കുന്ന നക്‌സലുകളോ സ്വന്തം കൃഷിഭൂമിയില്‍ കര്‍ഷകന്റെ നെഞ്ചിലേക്ക്‌ വെടിയുതിര്‍ക്കുന്നമാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയോ യഥാര്‍ത്ഥ ഇടതുപക്ഷം? സി.പി.എം. ഇടതാണോ എന്നും ചോദിക്കാം. ബംഗ്ലാദേശില്‍നിന്നും കുടിയേറ്റം നടത്തിയ അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത്‌ ഇടതുപക്ഷത്തിന്റെബാദ്ധ്യതയാണെന്ന്‌ സി.പി.എമ്മിന്റെ ബംഗാള്‍ ഘടകം ഒരുകാലത്ത്‌ പറഞ്ഞിരുന്നു. അവരുടെകടന്നുകയറ്റം രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പ്പെടുത്തേണ്ടതല്ലെന്നും മറിച്ച്‌ മനുഷ്യത്വംനോക്കിപ്രവര്‍ത്തിക്കുകയാണ്‌ വേണ്ടതെന്നും അന്ന്‌ ജ്യോതിബസു അടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞു. എന്നാല്‍ 1977-ല്‍ പശ്ചിമബംഗാളിന്റെ അധികാരം പാര്‍ട്ടിക്ക്‌ കിട്ടിയപ്പോള്‍ ഇതേ ജ്യോതിബസുതന്നെനിലപാട്‌ മാറ്റി. കാടുകള്‍ സംരക്ഷിക്കുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ നയമെന്നും അതിനാല്‍അഭയാര്‍ത്ഥികളുടെ കുടിയേറ്റം ഇടത്‌ നയത്തിന്‌ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയോടൊപ്പമാണ്‌ സി.പി.എം. എന്നുവന്നു. തങ്ങള്‍ ഇടതായതിനാല്‍ വനഭൂമിസംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. കാടുവിട്ടു പോകാത്ത അഭയാര്‍ത്ഥികളെ ഒന്നടങ്കം വെടിവെച്ചുകൊല്ലുകയാണ്‌ ഇടതുപക്ഷത്തിന്റെ പേരില്‍ അന്നത്തെ സി.പി.എം. സര്‍ക്കാര്‍ ചെയ്‌തത്‌.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഓരോ കാലത്തും അവരുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ഇടതുപക്ഷത്തെനിര്‍വ്വചിക്കുകയായിരുന്നു എന്നതിന്‌ ഈയൊരു ഉദാഹരണം മതിയാകും. അഭയാര്‍ത്ഥികളെവെടിവെച്ചുവീഴ്‌ത്തിയ അതേ കാട്ടിലാണ്‌ പിന്നീട്‌ സി.പി.എം. പാര്‍ട്ടി പ്രവര്‍ത്തകരെ താമസിപ്പിച്ച്‌ക്യാമ്പ്‌ നടത്തിയത്‌. അപ്പോള്‍ പരിസ്ഥിതിയുടെ ഇടതുപക്ഷമെന്ന വ്യാഖ്യാനമെല്ലാം വെള്ളത്തിലായി.

ബംഗാളില്‍ നന്ദിഗ്രാമിലും കേരളത്തില്‍ ചെങ്ങറയിലും സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്‌വ്യക്തമായതാണ്‌. ലാല്‍ഗഡിലെ മാവോയിസ്റ്റുകള്‍ ഇടതുപക്ഷമല്ല എന്നാണ്‌ സി.പി.എം. സെക്രട്ടറിപ്രകാശ്‌ കാരാട്ട്‌ ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്‌. മനുഷ്യരെ കൊല്ലുന്ന ഇടതുപക്ഷമല്ല തങ്ങളെന്ന്‌പ്രകാശ്‌ കാരാട്ട്‌ പറയുമ്പോള്‍ തന്നെയാണ്‌ നന്ദിഗ്രാമിന്റെ കറുത്തചിത്രം നമുക്കുമുമ്പില്‍ തെളിയുന്നത്‌. ഇടതുപക്ഷമെന്നാല്‍ എന്താണെന്ന്‌ അവര്‍ക്കുതന്നെ നിര്‍ണ്ണയിക്കാനാവാത്ത അവസ്ഥ. നന്ദിഗ്രാമില്‍വികസനം ഇടത്‌ ലേബലിലായപ്പോള്‍ അടിസ്ഥാനവര്‍ഗ്ഗം വലതുപക്ഷമായി. മുതലാളിത്തത്തെ ചുവപ്പ്‌പരവതാനി വിരിച്ച്‌ സ്വീകരിക്കുന്നതും ഇടതുപക്ഷത്തില്‍ എണ്ണപ്പെട്ടു. കാപട്യങ്ങളുടെ പരമ്പരഇടതുപക്ഷമെന്ന പ്രയോഗത്തെതന്നെ അശ്ലീലമാക്കി. അങ്ങനെയൊരു വാക്കിന്റെ ആവശ്യംതന്നെചോദ്യംചെയ്യപ്പെട്ടു.


പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളില്‍ സമൂഹനന്‍മ എന്നാണ്‌ ഇടതുപക്ഷംകൊണ്ട്‌അര്‍ത്ഥമാക്കേണ്ടത്‌. എന്നാല്‍ മാര്‍ക്‌സിസ്റ്റ്‌ വിവക്ഷയില്‍ പരിസ്ഥിതി, ദളിത്‌, ആദിവാസിതുടങ്ങിയവയൊന്നും പരിഗണനയില്‍ വരുന്നില്ല. അതുകൊണ്ടാവാം ചെങ്ങറയില്‍ സി.പി.എം. ആദിവാസികള്‍ക്ക്‌ എതിരായത്‌. വികസനത്തിന്റെ ഇടതുപക്ഷത്ത്‌ പ്രതിരോധത്തിന്റെ ഇടതുകള്‍ക്ക്‌സാദ്ധ്യത നഷ്‌ടപ്പെടുന്ന കാഴ്‌ചയാണ്‌ കുറേക്കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിന്റെ പരാജയം എന്ന്‌ വ്യതിയാനങ്ങളെ ചുരുക്കിപ്പറയാവുന്നതാണ്‌. മാര്‍ക്‌സിസം കാലത്തെ അതിജീവിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.


കമ്മ്യൂണിസം തൊട്ടടുത്ത ഭാവിക്കുവേണ്ടി മാത്രമുള്ള അത്യാവശ്യ മാതൃകയും ചലനാത്മകത്വവും ആണ്‌. അത്‌ മാനവീയമായ വികാസത്തെ ലക്ഷ്യംവെക്കുന്നതല്ല എന്ന്‌ കാള്‍മാര്‍ക്‌സ്‌ തന്നെ പറഞ്ഞിരിക്കെമാര്‍ക്‌സിസം ശാശ്വതവും കാലഹരണപ്പെടാത്തതുമായ പ്രത്യയശാസ്‌ത്രമാണെന്ന്‌ വാദിക്കുന്നതില്‍അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ അവര്‍ ഇപ്പോള്‍ പറയുന്ന ഇടതുപക്ഷവും ആകാന്‍ കാലഘട്ടത്തില്‍ മാര്‍ക്‌സിസത്തിനാകില്ല എന്നത്‌ സ്വാഭാവികം. മാത്രമല്ല, മാര്‍ക്‌സിസം ഇന്ന്‌പൂര്‍ണ്ണമായും വ്യക്ത്യധിഷ്‌ഠിതമായിരിക്കുന്നു. എന്നാല്‍ കാള്‍ മാര്‍ക്‌സ്‌, വ്യക്തി അപ്രസക്തനാണെന്നുംസമൂഹമാണ്‌ ചാലകശക്തിയെന്നും വാദിച്ചു.
(Marxism and history: mattperry Palgrave publishers Ltd., Page 42, 43)
തന്റെ തലമുറയിലെ സ്വയം സൃഷ്‌ടിക്കപ്പെട്ട, സ്വയം പര്യാപ്‌തനാണ്‌ എന്ന്‌ വിശ്വസിക്കുന്നസ്വതന്ത്രരായ റോബിന്‍സണ്‍ ക്രൂസോമാരെ മാര്‍ക്‌സ്‌ കണക്കിന്‌ കളിയാക്കിയിരുന്നു. (ദാനിയല്‍ദീഫോ 1719-ല്‍ രചിച്ച റോബിന്‍സണ്‍ ക്രൂസോയെ ഓര്‍ത്തുകൊണ്ട്‌)

മാര്‍ക്‌സ്‌ Thesis of feuer bach (1845) യില്‍ പറയുന്നു: ``മനുഷ്യ പ്രകൃതം ഓരോ വ്യക്തിയിലുംജന്‍മസിദ്ധമായി അന്തര്‍ലീനമല്ല, മറിച്ച്‌ അത്‌ സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നു. അതിനാല്‍വ്യക്തിയുടെ പ്രബുദ്ധത എന്നാല്‍ സാമൂഹ്യബന്ധങ്ങളുടെ സമഷ്‌ടിയാണ്‌.'?

മാര്‍ക്‌സിന്റെ കുഴപ്പിക്കുന്ന ഒരു വാദമുണ്ട്‌. ``ചരിത്രം ഒറ്റതിരിഞ്ഞ വ്യക്തികളുടെ സംഗ്രഹം മാത്രംഉള്‍ക്കൊള്ളുന്നതാകുമ്പോള്‍, അത്‌ ദുരാഗ്രഹമാണ്‌. ഓരോ മനുഷ്യനും അവന്‍ വലുതോ ചെറുതോആകട്ടെ അവന്‍ ചരിത്രത്തെ രൂപപ്പെടുത്തുക മാത്രമല്ല ചരിത്രത്തില്‍ അവന്‍ സ്വയം രൂപപ്പെടുകയുംചെയ്യുന്നുണ്ട്‌.'?

വ്യക്തികളുടെ പ്രയത്‌നങ്ങളുടെ ആകെത്തുകയാണ്‌ ചരിത്രത്തെ രൂപവല്‍ക്കരിക്കുന്നത്‌. പക്ഷേ വ്യക്തിഎല്ലാ ശക്തിയും ആര്‍ജ്ജിച്ച്‌ ചരിത്രശക്തി ആണെന്ന്‌ വിശ്വസിക്കാനാകുന്നില്ല. എന്നതാണ്‌മാര്‍ക്‌സിന്റെ പക്ഷം. ചരിത്രത്തില്‍ ചില മുഹൂര്‍ത്തങ്ങളെ നെപ്പോളിയന്‍ 1-ഉം, ബിസ്‌മാര്‍ക്കുംഉയര്‍ത്തിപ്പിടിച്ചു. പക്ഷേ അതേ ചരിത്രംതന്നെ അവരെ വിനയാന്വിതരാക്കി നാണംകെടുത്തി. പലപ്പോഴായി യൂറോപ്പിനെ തന്റെ മുമ്പില്‍വെച്ച്‌ തൂത്തുവാരി കയ്യിലെടുത്ത നെപ്പോളിയനു സെന്റ്‌ഹലീന ദ്വീപില്‍ ജീവിതം തകര്‍ന്ന്‌ പരാജയംപൂകി ഒടുങ്ങേണ്ടിവന്നു. രാജകീയ വ്യക്തികളുടെ ഭാവിയുംനിര്‍ണ്ണയിക്കപ്പെടുന്നത്‌ മറ്റൊരു ജനതയുടെ പ്രവൃത്തിയിലൂടെയാണ്‌. (Engels. Ludwig Feuer bach. P. 612).

എന്നാല്‍ പിന്നീട്‌ കമ്മ്യൂണിസം വ്യക്തിയില്‍ മാത്രം അധിഷ്‌ഠിതമായി. ലെനിന്‍, സ്റ്റാലിന്‍, മാവോസേതൂങ്‌, ഫിഡല്‍കാസ്‌ട്രോ തുടങ്ങിയ വ്യക്തികള്‍ക്ക്‌ ചുറ്റും കറങ്ങുന്ന കമ്മ്യൂണിസത്തെചരിത്രത്തില്‍നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാനാവും.
ഇന്നത്തെ ഇടതുപക്ഷ ചിന്താധാരക്ക്‌ ഏറ്റിരിക്കുന്ന ഏറ്റവും വലിയ ആഘാതവും വ്യക്ത്യാധിഷ്‌ഠിതമായപ്രതിഷ്‌ഠകളാണ്‌. അത്‌ ലെനിനിസത്തിലേക്ക്‌ മടങ്ങാത്തതിന്റെ ദോഷമാണെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌അടക്കം ധരിച്ചിരിക്കുന്നത്‌. എന്നാല്‍ വിപത്ത്‌ ലെനിന്റെ അള്‍ട്രാ സെന്‍ട്രലിസം (Ultra Centralism) എന്ന ആശയത്തിന്റെ ഉല്‍പ്പന്നമാണ്‌. അള്‍ട്രാ സെന്‍ട്രലിസത്തെ ലെനിന്റെകാലശേഷം സ്റ്റാലിന്‍ സൗകര്യപൂര്‍വ്വം പാര്‍ട്ടി സെക്രട്ടറിയുടെ സ്വേച്ഛാധിപത്യമാക്കിമാറ്റി. അതാണ്‌ഇന്ന്‌ നമുക്കിടയില്‍ കാണുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കും സംഭവിച്ചിരിക്കുന്നത്‌. റോസാലക്‌സന്‍ബര്‍ഗിന്റെ ചിന്തകള്‍ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെശബ്‌ദത്തിന്‌ ഇന്ന്‌ വിലയുണ്ടാകുമായിരുന്നു. ലെനിന്റെ ജനാധിപത്യ കേന്ദ്രീകരണത്തെ കാലഘട്ടത്തില്‍തന്നെ ജീവിച്ച റോസാ ലക്‌സന്‍ബര്‍ഗ്‌ എന്ന ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ്‌ ചിന്തകശക്തമായി എതിര്‍ത്തിരുന്നു. (ജനശക്തി - ഉമേഷ്‌ബാബു കെ.സി. 2009 ജൂണ്‍ 6-12. ലെനിന്‍, റോസ, വി.എസ്‌. പേജ്‌. 19)

1919 ജനുവരി 13-ന്‌ ലെനിന്റെ മരണത്തിനും അഞ്ച്‌ വര്‍ഷം മുമ്പ്‌ ജര്‍മ്മന്‍ വലതുപക്ഷത്താല്‍കൊലചെയ്യപ്പെട്ട റോസോ ലക്‌സന്‍ബര്‍ഗ്‌, റഷ്യന്‍ പരീക്ഷണത്തെക്കുറിച്ചെഴുതിയ വിമര്‍ശനങ്ങള്‍അതിശയങ്ങളായിരുന്നു. റോസാ ലക്‌സന്‍ബര്‍ഗിന്റെ പല ലേഖനങ്ങളും സോവിയറ്റ്‌ യൂണിയന്റെതകര്‍ച്ചക്കുശേഷം റഷ്യന്‍ ആര്‍ക്കൈവില്‍നിന്ന്‌ കണ്ടെടുക്കുകയായിരുന്നു. റഷ്യന്‍ ``സ്റ്റീരിയോടൈപ്പ്‌'' നേതാക്കന്‍മാര്‍ കമ്മ്യൂണിസത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ചര്‍ച്ച ഉയര്‍ന്നുവരാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചു എന്നര്‍ത്ഥം അള്‍ട്രാ സെന്‍ട്രലിസം എന്ന അപകടം തുറന്നുവെച്ച ലെനിനെയാണ്‌സേച്ഛ്വാധിപത്യത്തിന്റെ സിംഹാസനത്തില്‍ കയറാന്‍ സ്റ്റാലിന്‍ അഗ്രദൂതനായിഉപയോഗപ്പെടുത്തിയത്‌. 1904-ല്‍ അള്‍ട്രാ സെന്‍ട്രലിസത്തെ ``ഓര്‍ഗനൈസേഷനല്‍ക്വസ്‌റഖിന്‍സ്‌ ഓഫ്‌ റഷ്യന്‍ സോഷ്യല്‍ ഡെമോക്രസി'' എന്ന ലേഖനത്തില്‍ റോസാ ലക്‌സന്‍ബര്‍ഗ്‌ചോദ്യംചെയ്യുന്നുണ്ട്‌. സോഷ്യല്‍ ഡമോക്രാറ്റിക്‌ സെന്‍ട്രലിസം ഒരിക്കലും ഔദ്യോഗിക പാര്‍ട്ടിനേതൃത്വത്തിനോടുള്ള പാര്‍ട്ടി അംഗത്തിന്റെ യാന്ത്രിക അടിമത്തത്തിന്റെയും അന്ധമായവിധേയത്തത്തിന്റെയും അടിസ്ഥാനത്തിലാകാന്‍ പാടില്ല എന്നവര്‍ വ്യക്തമാക്കി.

ലെനിന്‍ തൊഴിലാളിവര്‍ഗ്ഗപോരാട്ടത്തിന്‌ നേതൃത്വം കൊടുക്കാന്‍ അവര്‍ക്കിടയില്‍നിന്നുതന്നെ ഒരുപ്രമാണി വിഭാഗത്തെ'' മുന്നില്‍ നിര്‍ത്തണമെന്ന്‌ കരുതിയിരുന്നു. പുതിയ ആശയത്തിന്റെപ്രവര്‍ത്തന രീതിയെ ലക്‌സന്‍ബര്‍ഗ്‌ വിമര്‍ശിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ദൗത്യംജനസാമാന്യത്തിനിടയില്‍ വിപ്ലവവാഞ്‌ഛ ഉണ്ടാക്കുകയും അവരില്‍ സോഷ്യലിസ്റ്റ്‌ ചിന്തകത്തിച്ചുവെക്കുകയും ചെയ്യുക എന്നതാണ്‌. അത്‌ ഉപജാപക മാര്‍ഗ്ഗങ്ങളിലൂടെ സാധ്യമല്ലഎന്നതായിരുന്നു റോസാ ലക്‌സന്‍ബര്‍ഗിന്റെ ആശയം.

ലെനിന്റെ ``അള്‍ട്രാ സെന്‍ട്രലിസത്തെ'' ലക്‌സന്‍ബര്‍ഗ്‌ എതിര്‍ക്കാന്‍ കാരണം. പാര്‍ട്ടിയും ജനങ്ങളുംനോക്കുകുത്തിയായി മാറുകയും ``സെന്‍ട്രല്‍ കമ്മിറ്റി'' മാത്രം ചിന്തിക്കുകയും ചെയ്യുന്നഅവസ്ഥയുണ്ടാകുമെന്ന്‌ വിശ്വസിച്ചതുകൊണ്ടാണ്‌. ലെനിന്റെ അദ്ധ്വാനവര്‍ഗ്ഗത്തെക്കുറിച്ചുള്ളസുദൃഢമായ പുച്ഛം - അവരുടെ അയത്‌നലളിതമായ വികാസത്തിലും ആത്മപ്രചോദിതത്വത്തിലുമുള്ളഅവിശ്വാസം എന്നിവയെ ലക്‌സന്‍ബര്‍ഗ്‌ അതി നിശിതമായി വിമര്‍ശിച്ചിരുന്നു. (തീര്‍ന്നില്ല)
-
ചന്ദ്രിക ദിനപത്രം

ഇടതുപക്ഷം : അരൂപിയായ പ്രതിഭാസം

വികലമായ കമ്മ്യൂണീസ്‌റ്റ്‌ സിദ്ധാന്തം -3
ഡോ.. എം..കെ. മൂനീര്‍

സെന്‍ട്രല്‍ കമ്മിറ്റി സാര്‍വകാലികമായി പാര്‍ട്ടിയോട്‌ ആജ്ഞാപിക്കുകയും പാര്‍ട്ടി ജനങ്ങളോട്‌ ആജ്ഞാപിക്കുകയും ചെയ്യുന്ന ദുര്‍ബലമായ ഒരു പാര്‍ട്ടി സംവിധാനത്തെപറ്റി ലക്‌സന്‍ബര്‍ഗ്‌ മുന്‍കൂട്ടി വിഭാവന ചെയ്‌തു. ``ഏകച്ഛത്രാധിപതിയായ സെന്‍ട്രല്‍ കമ്മിറ്റിയും ആജ്ഞാനുവര്‍ത്തികളായ അവയവങ്ങള്‍ മാത്രമായി തരം താഴ്‌ത്തപ്പെടുന്ന ജനസാമാന്യവും'' എന്നാണ്‌ ലക്‌സന്‍ബര്‍ഗ്‌ ആ പ്രവര്‍ത്തന ചക്രത്തെ വിശേഷിപ്പിച്ചത്‌. അവര്‍ പറഞ്ഞു: ``ചരിത്രപരമായി യഥാര്‍ത്ഥ വിപ്ലവ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ ഏറ്റവും ബുദ്ധിയുള്ള ഒരിക്കലും തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ ശരികളെക്കാള്‍ അളവില്ലാത്ത അത്ര ഫലവത്താണ്‌'' ഇതാണ്‌ ലക്‌സന്‍ബര്‍ഗിന്റെ സ്വേച്ഛാധിപത്യ വിരുദ്ധ - ഭൂരിപക്ഷ - സോഷ്യലിസം (non - authoritarian, majoritarian socialism)

രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്റെ ``അള്‍ട്രാസെന്‍ട്രലിസം'' അപകടമാകുമെന്നും സ്റ്റാലിന്‍ അതിനെ ദുരുപയോഗം ചെയ്‌ത്‌ തന്റെ സ്വേച്ഛാധിപത്യ വാഞ്‌ഛകള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും ലെനിന്‌ ബോധ്യമുണ്ടായിരുന്നു. പക്ഷേ നേരെയാക്കാന്‍ പറ്റാത്തവിധം അത്‌ ലെനിന്റെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോയിരുന്നു.

1931ല്‍ ഒരു ജര്‍മ്മന്‍ ജീവചരിത്ര സാഹിത്യകാരന്‍ എമില്‍ ലുഡ്‌വിങ്‌ സ്റ്റാലിനോട്‌ അഭിമുഖത്തില്‍ ചോദിച്ചു: ``കമ്മ്യൂണിസ്റ്റ്‌ അധികാര ശ്രേണിയില്‍ നിങ്ങളുടെ ഉയര്‍ത്തപ്പെട്ട സ്ഥാനത്തെ എങ്ങനെ ന്യായീകരിക്കുന്നു?''

സ്റ്റാലിന്‍ പറഞ്ഞു: ``മാര്‍ക്‌സിസം ``ഹീറോ''കളുടെ സാന്നിദ്ധ്യത്തെ ഒരിക്കലും നിരാകരിക്കുന്നില്ല'' ``ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും ഈ സ്ഥാനത്ത്‌ കയറയിരിക്കും'' എന്ന്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഈ നായക പരിവേഷമെന്ന ``കള്‍ട്ടിന്‌'' ഒരു സൈദ്ധാന്തിക ന്യായീകരണം നല്‍കാന്‍ സ്റ്റാലിനായിട്ടില്ല. people need a star എന്ന സ്റ്റാലിന്‍ പ്രയോഗം അദ്ദേഹത്തെ കൂട്ടുത്തരവാദിത്വമുള്ള നേതൃത്വത്തില്‍ നിന്നും വിഭിന്നമായി ഏകച്ഛത്രാധിപതിയായ നേതാവ്‌ എന്ന ആശയത്തിലെത്തിച്ചു. (The Dictators Richard ovary PageN 102.)

കാറല്‍ മാര്‍ക്‌സ്‌ എന്ന വ്യക്തിയുടെ ദൗര്‍ബല്യങ്ങളും മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഇതെല്ലാം ആ പ്രത്യയശാസ്‌ത്രത്തെ ഇന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന ഇടതുപക്ഷ സങ്കല്‍പങ്ങളില്‍ നിന്നും എപ്പോഴും അകറ്റി നിര്‍ത്തുന്നു.

``മൂലധനത്തെപ്പറ്റി പഠിക്കുന്നതിന്‌ പകരം, ഒരിത്തിരി മൂലധനം ഉണ്ടാക്കിയെങ്കില്‍ എന്ന്‌ മാര്‍ക്‌സിനോട്‌ അമ്മ ആവലാതിപ്പെട്ടു എന്നൊരു കഥയുണ്ട്‌''
(വിമോചന സമരം നയിക്കട്ടെ മാര്‍ക്‌സിസ്റ്റ്‌ നേതാക്കളും - എം.ജി.എസ്‌.നാരായണന്‍, മലയാള മനോരമ ജനുവരി 8-2008)

കാറല്‍മാര്‍ക്‌സിന്റെ പ്രവചനങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശരിയായി. ``നോസ്റ്റര്‍ഡാമസിനെ''പ്പോലെ ലോകത്ത്‌ നടക്കാന്‍ പോകുന്ന പല കാര്യങ്ങളും അദ്ദേഹം പെരുമ്പറകൊട്ടി പ്രഖ്യാപിച്ചു. അതില്‍ എന്തൊക്കെ നടന്നു ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന്‌ കാതോര്‍ത്ത്‌ - മാഗ്നിഫൈയിംഗ്‌ ലെന്‍സുമായി കാത്തുകിടന്ന അദ്ദേഹത്തിന്‌ ആ ചുവന്ന പുലരി കാണാതെ കണ്ണടയ്‌ക്കേണ്ടി വന്നു. മുതലാളിത്തത്തിന്‌ വാര്‍ദ്ധക്യമായി എന്ന്‌ പറഞ്ഞ്‌ കുഴിച്ചുമൂടാന്‍ അദ്ദേഹം ഒരുക്കിവെച്ച ശവക്കുഴിയിലേക്ക്‌ തന്റെ സ്വന്തം പ്രത്യയശാസ്‌ത്രത്തെ തന്നെ ഇറക്കിക്കിടത്താനാണ്‌ പിന്‍ഗാമികള്‍ ഒരുങ്ങുന്നത്‌.

ലെനിന്റെ കാലഘട്ടത്തില്‍ തന്നെ അള്‍ട്രാ സെന്‍ട്രലിസം ആരംഭിച്ചെങ്കിലും സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതിയാണ്‌ വ്യക്തികേന്ദ്രിതമായ രാഷ്‌ട്രീയത്തിന്‌ ഊടുംപാവും നെയ്‌തത്‌. സ്വയം ഒരു കള്‍ട്ട്‌ ഫിഗറാകാന്‍ സ്റ്റാലിന്‍ നടത്തിയ ആസൂത്രിതമായ ശ്രമങ്ങളാണ്‌ ഇന്ന്‌ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലേക്കും ആവാഹിക്കപ്പെട്ടിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ അമ്പലങ്ങളിലെ വിഗ്രഹ പ്രതിഷ്‌ഠകളായി ഇവര്‍ ഇന്നും സ്വച്ഛന്ദം വിഹരിക്കുന്നു.

റോസാലക്‌സന്‍ബര്‍ഗിന്റെ പ്രവചന സ്വഭാവമുള്ള കണ്ടെത്തലുകള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അപചയത്തിന്‌ കാരണമായി എന്ന്‌ കണ്ടെത്താനാകും. പ്രകാശ്‌ കാരാട്ടിന്റെ ``സെന്‍ട്രല്‍ കമ്മിറ്റി''യുടെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയും ജനങ്ങളും മാറിയതോടെ കമ്മ്യൂണിസം കാലഹരണപ്പെട്ടു തുടങ്ങി.

സോഷ്യലിസത്തിന്റെ ആശയ പരിസരത്തേക്ക്‌ ഇന്നത്തെ കമ്മ്യൂണിസത്തിന്‌ എത്തിനോക്കാനാവുന്നില്ല എന്നതാണ്‌ വാസ്‌തവം. ചൈനയില്‍ ശാസ്‌ത്രീയ സോഷ്യലിസം വരാന്‍ ഇനിയും 100 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.ആര്‍.പി.യുടെ വാക്കുകള്‍ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. അപ്പോഴേക്കും അടിസ്ഥാനവര്‍ഗ്ഗം ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യപ്പെടും. അവര്‍ കൊന്നൊടുക്കപ്പെടും. മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടത്‌ ചെറുത്തുനില്‍പ്പുകള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ വിശ്വാസത്തിലെടുത്താണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം സംഘങ്ങളെയല്ല, അവ ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ്‌ ഇല്ലായ്‌മ ചെയ്യ്‌പെടേണ്ടത്‌.
റഷ്യയില്‍ കമ്മ്യൂണിസത്തിന്‌ ആണിയടിക്കാന്‍ ഗോര്‍ബച്ചേവ്‌ ഒരു നിമിത്തം മാത്രമായിരുന്നു. ചൈനയില്‍ ഡെങ്‌സിവോപെങ്‌ വ്യവസായവല്‍ക്കരണത്തെയാണ്‌ ആയുധമാക്കിയത്‌. ചൈനയുടെ ഭാഗമാക്കുന്നതിന്‌ മുമ്പ്‌ മുതലാളിത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണ ഭൂമിയായി അദ്ദേഹം ഹോങ്കോങിനെ ഉപയോഗിച്ചു. പില്‍ക്കാലത്ത്‌ ചൈന മുതലാളിത്തത്തെ സിരകളിലേക്ക്‌ ആവാഹിക്കുന്നത്‌ നാം കണ്ടു.
സാമ്രാജ്യത്വ വിരുദ്ധതകൊണ്ടു മാത്രം ഇടതുപക്ഷമാവാമെന്ന്‌ തെറ്റിദ്ധരിച്ചവരാണ്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെന്ന്‌ ഈയിടെയുള്ള അവരുടെ പെരുമാറ്റം കണ്ടാല്‍ സംശയം തോന്നാം. ഐ.എം.എഫ്‌, എ.ഡി.ബി, ലോകബാങ്ക്‌ തുടങ്ങിയ സാമ്രാജ്യത്വത്തിന്‌ മേല്‍ക്കൈയുള്ള മൂലധന ഉപാധികളെ സ്വയം വരിക്കുന്ന ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധത ഹിപ്പോക്രസിയാണ്‌. ഇങ്ങനെ വലതുവല്‍ക്കരണത്തിന്റെ അങ്ങേ അറ്റത്തേക്ക്‌ ഇടതുപക്ഷമെന്ന്‌ സ്വയം വിശേഷിപ്പിച്ചവര്‍ പൊയ്‌പ്പോയപ്പോഴാണ്‌ അടിസ്ഥാന വര്‍ഗ്ഗം തങ്ങളുടെ സമരങ്ങളെ ഒരു തൂണിന്റെയും സഹായമില്ലാതെ സ്വയം ഏറ്റെടുത്തു നടത്തിയത്‌. ചെങ്ങറ സമരം അതിന്‌ ഉദാഹരണമാണ്‌. യഥാര്‍ത്ഥ ഇടതുപക്ഷം ചില കമ്പാര്‍ട്ടുമെന്റുകളിലേക്ക്‌ ചുരുങ്ങി കഷ്‌ണം കഷ്‌ണമായി മാറി. ദലിത്‌ മുന്നേറ്റത്തിന്‌ ഒരു ഇടതുപക്ഷം, പരിസ്ഥിതിക്ക്‌ മറ്റൊന്ന്‌, സ്‌ത്രീ വിമോചനത്തിനും വേറെ വേറെ. അങ്ങനെ എല്ലാവരും പുതിയ ``ഇടതുപക്ഷത്തിന്റെ'' നിര്‍മ്മിതിയിലാണ്‌.

സ്യൂഡോ ലെഫ്‌റ്റിസം (pseudoLeftism) കൊണ്ടുനടക്കുന്നവര്‍ മതത്തിന്റെ പേരില്‍ സംഘടിച്ച പ്രസ്ഥാനങ്ങളിലും കാണാം. സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകള്‍ തങ്ങള്‍ ഇടതുപക്ഷമാണെന്ന ധാരണയുണ്ടാക്കാന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിച്ച്‌ സമരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നവരോടൊപ്പം ചേര്‍ന്ന്‌ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതിക വാദത്തെയും ദൈവ ഭരണത്തിന്‌ വേണ്ടിയുള്ള മുന്നേറ്റത്തെയും ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള പ്രേരണ ഈ സ്യൂഡോ ലെഫ്‌റ്റിസം അവര്‍ക്ക്‌ നല്‍കുന്നു. മൗദൂദിയില്‍ കാള്‍ മാര്‍ക്‌സിന്റെ കൃതികളുണ്ടാക്കിയ സ്വാധീനം അതിന്‌ കാരണമായിട്ടുണ്ടാകാം.

ചില തീവ്രവാദ പ്രസ്ഥാനങ്ങള്‍ അവരെ സ്വയം ഇടതുപക്ഷത്തിന്‌ പകരം വെക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ്‌, ഡെമോക്രാറ്റിക്‌ എന്നീ പദങ്ങളെ പാര്‍ട്ടി പേരില്‍ ഉള്‍ച്ചേര്‍ത്തതായി കാണാം. (എസ്‌.ഡി.പി.ഐ) അതിന്‌ മുമ്പ്‌ അവര്‍ സ്വീകരിച്ച പോപ്പുലര്‍ ഫ്രണ്ട്‌ എന്ന പേര്‌, ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ബഹിഷ്‌കരിച്ച ഇന്ത്യയിലെ ദേശീയ മുന്നേറ്റത്തിലെ കമ്മ്യൂണിസ്റ്റ്‌ പക്ഷം ഫാഷിസത്തെ നേരിടാന്‍ അണിചേര്‍ന്ന ലോക കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ അതേ പേരാണ്‌. ഈ സാദൃശ്യം യാദൃശ്‌ഛികമല്ല. ഇടതുപക്ഷമെന്നത്‌ അരൂപിയായ ഒരു പ്രതിഭാസമാണ്‌. അതിന്‌ പ്രത്യേക നിര്‍വ്വചനങ്ങളില്ല. അതുകൊണ്ടുതന്നെ ഇടത്‌ സ്വഭാവം എല്ലാ വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ടാകാം.
(പൂര്‍ണ്ണം)

-ചന്ദ്രിക ദിനപത്രം

Tuesday, December 1, 2009

കടുവകള്‍ വളര്‍ത്തുന്ന കിടുവ

ആദ്യമേ പറയട്ടെ.., കടുവകള്‍ എന്നുദ്ദേശിച്ചത് തലച്ചോറും നാവും ഇല്ലാത്ത സഖാകളെ ആണ്. സഖാക്കള്‍ക്ക് ഈവക സാധനങ്ങള്‍ ദൈവം കൊടുത്തിട്ടില്ല എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ദൈവം എന്ന 'സാധനത്തില്‍' വിശ്വസിക്കുന്നില്ല എന്ന് കരുതി സഖാക്കള്‍ അതൊക്കെ ഉപേക്ഷിച്ചതാണെന്നും പറയുന്നില്ല. എന്നാല്‍ അവരുടെ ആരാധനാമൂര്‍ത്തികളായ ദൈവങ്ങള്‍ക്ക് വേണ്ടി വഴിപാടായി കൊടുത്ത സാധനങ്ങളാണ് സ്വന്തം തലച്ചോറും നാവും!! ഇതൊക്കെ ഒരു തരത്തില്‍ വിശ്വാസമല്ലേ, അന്ധവിശ്വാസമല്ലേ എന്നൊന്നും സഖാക്കളോട് ചോദിക്കരുതേ... ഉത്തരം മറുചോദ്യമായിരിക്കും.. ഉത്തരം മുട്ടുമ്പോള്‍ സഖാക്കള്‍ സ്വീകരിക്കുന്ന സയനൈഡ് ഗുളികകള്‍ പോലുള്ള മറുചോദ്യങ്ങള്‍..!!

അതൊക്കെ പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ കടുവകളുടെ പരാക്രമങ്ങളെക്കുറിച്ചു വിവരിക്കാം. രാഷ്ട്രീയ എതിരാളികള്‍ എന്ന് പാര്‍ട്ടി തീരുമാനിക്കുന്ന എതൊരു വ്യക്തിയും പാര്‍ട്ടിയും സംഘടനയും മാധ്യമവും രാഷ്ട്രവും എന്നുവേണ്ട കമ്പ്യൂട്ടറും ട്രാക്ടറും പോലുള്ള നിര്‍ദോഷികള്‍ പോലും ഇവരുടെ ശത്രുക്കള്‍ ആണ്. ഇത്തരം ശത്രുക്കള്‍ക്കെതിരെ പോരാടുക എന്നത് മാത്രമാണ് ഈ കടുവകളുടെ ജീവിതലക്‌ഷ്യം തന്നെ. അതിനായി കൂട്ടമായും ഒറ്റക്കും ഏതു മാര്‍ഗവും സ്വീകരിക്കും. കടുവകള്‍ക്ക് വിഷയമാകാത്ത ഒരു സംഭവം എങ്കിലും ലോകത്ത് നടക്കണമെങ്കില്‍ അത് സഖാക്കന്മാര്‍ക്ക് വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള എന്തെങ്കിലും ആകും, സഖാക്കളുടെ പാര്‍ട്ടിക്കെതിരെ ഉള്ള എന്തെങ്കിലും ആകും. എന്നാല്‍ അതൊക്കെ ആരെങ്കിലും വിഷയമാക്കിയാല്‍ വെള്ളം തൊടാതെ പാര്‍ട്ടി പറയുന്നത് വിഴുങ്ങുകയും ചെയ്യും! സഖാക്കന്മാക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചിലരെങ്കിലും ചിന്തിച്ചു പോകും.. സഖാക്കളുടെ തലച്ചോര്‍ 'പണയത്തില്‍' ആണെന്നറിയാവുന്നവര്‍ ചിരിച്ചു ചിരിച്ചു വശം കെടുകയും ചെയ്യും..

ഈ കടുവകളുടെ കൂട്ട അക്ക്രമം കാരണം മാധ്യമങ്ങളും സംഘടനകളും ഒക്കെ വശം കെടുന്ന കാഴ്ച കാണാത്തവര്‍ കേരള മഹാരാജ്യത്ത് ചുരുക്കം. സഖാക്കള്‍ ഇതിനെ ഒക്കെ വിവരിക്കുന്നത് വിപ്ലവ മാര്‍ഗങ്ങള്‍ ആയാണ്. ഈ വിപ്ലവമാര്ഗങ്ങള്‍ മറ്റൊരു സംഘടനയോ വ്യക്തിയോ സ്വീകരിക്കാന്‍ പാടുള്ളതല്ല. അങ്ങനെ സ്വീകരിച്ചാല്‍ അതൊക്കെ ചിലപ്പോള്‍ ഫാസ്സിസമാകും, തീവ്രവാദമാകും, വര്‍ഗീയതയാകും. സത്യം ജനങ്ങളില്‍ എത്തിക്കാതിരിക്കാന്‍ സഖാക്കള്‍ എന്ന ചാവേര്‍ പടയെ പാര്‍ട്ടി എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്നതും രസകരമാണ്. ഉദാഹരണത്തിന് അയോധ്യ വിഷയം സഖാക്കളോട് ചര്‍ച്ച ചെയ്താല്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട വിഷയമാക്കി മാറ്റും, ചൈന കാട്ടുന്ന അധിനിവേശ നീക്കങ്ങളോടും മനുഷ്യാവകാശ ലങ്ഘങ്ങളെക്കുറിച്ച് ചോദിച്ചാല്‍ തന്ത്രപരമായ മൌനം പാലിക്കും, ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചു ചോദിച്ചാല്‍ അമേരിക്കയുടെ അധിനിവേശത്തെക്കുറിച്ചോ മറ്റോ ചര്‍ച്ച ചെയ്യും. പറ്റുമെങ്കില്‍ പുട്ടിനു പീര പോലെ സംഘപരിവാറാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നും വാദിക്കും. ഇതിലെ യുക്തിയെക്കുറിച്ചോ യാധാര്ധ്യത്തെക്കുറിച്ചോ ഒന്നും ആരും ചോദിക്കരുതേ, ചോദിക്കുന്നവര്‍ ഒന്നുകില്‍ വര്‍ഗീയവാദിയാകും അല്ലെങ്കില്‍ മുതലാളിത്തത്തിന്ടെ ആരെങ്കിലും ഒക്കെയാകും.. ക്ഷമിക്കുക, സഖാക്കള്‍ ആക്കും!!

സഖാക്കളുടെ വിപ്ലവങ്ങളെക്കുറിച്ചു വിവരിക്കാന്‍ ഈ ജന്മം പോരാ എന്നറിയാവുന്നതിനാല്‍ ഈ കടുവകള്‍ വളര്‍ത്തുന്ന കിടുവയെക്കുറിച്ചു കൂടെ രണ്ടുവാക്ക്. സഖാക്കളുടെ ദൈവമായ സെക്രട്ടറിയാണ് പ്രസ്തുത കിടുവ. കൂടുതല്‍ വിവരിച്ചാല്‍ ഈയുള്ളവന്‍ ഒരു സൈബര്‍ ഫീകരനോ ഒക്കെയായി അഴിയെണ്ണേണ്ടി വരുമെന്നതിനാല്‍ നിയമപ്രകാരം ഒരു മുന്നറിയിപ്പ്..

"ഈ കിടുവക്ക് ജീവിച്ചിരിക്കുന്ന ഒരു ജീവിയുമായി സാമ്യത ഇല്ല. ഇനി നിങ്ങള്ക്ക് അങ്ങനെ വല്ലതും തോന്നിയാല്‍ അതും ഈയുള്ളവന്റെ കുറ്റമല്ല. ഇതൊരു സാമ്യതകള്‍ ഇല്ലാത്ത ജീവിയാണ്"

അഴിമതിക്കെതിരെ അരിവാളെടുക്കുന്ന പാര്‍ട്ടി എന്നൊക്കെ പാടി നടന്നിരുന്ന കടുവകള്‍ വളര്‍ത്തിയ അഴിമതിക്കേസില്‍പ്പെട്ടു തലയൂരാന്‍ കഷ്ട്ടപ്പെടുന്ന ഈ കിടുവ ഇപ്പോള്‍ പുതിയ വിഷയത്തില്‍ നിന്നും കഷ്ട്ടിച്ചു തലയൂരാന്‍ നോക്കുന്നു. ഈ പുതിയ വിഷയം കിടുവയുടെ ആഡംബര(ആരോപിക്കപ്പെടുന്ന) ഗുഹയേക്കുറിച്ചാണ്. ഈ വിഷയത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും പറയാന്‍ ആ ഗുഹ കാണണം.. പക്ഷെ രസകരമായ സംഗതി ഈ ഗുഹ ഒരു ഒന്നോന്നര ഗുഹയായിരിക്കില്ലെങ്കിലും പാവപ്പെട്ട തൊഴിലാളിവര്‍ഗനേതാവിന് ചേര്‍ന്നതാവാന്‍ തരമില്ല. അല്ലായിരുന്നെങ്കില്‍ ദേശാ(ഭി)പമാനി അതിന്റെ മുക്കും മൂലയും എന്നേ പ്രസിദ്ധീകരിച്ചേനെ എന്നൊരു സ്വാഭാവിക ചിന്ത മാത്രം. ഈ വിഷയത്തില്‍ കടുവകളുടെ സ്വാഭാവിക പ്രതികരണങ്ങള്‍ വളരെ രസകരമാണ്.. ആണായ കിടുവ ഗര്‍ഭിണിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ദേശാ(ഭി)പമാനി അതിന്റെ നിജസ്ഥിതി പ്രസിദ്ധീകരിക്കണോ, മറ്റു മാധ്യമങ്ങള്‍ യഥാര്‍ത്ഥ ഗുഹയുടെ ചിത്രം ജനങ്ങളില്‍ എത്തിക്കാത്തത് കിടുവയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ അല്ലെ എന്നൊക്കെ തുടങ്ങിയ മറുചോദ്യങ്ങള്‍ കാണണം. സഹതാപം തോന്നിപ്പോകും! ഏതു മാര്‍ഗത്തിലൂടെയും അസത്യം പ്രചരിപ്പിക്കുകയും മറ്റുള്ളവരെ അപഹസിക്കുകയും ചെയ്യുന്നതില്‍ മല്‍സരിക്കുന്ന സഖാക്കള്‍ ഇപ്പോള്‍ അസത്യ പ്രചരണങ്ങള്‍ക്കെതിരെ ന്യായം പറഞ്ഞു മുന്നോട്ടു വരുമ്പോള്‍ അവര്‍ ഇന്നെത്തിപ്പെട്ടിട്ടുള്ള ദുരവസ്ഥ ബിന്‍ ലാദന് പോലും ഉണ്ടാകരുതേ എന്ന് പ്രാര്‍ഥിച്ചു പോകുന്നു.

പക്ഷെ സഖാക്കള്‍ ഒണ്ടോ തോല്‍ക്കുന്നു? അവര്‍ ഇനിയും അസത്യം ജനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കും.. ഗുടായിപ്പുകള്‍ക്ക് ചൂട്ടു പിടിക്കാന്‍ മത്സരിക്കും.. മറ്റുള്ളവരുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ പെടാപാട് പെടും.. അമേരിക്കയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും അപഹസിക്കും.. സംഘപരിവാറിനെ കൊലവിളിക്കും.. തീവ്രവാദികളെ മതേതരന്മാരാക്കും.. ചൈനയെക്കുറിച്ചും പോളണ്ടിനെക്കുറിച്ചും മൌനം പാലിക്കും.. മുസ്ലീം വോട്ട് ബാങ്കിനായി തന്ത്രങ്ങള്‍ മെനയും.. ഗോദ്ര കൂട്ടക്കൊല മിണ്ടാതെ ഗോദ്രാനന്തര കലാപത്തിനെ ഗുജറാത്ത് കലാപമായി ചിത്രീകരിക്കും.. തങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാത്ത മാധ്യമങ്ങളെ മാധ്യമധര്‍മ്മം പഠിപ്പിക്കും..

ഈ തെറ്റുകള്‍ ഒക്കെ പാര്‍ട്ടി എന്നെങ്കിലും തിരുത്തുമോ?? അങ്ങനെ ഒരു തെറ്റുതിരുത്തല്‍ ഉണ്ടായാല്‍ എത്ര സഖാക്കള്‍ക്ക് അവരുടെ തലച്ചോര്‍ സ്വന്തമാക്കാമായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ അതൊരു സോഷ്യലിസ്റ്റ് സ്വപ്നം പോലെ അവശേഷിച്ചേക്കാം.. കാരണം കിടുവകള്‍ അല്ലെ കടുവകളുടെ നേതാക്കള്‍!!

വാര്‍ത്ത- ക്രൈസ്തവര്‍ കുട്ടികളെ ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ് സ്കൂളുകളില്‍ തന്നെ പഠിപ്പിക്കണമെന്ന തന്റെ പ്രസ്താവന വര്‍ഗീയതയായി ചിത്രീകരിക്കുന്നു- മാര്‍ പവ്വത്തില്‍.
>>പിന്നെ അതെന്തോന്നാ തിരുമേനീ?

ഓഫ്‌ - ഈ പോസ്റ്റ്‌ സതയുടെ ബൂലോകം എന്ന ബ്ലോഗ്ഗിലും വായിക്കാം.
.
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com